മതംമാറിയ ആതിരയെ തിരിച്ച് ഹിന്ദുവാക്കിയ യോഗ കേന്ദ്രത്തിൽ കൊടും പീഡനമെന്ന് യുവതിയുടെ വെളിപ്പെടുത്തൽ
Recommended Video
കൊച്ചി: ഇതര മതങ്ങള്‍ സ്വീകരിച്ച ഹിന്ദുമതവിശ്വാസികളെ തിരിച്ച് ഹിന്ദുമതത്തിലേക്ക് കൊണ്ടുവരുന്നതിന് കൊച്ചിയില്‍ പ്രത്യേക സ്ഥാപനം എന്ന് റിപ്പോര്‍ട്ട്. ഈ സ്ഥാപനത്തില്‍ നടക്കുന്നത് കൊടിയ പീഡനങ്ങള്‍ ആണ് എന്നാണ് ആരോപണം.
മീഡിയ വണ്‍ ആണ് ഈ വാര്‍ത്ത പുറത്ത് കൊണ്ടുവന്നത്. സ്ഥാപനത്തില്‍ നിന്ന രക്ഷപ്പെട്ട യുവതിയാണ് കൊടിയ പീഡനങ്ങളുടെ കഥ പുറത്ത് വിട്ടത്. ഇവര്‍ പോലീസില്‍ പരാതിപ്പെട്ടിട്ടും ഉണ്ട്.
തൃപ്പൂണിത്തുറയിലെ യോഗ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റിന് നേര്‍ക്കാണ് ആരോപണം. ഇസ്ലാം മതം സ്വീകരിച്ച ആതിരയെ തിരിച്ച് ഹിന്ദുമതത്തിലേക്ക് കൊണ്ടുവന്നതും ഈ സ്ഥാപനം തന്നെ ആണ് എന്നാണ് വെളിപ്പെടുത്തല്‍. ലൈംഗിക പീഡനങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് ഇവിടെ നടക്കുന്നത് എന്നാണ് ആയുര്‍വേദ ഡോക്ടര്‍ കൂടിയായ യുവതി വെളിപ്പെടുത്തിയിരിക്കുന്നത്.
യോഗ കേന്ദ്രം
തൃപ്പൂണിത്തുറയിലെ യോഗ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റിന് എതിരെയാണ് ആരോപണം. ഇവിടെ 'ഘര്‍വാപസി'യ്ക്ക് കൊടിയ പീഡനങ്ങള്‍ ആണ് നടക്കുന്നത് എന്നാണ് പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ആയുര്‍വേദ ഡോക്ടര്‍
തൃശൂര്‍ സ്വദേശിനിയായ ആയുര്‍വേദ ഡോക്ടര്‍ ആയ യുവതിയാണ് ഇപ്പോള്‍ യോഗ കേന്ദ്രത്തിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. ഇവര്‍ ഹില്‍പാലസ് പോലീസ് സ്‌റ്റേഷനില്‍ പരാതിയും നല്‍കിയിട്ടുണ്ട്.
മിശ്ര വിവാഹിത
ക്രിസ്തുമത വിശ്വാസിയായ വ്യക്തിയെ വിവാഹം കഴിച്ച ആളാണ് പരാതിക്കാരിയായ യുവതി. യോഗ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റില്‍ താന്‍ അനുഭവിച്ചത് കൊടും പീഡനം ആണ് എന്നാണ് ഇവരുടെ വെളിപ്പെടുത്തല്‍.
22 ദിവസം അനുഭവിച്ചത്
വീട്ടുകാരുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് യുവതി യോഗ കേന്ദ്രത്തില്‍ എത്തിയത്. ഇവിടെ 22 ദിവസത്തോളം ആണ് താമസിച്ചത്. തന്നെ തടങ്ങലില്‍ പാര്‍പ്പിച്ച് മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നാണ് പരാതിയില്‍ പറയുന്നത്.
