'മന്ത്രി സ്ഥാനത്ത് നിന്ന് മാറി നിൽക്കില്ല, സുരേഷ് ഗോപിയുടെ കാര്യം പ്രധാനമന്ത്രി തീരുമാനിക്കും'; വി മുരളീധരൻ
തിരുവനന്തപുരം: മന്ത്രി സ്ഥാനം ഒഴിഞ്ഞ് പാർട്ടി പ്രവർത്തനത്തിൽ സജീവമാകുമെന്നുള്ള വാർത്തകൾ തള്ളി കേന്ദ്ര മന്ത്രി വി മുരളീധരൻ. പ്രചരിക്കുന്നത് അടിസ്ഥാന രഹിതമായ കാര്യങ്ങളാണെന്നും നേതൃമാറ്റത്തെ കുറിച്ച് തനിക്ക് അറിവില്ലെന്നും മുരളീധരൻ പറഞ്ഞു.
കെ സുരേന്ദ്രന് പകരം സംസ്ഥാന അധ്യക്ഷനായേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് വി മുരളീധരന്റെ പ്രതികരണം.
ആറ്റിങ്ങലിൽ മത്സരിക്കുന്ന കാര്യം താൻ അറിഞ്ഞിട്ടില്ല. സുരേഷ് ഗോപി കേന്ദ്രമന്ത്രിസഭയിൽ എത്തുമോയെന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദി തീരുമാനിക്കുമെന്നും വി മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം ലോക്സഭ തിരഞ്ഞെടുപ്പ് വരെ കെ സുരേന്ദ്രൻ തന്നെ അധ്യക്ഷ സ്ഥാനത്ത് തുടരട്ടെയെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനമെന്നാണ് സൂചന. ഇന്ന് തിരുവനന്തപുരത്ത് മുതിർന്ന ബിജെപി നേതാക്കളുടെ യോഗം ചേർന്നിരുന്നു. ഈ യോഗത്തിലാണ് സുരേന്ദ്രൻ തന്നെ തുടരട്ടെയെന്ന് കേന്ദ്ര നേതൃത്വം അറിയിച്ചതെന്നാണ് വിവരം.

ലോക്സഭ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് കെ സുരേന്ദ്രനെ മാറ്റി വി മുരളീധരനെ അധ്യക്ഷനാക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് ധൃതിപ്പെട്ടൊരു പുനഃസംഘടന വേണ്ടെന്ന് നേതൃത്വം തീരുമാനിച്ചത്. അതേസമയം നേതൃമാറ്റം വേണ്ടെന്ന് വെച്ച സാഹചര്യത്തിൽ വി മുരളീധരൻ ലോക്സഭ തിരഞ്ഞെടുപ്പിൽ ആറ്റിങ്ങലിൽ നിന്ന് തന്നെ മത്സരിച്ചേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കേന്ദ്ര നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ മണ്ഡലം കേന്ദ്രീകരിച്ച് പ്രവർത്തിച്ച് വരികയാണ് മുരളീധരൻ.
അതേസമയം കെ സുരേന്ദ്രൻ ഇത്തവണ എവിടെ മത്സരിക്കുമെന്ന കാര്യത്തിൽ ആകാംക്ഷ നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പത്തനംതിട്ടയിലും കാസർഗോഡും അദ്ദേഹം മത്സരിച്ചിരുന്നു. എന്നാൽ കനത്ത പരാജയമാണ് സുരേന്ദ്രന് നേരിടേണ്ടി വന്നത്. പാർട്ടി അധ്യക്ഷൻ രണ്ട് മണ്ഡലങ്ങളിൽ ഓടി നടന്നത് മത്സരിച്ചതിൽ പാർട്ടിക്കുള്ളിൽ തന്നെ മുൻപ് അമർഷം ശക്തമായിരുന്നു. ഇത്തവണ പത്തനംതിട്ട തന്നയാണ് സുരേന്ദ്രന് വേണ്ടി പരിഗണിക്കുന്ന മണ്ഡലം എന്നാണ് വാർത്തകൾ.
അതിനിടെ പാർട്ടിയിലെ തീപ്പൊരി വനിതാ നേതാവായ ശോഭ സുരേന്ദ്രന് ഇത്തവണ സീറ്റ് കിട്ടിയേക്കില്ലെന്നുള്ള അഭ്യൂഹങ്ങൾ ശക്തമാണ്. ആറ്റിങ്ങലിൽ മത്സ രിക്കാനായിരുന്നു ശോഭയുടെ നീക്കം. എന്നാൽ വി മുരളീധരനെയാണ് ബി ജെ പി ഇവിടെ പരിഗണിക്കുന്നത്. ആറ്റിങ്ങലിന് പകരം ശോഭയ്ക്ക് കൊല്ലം നല്‍കാമെന്ന തരത്തിൽ ചർച്ചകൾ ഉണ്ടായിരുന്നു. എന്നാൽ ഈ സീറ്റ് ബി ഡി ജെ എസിനാകും ലഭിച്ചേക്കുക.












Click it and Unblock the Notifications