മനോനില തെറ്റിയ ചാൻസലർ; ചികിത്സ നാഗ്പൂരിൽ നിന്ന് നല്‍കിയില്ലെങ്കില്‍ കേരളത്തിൽ നല്‍കും: എസ്എഫ്ഐ
തിരുവനന്തപുരം: മനോനില തെറ്റിയ ചാൻസലർക്ക് ആവശ്യമായ ചികിത്സ നാഗ്പൂരിൽ നിന്ന് നൽകിയില്ലയെങ്കിൽ കേരളത്തിൽ ഏർപ്പാടാക്കുമെന്ന് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി ആർഷോ പിഎം. കഴിഞ്ഞ കുറച്ച് നാളുകളായി ആരിഫ് മുഹമ്മദ് ഖാൻ മനോനിലയ്ക്ക് കാര്യമായെന്തോ തകരാറ് സംഭവിച്ചതുപോലാണ് വാ തുറക്കുന്നതും നിലപാടുകൾ സ്വീകരിക്കുന്നതും. സംസ്ഥാനത്തെ ഒൻപത് വൈസ് ചാൻസിലർമാരും രാജി വെക്കണമെന്നതാണ് ഇന്നലെ അദ്ദേഹം ആവശ്യപ്പെട്ടത്. ഏത് ലോകത്ത് നിന്ന് കൊണ്ടാണ് ഗവർണർ ഇത്തരം പ്രസ്താവനകൾ നടത്തുന്നതെന്ന് മനസിലാകുന്നില്ലെന്നും ആർഷോ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുന്നു.
2019 - സെപ്റ്റംബർ മാസം കേരളത്തിന്റെ സംസ്ഥാന ഗവർണർ സ്ഥാനത്തേക്കാണ് ആരിഫ് മുഹമ്മദ് ഖാനെ നിയമിച്ചതെന്നും അല്ലാതെ കേരളത്തിന്റെ രാജാവായിട്ടല്ലെന്നും സംഘത്തിൽ ബോധം ബാക്കിയുള്ള ആരെങ്കിലുമുണ്ടെങ്കിൽ മനസിലാക്കി കൊടുക്കണം. വൈസ് ചാൻസിലർമാരെ പുറത്താക്കണമെങ്കിൽ കാരണം വ്യക്തമാക്കി അത് ചെയ്യണം. അല്ലാത്ത രീതികളുമായി വന്നാൽ അതിനെ രാഷ്ട്രീയമായും നിയമ പരമായും നേരിടാൻ കേരളത്തിനറിയാം.

ആർ.എസ്.എസ് കുഴലൂത്ത് പണി ചെയ്യുന്ന ആരിഫ് മുഹമ്മദ് സംഘി ഖാന്റെ ലക്ഷ്യം സംസ്ഥാന സർക്കാരിനെ അസ്ഥിരപ്പെടുത്തുകയാണെന്നത് പകൽ പോലെ വ്യക്തമാണ്. ഭരണഘടനയുടെ കടയ്ക്കൽ കത്തി വെച്ച് , പ്രൗഡിയുടെ അടയാളമായ NAAC-ന്റെ ഉയർന്ന അംഗീകാരങ്ങൾ അടക്കം നേടി തലയുയർത്തി നിൽക്കുന്ന കേരളത്തിന്റെ സർവകലാശാലകളിൽ സംഘപരിവാർ നോമിനികളെ തിരുകി കയറ്റി കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖല കാവിയിൽ മുക്കാനുള്ള അജണ്ടയാണ് ഗവർണർ നടത്തിയെടുക്കാൻ ശ്രമിക്കുന്നത്. ആ മോഹം കേരളത്തിലെ പുരോഗമന വിദ്യാർത്ഥി സമൂഹം ഉള്ളിടത്തോളം കാലം നടക്കില്ലെന്നും ആർഷോ വ്യക്തമാക്കുന്നു.
ഗവർണ്ണറെ സർവകലാശാലകളുടെ ചാൻസിലറായി അംഗീകരിച്ചത് സംസ്ഥാന നിയമ സഭകളാണ്. ഫെഡറൽ ജനാധിപത്യത്തിൽ ജനായത്ത ഭരണകൂടത്തിന് മുകളിൽ ഗവർണർ എന്ന റബ്ബർ സ്ഥാനം തന്നെ അനുചിതമാണ്. പല സംസ്ഥാനങ്ങളിലും ഗവർണറെ ചാൻസിലർ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള നിയമ നിർമ്മാണം നടക്കുന്നുണ്ട്. കേരളത്തിലും കേന്ദ്ര സർക്കാർ അജണ്ടകൾക്ക് വേണ്ടി കേരളത്തിലെ കലാലയങ്ങളെ കുരുതി കൊടുക്കാൻ ശ്രമിക്കുന്ന ഗവർണറെ ചാൻസിലർ സ്ഥാനത്ത് നിന്ന് നീക്കാനുള്ള നിയമ നിർമ്മാണം ആലോചിക്കേണ്ട സമയം അതിക്രമിച്ചു.
നിരോധിത പാൻ മസാലയുടെ അമിതോപയോഗം കൊണ്ടോ എന്തോ താൻ ഇരിക്കുന്ന സ്ഥാനം മനസിലാകാതെ വിഭ്രാന്തി മൂർച്ഛിച്ച അവസ്ഥയിൽ പുലഭ്യം പറഞ്ഞു നടക്കുന്ന ചാൻസലർക്ക് ആവശ്യമായ ചികിത്സ നൽകാൻ ആർ.എസ്. എസ് - ബിജെപി നേതൃത്വം തയ്യാറാകണം. ഇല്ലെങ്കിൽ കേരളത്തിൽ തന്നെ ആവശ്യമായ ചികിത്സ ലഭ്യമാക്കി കൊടുക്കുമെന്നും ആർഷോ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications