ഒടുവില്‍ അഹാനയുടെ പ്രതികരണം... മതത്തിന്റെ പേരില്‍ വളച്ചൊടിയ്ക്കരുത്, അയാളുടെ പേരോ നാടോ വിഷയമല്ല
തിരുവനന്തപുരം/കൊച്ചി: സിനിമ താരങ്ങളായ കൃഷ്ണകുമാറും മകള്‍ അഹാന കൃഷ്ണയും താമസിക്കുന്ന വീട്ടില്‍ യുവാവ് അതിക്രമിച്ച കയറിയ സംഭവം വലിയ വാര്‍ത്തയായിരുന്നു. അക്രമത്തിലെ തീവ്രവാദ ബന്ധം അന്വേഷിക്കണം എന്ന ആവശ്യവുമായി ആദ്യം രംഗത്തെത്തിയത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും.
എന്തായാലും വിഷയത്തില്‍ ഇപ്പോള്‍ അഹാന കൃഷ്ണ തന്നെ പ്രതികരിച്ചിരിക്കുകയാണ്. അക്രമിക്കപ്പെട്ട ആളുടെ മതത്തിന്റെ പേരില്‍ സംഭവങ്ങളെ വളച്ചൊടിക്കരുത് എന്നാണ് അഹാന പറയുന്നത്. അക്രമം നടത്തിയ ആളുടെ പേരിനേയോ അയാളുടെ നാടിനേയോ ഇതുമായി ബന്ധപ്പെടുത്തരുത് എന്നും അഹാന പറയുന്നു.

അതിക്രമിച്ചുകയറിയ യുവാവ്
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി, പുളിക്കല്‍ സ്വദേശിയായ ഫസില്‍ ഉള്‍ അക്ബര്‍ എന്ന യുവാവാണ് കൃഷ്ണകുമാറിന്റെ വീട്ടില്‍ അതിക്രമിച്ചുകയറിയത്. രണ്ട് ദിവസം മുമ്പായിരുന്നു സംഭവം. ഉടനെ തന്നെ പോലീസ് എത്തി ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിരുന്നു.

അഹാനയെ വിവാഹം കഴിക്കണമെന്ന്
തന്റെ ഇന്‍സ്റ്റാഗ്രാം സ്‌റ്റോറിയില്‍ ആണ് അഹാന കൃഷ്ണ പ്രതികരിച്ചിരിക്കുന്നത്. തന്നെ കാണാന്‍ എന്ന് പറഞ്ഞാണ് ആ യുവാവ് വീട്ടില്‍ എത്തിയത് എന്നും തന്നെ വിവാഹം കഴിക്കണം എന്ന് അയാള്‍ പോലീസിനോട് പറഞ്ഞുവെന്നും അഹാന ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ എഴുതിയിട്ടുണ്ട്.

മനോനില
ഈ വിഷയത്തില്‍ വിവേചനപരമായി ഇടപെടാന്‍ താന്‍ താത്പര്യപ്പെടുന്നില്ല എന്ന് അഹാന പറയുന്നു. എന്നാല്‍ ആ യുവാവിന്റെ മനോനില ശരിയായിരുന്നില്ല എന്ന രീതിയില്‍ ആയിരുന്നു പ്രകടനം എന്ന് അഹാന പറയുന്നു. മാന്യമായ ഉദ്ദേശമുള്ള ഒരാള്‍, ഗേറ്റ് തുറക്കാന്‍ വിസമ്മതിച്ചപ്പോള്‍ ഇത്തരത്തില്‍ അതിക്രമിച്ച് കയറില്ലായിരുന്നു എന്നും അഹാന പറയുന്നുണ്ട്.

പോലീസിന് നന്ദി
വട്ടിയൂര്‍ക്കാവ് പോലീസിന് നന്ദി രേഖപ്പെടുത്തുന്നും ഉണ്ട്. അഹാന. അറിയിച്ച് 15 മിനിട്ടിനകം പോലീസ് എത്തി അക്രമിയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. കൃത്യസമയത്ത് എത്തി പോലീസ് കാര്യങ്ങള്‍ നിയന്ത്രണ വിധേയമാക്കിയെന്നും അഹാന പറയുന്നുണ്ട്.

വാതില്‍ അടയ്ക്കാന്‍ കഴിഞ്ഞത്
യുവാവ് ഗേറ്റ് ചാടി അകത്ത് കടന്ന സമയത്ത് മുന്‍വാതില്‍ അടച്ചിരുന്നില്ല. എന്നാല്‍ അയാള്‍ വീടിനകത്ത് പ്രവേശിക്കും മുമ്പ് വാതില്‍ അടയ്ക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി എന്നും അഹാന പറയുന്നു. എന്നിട്ടും അയാള്‍ പോകാന്‍ തയ്യാറായില്ല. മൊബൈലില്‍ ഉറക്കെ പാട്ടുവച്ച് അയാള്‍ വരാന്തയില്‍ തന്നെ ഇരുന്നു.

ഭയന്നുപോയി
വിചിത്രമായ ഒരു അവസ്ഥയായിരുന്നു അത്. വീട്ടുകാര്‍ മുഴുവന്‍ ശരിക്കും ഞെട്ടുകയും ഭയപ്പെടുകയും ചെയ്തു. യഥാര്‍ത്ഥ ജീവിതത്തില്‍ ഇത്തരം സിനിമാറ്റിക് ആയ കാര്യങ്ങള്‍ സംഭവിക്കുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ലല്ലോ എന്നും അഹാന പറയുന്നുണ്ട്.

സ്വകാര്യതയെ മാനിക്കണം
മറ്റുളളവരുടെ സ്വകാര്യതയെ മാനിക്കാന്‍ എല്ലാവരം തയ്യാറാകണം എന്നാണ് അഹാനയ്ക്ക് പറയാനുള്ളത്. എന്നാല്‍ തന്റെ വീട്ടില്‍ സംഭവിച്ചത് അതിലും അപ്പുറമായ കാര്യമാണെന്നാണ് അഹാനയുടെ വിലയിരുത്തല്‍. എപ്പോഴും ഇങ്ങനെയുള്ള കാര്യങ്ങള്‍ ചെയ്ത് രക്ഷപ്പെടാം എന്ന് കരുതരുത്. നിങ്ങളുടെ ജീവിതം നശിപ്പിക്കരുത് എന്നും അഹാന പറയുന്നു.

രാഷ്ട്രീയവത്കരിക്കുകയോ വർഗീയവത്കരിക്കുകയോ അരുത്
മാധ്യമങ്ങളോടും വ്യക്തികളോടും ഒരു അഭ്യര്‍ത്ഥന കൂടി അഹാന മുന്നോട്ട് വയ്ക്കുന്നുണ്ട്. ഈ സംഭവത്തെ ദയവുചെയ്ത് രാഷ്ട്രീയവത്കരിക്കുകയോ വർഗീയവത്കരിക്കുകയോ ചെയ്യരുത് എന്നതാണത്. അയാളുടെ നാടിനോ പേരിനോ ഒന്നും ഇതില്‍ ഒരുകാര്യവും ഇല്ലെന്നും അഹാന പറഞ്ഞുവയ്ക്കുന്നു.












Click it and Unblock the Notifications