കൈകാലുകള്‍ കെട്ടിയിട്ട് മര്‍ദ്ദനം
തന്നെ കൈകാലുകള്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു എന്നും യുവതി ആരോപിക്കുന്നുണ്ട്. വായയും തുണികൊണ്ട് മൂടിക്കെട്ടിയിരുന്നു. മൊബൈല്‍ ഫോണ്‍ അടക്കമുള്ളവ വാങ്ങി വച്ചതിന് ശേഷം ആയിരുന്നു മര്‍ദ്ദം എന്നാണ് പരാതിയില്‍ പറയുന്നത്.
വസ്ത്രം പോലും വലിച്ചുകീറി
രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ വസ്ത്രം പോലും വലിച്ചുകീറിയതായും യുവതി ആരോപിക്കുന്നുണ്ട്. ക്രിസ്ത്യാനിയെ വിവാഹം ചെയ്താല്‍ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടി വരും എന്നും ഭീഷണിപ്പെടുത്തുകയും ചെയ്തുവത്രെ.
കൊന്നുകളയും എന്ന് വരെ
ക്രിസ്ത്യാനിയായ പങ്കാളിയ്‌ക്കൊപ്പം പോയാല്‍ കൊന്നുകളയും എന്ന് പോലും ഭീഷണി മുഴക്കിയതായി യുവതി പറയുന്നുണ്ട്. മറ്റുമതങ്ങളെ വിമര്‍ശിക്കുന്ന തരത്തിലുള്ള ക്ലാസ്സുകളാണ് യോഗ കേന്ദ്രത്തില്‍ നടന്നിരുന്നത് എന്നും യുവതി പറയുന്നുണ്ട്.
65 പെണ്‍കുട്ടികള്‍
തൃപ്പൂണിത്തുറയിലെ യോഗ കേന്ദ്രത്തില്‍ 65 പെണ്‍കുട്ടികളെ അന്യായമായി തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണ് എന്നും യുവതി ആരോപിക്കുന്നുണ്ട്. ഇസ്ലാം മതം സ്വീകരിച്ചതിന് ശേഷം ഹിന്ദുമതത്തിലേക്ക് തിരിച്ചുവന്ന ആതിരയും അവിടെ ഉണ്ടായിരുന്നു എന്നും യുവതി വെളിപ്പെടുത്തുന്നു.
ലൈംഗിക പീഡനവും
യോഗ സെന്ററില്‍ താമസിക്കുന്ന പെണ്‍കുട്ടികളില്‍ പലര്‍ക്കും ലൈംഗിക പീഡനവും ഏല്‍ക്കുന്നുണ്ട് എന്നാണ് യുവതിയുടെ മറ്റൊരു ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. തന്നെക്കൊണ്ട് വീട്ടുജോലികള്‍ ചെയ്യിപ്പിച്ചിരുന്നു എന്നും പറയുന്നുണ്ട്.
ബാത്ത് റൂമുകളുടെ സ്ഥിതി
യോഗ സെന്ററില്‍ അന്തേവാസികളെ പാര്‍പ്പിച്ചിരുന്നത് ഡോര്‍മെറ്ററിയില്‍ ആയിരുന്നു. ഇവിടത്തെ ബാത്ത് റൂമുകള്‍ക്ക് കൊളുത്തുകള്‍ ഇല്ലായിരുന്നു എന്നും യുവതി വെളിപ്പെടുത്തുന്നുണ്ട്. ഡോര്‍മെറ്ററിക്കും വാതില്‍ അടയ്ക്കാന്‍ കഴിയില്ലായിരുന്നുവത്രെ.
രോഗം വന്നാല്‍ പോലും
രോഗം വന്നാല്‍ നല്ല ചികിത്സ പോലും ഇവിടെ ലഭിച്ചിരുന്നില്ല എന്നും ആക്ഷേപം ഉണ്ട്. ഇന്റര്‍നെറ്റില്‍ പരിശോധിച്ചാണ് പലപ്പോഴും മരുന്നുകള്‍ നല്‍കിയിരുന്നത് എന്നും യുവതി വെളിപ്പെടുത്തുന്നു.
വീഡിയോ കാണാം
ആയുര്‍വേദ ഡോക്ടര്‍ ആയ യുവതിയുടെ വെളിപ്പെടുത്തല്‍ പുറത്ത് വിട്ടത് മീഡിയ വണ്‍ ചാനല്‍ ആണ്. ആ വെളിപ്പെടുത്തല്‍ കാണാം.