' ഒരു മിനിറ്റ് കിട്ടി, വിഗ്രഹം ശരിക്കൊന്നു കണ്ടു'; പത്ത് കൊല്ലത്തിന് ശേഷം മലകയറി അയ്യനെ കണ്ട് വിഡി സതീശൻ
ശബരിമല: 12 വർഷത്തെ ഇടവേളയ്ക്ക് ശേഷം വി ഡി സതീശൻ ശബരിമലയിൽ എത്തി അയ്യനെ ദർശിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്കാണ് അദ്ദേഹം സന്നിധാനത്ത് എത്തിയത്. സോപാനത്തെ ഒന്നാം നിരയിൽ മറ്റ് തീർത്ഥാടകർക്കൊപ്പം ക്യൂ നിന്നാണ് അദ്ദേഹം അയ്യപ്പനെ തൊഴുതത്. തിരക്കിൽ ഒരു മിനിറ്റ് കിട്ടി, വിഗ്രഹം ശരിക്കൊന്നു കണ്ടു, അപ്പോഴേക്കും പിന്നിൽ നിന്നുള്ള തള്ളൽ വന്നു, പ്രസാദം വാങ്ങി. നേരെ മാളികപ്പുറത്ത് എത്തി ദർശനം നടത്തി, സതീശൻ പറഞ്ഞു. കറുപ്പ് ധരിച്ചാണ് അദ്ദേഹം സന്നിധാനത്ത് എത്തിയത്. തിങ്കളാഴ്ച രാവിലെ എട്ട് മണിക്ക് പമ്പയിലെത്തി പമ്പാ സ്നാനത്തിന് ശേഷം ഗണപതി ക്ഷേത്രത്തിൽ തൊഴുത് മലകയറി.
ആദ്യം മലകയറിയതിനക്കുറിച്ച് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം ലോ കോളേജിൽ പഠിക്കുമ്പോഴായിരുന്നു ആദ്യമായി ശബരിമലയിൽ എത്തിയത്. കോളേജ് യൂണിയൻ ചെയർമാൻ അരവിന്ദിന്റെ നൂറാട്ടെ വീട്ടിൽ നിന്നാണ് കെട്ട് മുറുക്കി ആദ്യമായി ശബരിമല ദർശനം നടത്തുന്നത്. പിന്നീട് എറണാകുളത്തെ സുഹൃത്തുക്കൾക്കൊപ്പവും ശബരിമല ദർശനം നടത്തി.

PC: VD Satheesan/ Facebook
പലതവണയായി 25 തവണ ശബരിമലയിലെത്തി അയ്യപ്പനെ തൊഴുതു. ഏറ്റവും ഒടുവിൽ പോയത് 10 കൊല്ലം മുൻപാണെന്നും കാൽമുട്ട് വേദന കാരണം പിന്നീട് മല കയറാൻ വയ്യാതായെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ കാൽ മുട്ട് വേദന ശരിയായി. നടന്ന് മല കയറാൻ പ്രയാസമുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം ശബരിമലയിലെ തീർത്ഥാടന ഒരുക്കങ്ങൾ നല്ലതാണെന്നും ഒരുതരത്തിലുമുള്ള പരാതിയും ഇല്ലെന്നും സതീശൻ പറഞ്ഞു. ഇനിയുള്ള ദിവസങ്ങളിൽ വൻതിരക്കായിരിക്കും. അപ്പോൾ കൈവിട്ട് പോകാതെ ശ്രദ്ധിക്കണമെന്ന് ദേവസ്വം ബോർഡ് അംഗം അജിത് കുമാറുമായി നടത്തിയ ചർച്ചയിൽ സതീശൻ പറഞ്ഞു. നിയമസഭയിൽ താൻ കൊണ്ടുവന്ന സബ്മിഷൻ കാരണമാണ് സ്പോട് ബുക്കിംഗ് പുനരാരംഭിക്കാൻ സാധിച്ചതെന്നും വി ഡി സതീശൻ പറഞ്ഞു.
അതേ സമയം ദർശനത്തിന് വലിയ തിരക്ക് തന്നെയാണ് ശബരിമലയിൽ. ഇന്നലെ 78036 പേർ ദർശനം നടത്തി. അതിൽ 14669 പേർ സ്പോട് ബുക്കിംഗ് വഴിയാണ് ദർശനം നടത്തിയത്. ഇന്നും നല്ല തിരക്ക് തന്നെയാണ്. അതേ സമയം നിലയ്ക്കലിലും പമ്പയിലും സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് പോലീസ് പറഞ്ഞു.












Click it and Unblock the Notifications