വധുവിന്റെ പേര് വായിച്ചാല്‍ മാത്രം കല്ല്യാണത്തിന് കൂടാം... സോഷ്യല്‍ മീഡിയയില്‍ തരംഗമായി കല്യാണക്കത്ത്
കോഴിക്കോട്: ദ്യാനൂര്‍ഹ്നാഗിതി എന്നായിരുന്നു പേര്. സാഹിത്യപ്രേമിയായ അഛന്‍ ഹരിദാസന്‍ മകള്‍ക്കിട്ട വേറിട്ട പേര്. ഇരിങ്ങല്ലൂര്‍ മമ്മിളിത്തടത്തില്‍ മീത്തല്‍ ദ്യാനൂര്‍ഹ്നാഗിതിയും കോഴിക്കോട് പാലാഴി പാലക്കുറ്റിയിലെ കുറ്റികൊത്തിയ പറമ്പ് വേലായുധന്റെയും ബാലമണിയുടെയും മകന്‍ വിബീഷും തമ്മിലുള്ള വിവാഹസല്‍ക്കാരം നിശ്ചയിച്ചത് മേയ് 21 തിങ്കളാഴ്ചത്തേയ്ക്ക്. വിവാഹ സല്‍ക്കാരത്തിന് ക്ഷണിച്ചുകൊണ്ടുള്ള കത്താണ് ഇപ്പോള്‍ ഇരു കുടുംബങ്ങളുടെയും ഫോണുകള്‍ക്ക് ഇരിക്കപ്പൊറുതി ഇല്ലാതാക്കിയിരിക്കുന്നത്. 'വധുവിന്റെ പേര് വായിച്ചാല്‍ മാത്രം കല്ല്യാണത്തിന് കൂടാം' എന്ന തലക്കെട്ടോടെയാണ് കത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ഇതോടെ അന്വേഷണങ്ങളുടെ ബഹളമാണെന്നും ഫോണെടുക്കാനേ സമയമുള്ളൂവെന്നും ഇരു വീട്ടുകാരും പറയുന്നു.
കല്യാണത്തിന് ക്ഷണിച്ചുകൊണ്ട് വിബീഷിന്റെ കുടുംബ ഗ്രൂപ്പിലിട്ട കത്താണ് വൈറലായത്. കത്ത് ലോകം മുഴുവനുമുള്ള മലയാളികള്‍ക്ക് ഇടയിലെത്തി. ഇതോടെ കത്തിലെ നമ്പര്‍ നോക്കി പലരും വിളിക്കുകയായിരുന്നു. പലര്‍ക്കും പേരിന്റെ അര്‍ഥമാണ് അറിയേണ്ടത്. ചിലര്‍ക്ക് കത്ത് വ്യാജമാണോ എന്നറിയണം. എന്തായാലും പേരിന്റെ അര്‍ഥം തനിക്കറിയില്ലെന്നാണ് വിബീഷന്റെ അഛന്‍ വേലായുധന്‍ പറയുന്നത്. പെണ്ണിന്റെ അച്ഛനോടുതന്നെ ചോദിക്കണം. അവളിങ്ങെത്തിയാല്‍ ഒന്നു ചോദിച്ചുനോക്കണം എന്ന ലെവലിലാണ് അദ്ദേഹം. ഇതിനിടയില്‍ ദ്യാനൂര്‍ഹ്നാഗിതിക്കും ലഭിക്കുന്നുണ്ട് കോളുകള്‍. പേരിന്റെ അര്‍ഥവും പേരിടാനുള്ള കാരണവുമാണ് എല്ലാവര്‍ക്കും അറിയേണ്ടത്.
തനിക്ക് വേറിട്ടൊരു പേരു വേണമെന്ന സാഹിത്യസ്‌നേഹിയായ അഛന്റെ കണ്ടെത്തലാണ് ഈ പേരെന്നു മാത്രം ദ്യാനൂര്‍ഹ്നാഗിതിക്ക് അറിയാം. പദം സംസ്‌കൃതമാണെന്നും കേട്ടിട്ടുണ്ട്. അല്ലാത്തതൊന്നും അറിയില്ല. എന്തായാലും കല്യാണം നാടൊട്ടുക്കും അറിഞ്ഞതോടെ സല്‍ക്കാര ദിവസം ഒന്നു കരുതിയിരിക്കാന്‍ തന്നെയാണ് വിബീഷന്റെ അഛന്‍ വേലായൂധന്റെ തീരുമാനം. പ്രതീക്ഷിച്ചതില്‍ കൂടുതല്‍ ആളു വരാന്‍ സാധ്യതയുണ്ട്. ആരു വന്നാലും ഇരുകൈയും നീട്ടി സ്വീകരിക്കുമെന്നും വേലായുധന്‍ പറഞ്ഞു.