വന്ദേഭാരത് കോച്ചിന്റെ തറ, ബെർത്ത് ഉൾപ്പെടയുള്ള ഭാഗങ്ങൾ കാസർകോട് നിർമിക്കും; 100 ൽ അധികം ആളുകൾക്ക് ജോലി
കാസർകോട്: വന്ദേ ഭാരത് ട്രെയിൻ കോച്ചുകളിലെ തറ, ശൗചാലയ വാതിൽ, ബെർത്ത് എന്നിവ ഉൾപ്പെടെയുള്ള പ്രധാന ഘടകങ്ങൾ കാസർകോട് നിന്ന് നിർമ്മിക്കും. പഞ്ചാബിലെ ഖന്ന ആസ്ഥാനമായുള്ള മാഗ്നസ് പ്ലൈവുഡ് എന്ന കമ്പനി വ്യവസായ വകുപ്പുമായുള്ള ധാരണാപത്രത്തെ തുടർന്നാണ് കാസർകോട് അനന്തപുരം ഇൻഡസ്ട്രിയൽ പാർക്കിൽ പുതിയ പ്ലാന്റ് സ്ഥാപിക്കുന്നത്.
ഇത് കൂടാതെ പാർട്ടിക്കിൾ ബോർഡ് നിർമിക്കുന്ന രണ്ട് ഉത്തരേന്ത്യൻ കമ്പനികളും അനന്തപുരത്ത് സംരംഭം തുടങ്ങുന്നുണ്ട്. മാഗ്നസ് പ്ലൈവുഡ് 30 വർഷമായി ബിസിനസ്സ് മേഖലയിലുണ്ട്. ഇന്റീരിയർ, നിർമാണ, വ്യാവസായിക, ഗതാഗത മേഖലകളിലേക്ക് സാമഗ്രികൾ വിതരണം ചെയ്യുന്നുണ്ട്.

കപൂർത്തലയിലെ റെയിൽവേയുടെ കോച്ച് ഫാക്ടറിയിലേക്കും റായ്ബറേലിയിലെ മോഡേൺ കോച്ച് ഫാക്ടറയിലേക്കും അയക്കുന്ന പാർട്ടീഷൻ പാനലുകൾ , കോച്ചി ഫ്ലോർബോർഡുകള്ഡ, ശൗചാലയ ബോർഡുകൾ എന്നിവയുൾപ്പെടെ വിവിധ പ്ലൈവുഡ് ഉൽപ്പന്നങ്ങൾ കമ്പനി ഉത്പാദിപ്പിക്കുന്നു.
ചെയർ കാറുകളുള്ള വന്ദേ ഭാരത് തീവണ്ടികൾ സ്ലീപ്പർ കോച്ചുകളിലേക്ക് മാറുന്നുണ്ട്. റാക്കുകളുടെ എണ്ണവും വർദ്ധിപ്പിക്കുന്നുണ്ട്. അതിനുള്ള ബർത്തുകളുൾപ്പെടെ ബലമേറിയ പ്ലൈവുഡ് ബോർഡുകൾ അധികമായി വേണ്ടിവരും. കാസർകോട് നിന്ന് ചെന്നൈയിലെ കോച്ച് ഫാക്ടറിയിലേക്ക് ബോർഡുകൾ അയക്കുമെന്ന് മാഗ്നസ് പ്ലൈവുഡ് ഡയറക്ടർമാരിൽ ഒരാളായ മഹേഷ് ഗുപ്ത പറഞ്ഞു.
ഉൽപാദിപ്പിക്കുന്ന പ്ലൈവുഡിൽ കോംപ്രാഗ് പ്ലൈവുഡ് ഉൾപ്പെടുന്നുണ്ട്. വർഷങ്ങളോളും കേടുവരാത്തതും രാസവസ്തുക്കളെ പ്രതിരോധിക്കുന്നതുമായ കോംപ്രാഗ് പ്ലൈ വുഡ്, പ്രീലാമിനേറ്റഡ് ഷീറ്റ്, ശബ്ദ വിന്യാസം ക്രമീകരിക്കുന്ന ബോർഡുകൾ എന്നിവയാണ് കാസർകോട്ട് നിന്ന് നിർമിക്കുന്നത്.
റെയിൽവേ മേഖലയ്ക്ക് പുറമെ ടാറ്റ മോട്ടോഴ്സ്, ബോർഡർ സെക്യൂരിറ്റി ഫോഴ്സ് ( ബി എസ് എഫ് ) ഗുജറാത്ത് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ തുടങ്ങിയ കമ്പനികൾക്കും പ്ലൈവുഡ് വിതരണം ചെയ്യും.
100 ൽ അധികം ആളുകൾക്ക് ജോലി; 100 കോടി രൂപയുടെ നിക്ഷേപം..
അനന്തപുരത്തെ പുതിയ ഫാക്ടറി 100 ൽ അധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പ്രവർത്തന മൂലധനം ഉൾപ്പെടെ 100 കോടിയോളം നിക്ഷേപം ഇതിൽ ഉൾപ്പെടുമെന്ന് മഹേഷ് ഗുപ്ത പറഞ്ഞു. പ്ലൈവുഡ് ബോർഡുകൾ പ്രാഥമികമായി ചെന്നൈ കോച്ച് ഫാക്ടറിയെ പരിപാലിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളം അടുത്തായതിനാലും പ്ലൈവുഡ് കയറ്റുമതി സാധ്യതയും കണക്കിലെടുത്താണ് കാസർകോട് വരെ വ്യാപിപ്പിക്കാനുള്ള തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications