ബിന്ദു കൃഷ്ണയും വിഷ്ണുനാഥുമടക്കം തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ, തപാൽ വോട്ടിൽ അട്ടിമറി സംശയം
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ തപാല്‍ വോട്ട് അട്ടിമറിയുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍. കൊല്ലത്തെ സ്ഥാനാര്‍ത്ഥി ബിന്ദു കൃഷ്ണ, കുണ്ടറയിലെ സ്ഥാനാര്‍ത്ഥി പിസി വിഷ്ണുനാഥ്, പുനലൂരിലെ സ്ഥാനാര്‍ത്ഥി അബ്ദുറഹിമാന്‍ രണ്ടത്താണി, വര്‍ക്കല സ്ഥാനാര്‍ത്ഥി പാറക്കല്‍ അബ്ദുള്ള എന്നിവരാണ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുന്നത്.
കൊല്ലം, കുണ്ടറ, പുനലൂര്‍, വര്‍ക്കല മണ്ഡലങ്ങളിലെ തപാല്‍ വോട്ടുമായി ബന്ധപ്പെട്ട വിവരങ്ങളാണ് തിരഞ്ഞെടുപ്പ് കമ്മീഷനോട് സ്ഥാനാര്‍ത്ഥികള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ മണ്ഡലങ്ങളില്‍ തപാല്‍ വോട്ടിന് വേണ്ടി അപേക്ഷ നല്‍കിയവരുടേയും അച്ചടിച്ച ബാലറ്റുകളുടേയും വിതരണം നടത്തിയ ബാലറ്റുകളുടേയും വിവരങ്ങള്‍ ആണ് ഇവര്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് കൈമാറാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

തപാല്‍ വോട്ടില്‍ കൃത്രിമത്വം നടന്നതായി നേരത്തെ മുതല്‍ക്കെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. പലയിടത്തും കൂടുതല്‍ ബാലറ്റുകള്‍ അച്ചടിച്ചതായും ആക്ഷേപം ഉയര്‍ന്നിരുന്നു. ബാലറ്റ് പേപ്പറുകളുടെ സീരിയല്‍ നമ്പര്‍ അടക്കമുളള വിവരങ്ങള്‍ കൈമാറാനാണ് ബിന്ദു കൃഷ്ണ അടക്കമുളളവര്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുന്നത്.
കൊല്ലം ജില്ലയില്‍ ആവശ്യം ഉള്ളതിന്റെ ഇരട്ടിയില്‍ അധികം തപാല്‍ ബാലറ്റുകള്‍ അച്ചടിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ജില്ലയില്‍ ആകെ അന്‍പതിനായിരത്തോളം ബാലറ്റുകള്‍ ആണ് വേണ്ടത്. എന്നാല്‍ ഒരു ലക്ഷത്തിന് മുകളില്‍ ബാലറ്റുകള്‍ അച്ചടിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ചവറ മണ്ഡലത്തിലേക്ക് 14,300 ബാലറ്റുകളും കുണ്ടറയിലേക്ക് 13000 ബാലറ്റുകളും കൊട്ടാരക്കരയിലേക്ക് 12,000 ബാലറ്റുകളും അച്ചടിച്ചിട്ടുണ്ട്. നേരത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കം തപാല്‍ വോട്ടില്‍ ക്രമക്കേട് ആരോപിച്ചിരുന്നു.












Click it and Unblock the Notifications