എകീകൃത സിവിൽ കോഡ്: സിപിഎം ഇപ്പോൾ യൂടേൺ അടിച്ചത് വോട്ട് ബാങ്കിൽ കണ്ണു വെച്ചെന്ന് കെ സുരേന്ദ്രൻ
തിരുവനന്തപുരം: സി പി എം മുസ്ലിം സമുദായത്തെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടാൻ ശ്രമിക്കുകയാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. വ്യക്തിനിയമങ്ങളിൽ മാറ്റം വരണമെന്ന് ഇ എം എസിൻ്റെ കാലം മുതൽ ആവശ്യപ്പെടുന്ന സി പി എം ഇപ്പോൾ യൂടേൺ അടിച്ചത് വോട്ട് ബാങ്കിൽ കണ്ണു വെച്ചാണ്. കേരളത്തിൽ മതധ്രുവീകരണം നടത്തി പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനാണ് അവർ കോഴിക്കോട് സെമിനാർ നടത്തിയത്. സീതാറാം യെച്ചൂരി കാപട്യത്തിൻ്റെ അപ്പോസ്തലനാണെന്നും കെ സുരേന്ദ്രൻ വിമർശിച്ചു.
ഒരു മതവിഭാഗത്തിൻ്റെ ആചാരാനുഷ്ഠാനങ്ങളിൽ മാറ്റം വരുത്തേണ്ടത് അവർ തന്നെയാണെന്നാണ് സീതാറാം യെച്ചൂരി കോഴിക്കോട് പറഞ്ഞത്. എന്നാൽ ശബരിമലയിലെ ആചാരങ്ങൾ മാറ്റാനായിരുന്നു പിണറായി സർക്കാരിനും സിപിഎമ്മിനും ധൃതിയെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. ഇനിയെങ്കിലും അയ്യപ്പഭക്തൻമാരോട് മാപ്പ് പറയാൻ സി പി എമ്മും സംസ്ഥാന സർക്കാരും തയ്യാറാവണം.

അനാവശ്യ വിവാദങ്ങൾ ഉയർത്തി മുസ്ലിംങ്ങളെ ഭയപ്പെടുത്തി കൂടെ നിർത്താനാണ് കമ്മ്യൂണിസ്റ്റുകാർ ശ്രമിക്കുന്നത്. വർഗീയ കലാപമുണ്ടാക്കുന്ന പ്രചരണത്തിൽ നിന്നും മാർകിസ്റ്റ് പാർട്ടി വിട്ടു നിൽക്കണം. കേരളത്തിൽ മോദി സർക്കാരിൻ്റെ വികസനവും ജനക്ഷേമനയങ്ങളും ചർച്ചയാകാതിരിക്കാനാണ് ഇത്തരം ക്യാമ്പയിൻ നടത്താൻ സിപിഎം മുന്നിട്ടിറങ്ങുന്നത്. എന്നാൽ സി പി എമ്മിൻ്റെ ഇരട്ടത്താപ്പും കപടതയും കേരളം തിരിച്ചറിയുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
അതേസമയം പൊതു വ്യക്തി നിയമം ഏകപക്ഷീയമായി അടിച്ചേൽപിക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് സി പി എം സെമിനാർ ഉദ്ഘാടനം ചെയ്ത് കൊണ്ട് പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. 'പൊതു വ്യക്തി നിയമം എന്നത് ഭരണഘടനയിലെ നിർദേശക തത്വം മാത്രമാണ്. പൊതു വ്യക്തി നിയമത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളും അജണ്ടകളുമാണ്. ബിജെപി ലക്ഷ്യം വെക്കുന്നത് വർഗീയ ധ്രൂവീകരണമാണെന്നും യുസിസി അതിന് മൂർച്ച കൂട്ടാനുള്ള ആയുധമാണെന്നും യെച്ചൂരി പറഞ്ഞു.
രാജ്യത്തെ വർഗീയവൽക്കരിക്കാനുള്ള ആർ എസ് എസ് അജണ്ടയുടെ ഭാഗമാണ് ഏക സിവിൽ കോഡെന്ന് സെമിനാറിൽ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും പറഞ്ഞ. ഹിന്ദുത്വ അജണ്ട നടപ്പിലാക്കാനുള്ള ശ്രമം മാത്രമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.മനുസ്മൃതി അടിസ്ഥാനപ്പെടുത്തി ഭരണഘടന രൂപീകരിക്കാനുമാണ് സിവിൽ കോഡിലൂടെ ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.












Click it and Unblock the Notifications