മേയർ ബ്രോയുടെ പടയോട്ടത്തിൽ നിലംപരിശായി യുഡിഎഫ് കോട്ട! എൻഎസ്എസിന്റെ വായടപ്പിച്ചു!
Recommended Video
വട്ടിയൂര്‍ക്കാവ്: ഇനി വികെ പ്രശാന്ത് മേയര്‍ ബ്രോ അല്ല, എംഎല്‍എ ബ്രോയാണ്! വട്ടിയൂര്‍ക്കാവിന്റെ സ്വന്തം എംഎല്‍എ ബ്രോ. രൂപീകരിക്കപ്പെട്ടത് മുതല്‍ യുഡിഎഫ് കോട്ടയായ വട്ടിയൂര്‍ക്കാവില്‍ ഒരു ഘട്ടത്തില്‍ പോലും, ഒരു ചുവട് പോലും ഇടറാതെ ശക്തമായ മുന്നേറ്റത്തിലൂടെയാണ് വികെ പ്രശാന്ത് വിജയം സ്വന്തമാക്കിയിരിക്കുന്നത്.
വികെ പ്രശാന്തിലൂടെ നേടിയ ഈ വിജയത്തിന് എല്‍ഡിഎഫിനെ സംബന്ധിച്ച് തിളക്കമേറെയാണ്. യുഡിഎഫ് കോട്ടയില്‍ അട്ടിമറി നടത്താനായി എന്നത് മാത്രമല്ല എല്‍ഡിഎഫിന്റെ ആഹ്‌ളാദത്തിനുളള കാരണം. വട്ടിയൂര്‍ക്കാവില്‍ ആര് ജയിക്കണമെന്ന് തീരുമാനിച്ചിരുന്ന എന്‍എസ്എസിന്റെ വായടപ്പിക്കാന്‍ കൂടി വികെ പ്രശാന്തിന്‌റെ വിജയത്തിലൂടെ സാധിച്ചിരിക്കുകയാണ്.
ജനകീയനായ മേയർ
പ്രളയ കാലത്തെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി കേരളത്തിന്റെ മുഴുവന്‍ സ്‌നേഹം ഏറ്റുവാങ്ങിയിരുന്നു തിരുവനന്തപുരം മേയറായ വികെ പ്രശാന്ത്. ഇതുവരെ പിടി തരാതിരുന്ന മണ്ഡലത്തില്‍ സാമുദായിക സമവാക്യങ്ങളെ മറികടന്നാണ് വികെ പ്രശാന്തിനെ സ്ഥാനാര്‍ത്ഥിയാക്കാനുളള തീരുമാനം സിപിഎം കൈക്കൊണ്ടത്. മേയറുടെ ജനപ്രീതി മാത്രമായിരുന്നു സിപിഎമ്മിന്റെ ധൈര്യം. ആ തീരുമാനം തെറ്റായില്ല എന്നാണ് വട്ടിയൂര്‍ക്കാവിലെ തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്.
അടിപതറി എൻഎസ്എസ്
ജാതി സമവാക്യങ്ങള്‍ക്ക് വലിയ പ്രാധാന്യം കല്‍പ്പിക്കുന്ന മണ്ഡലമായാണ് വട്ടിയൂര്‍ക്കാവ് ഇതുവരെ കണക്കാക്കപ്പെട്ടിരുന്നത്. എന്‍എസ്എസ് പിന്തുണ കിട്ടുന്ന സ്ഥാനാര്‍ത്ഥിക്ക് വിജയം ഉറപ്പെന്നായിരുന്നു കണക്ക് കൂട്ടലുകള്‍. എന്‍എസ്എസ് ആകട്ടെ ഇക്കുറി യുഡിഎഫിന് പരസ്യ പിന്തുണയും പ്രഖ്യാപിച്ചു. പിന്നാലെ എന്‍എസ്എസ് നേതൃത്വത്തോട് സിപിഎം നേതാക്കള്‍ തിരഞ്ഞെടുപ്പ് കാലത്ത് പരസ്യമായി ഏറ്റുമുട്ടുന്ന കാഴ്ചയും വട്ടിയൂര്‍ക്കാവില്‍ കണ്ടു.
വോട്ടുകൾ കേന്ദ്രീകരിക്കപ്പെട്ടു
എന്‍എസ്എസിന്റെ പിന്തുണ വട്ടിയൂര്‍ക്കാവില്‍ മേയറുടെ ജനപ്രീതിയെ മറികടക്കാനുളള വോട്ടുകള്‍ തരും എന്നായിരുന്നു യുഡിഎഫ് കണക്ക് കൂട്ടല്‍. എന്നാല്‍ വട്ടിയൂര്‍ക്കാവ് സാമുദായിക താല്‍പര്യങ്ങളെ പൂര്‍ണമായും തളളിക്കളഞ്ഞിരിക്കുകയാണ്. എന്‍എസ്എസ് യുഡിഎഫിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചതോടെ ഈഴവ, ന്യൂനപക്ഷ വോട്ടുകള്‍ എല്‍ഡിഎഫിന് അനുകൂലമായി വട്ടിയൂര്‍ക്കാവില്‍ കേന്ദ്രീകരിക്കപ്പെട്ടു.
പ്രവചനത്തിലും മുന്നിൽ
7000 വരെ വോട്ടുകളുടെ ഭൂരിപക്ഷമാണ് വട്ടിയൂര്‍ക്കാവില്‍ വികെ പ്രശാന്തിന് പാര്‍ട്ടി പ്രതീക്ഷിച്ചത്. എന്നാല്‍ ഇടത് കേന്ദ്രങ്ങളുടെ പ്രവചനങ്ങള്‍ പോലും മറികടന്ന് കൊണ്ടാണ് വട്ടിയൂര്‍ക്കാവില്‍ കൂറ്റന്‍ ഭൂരിപക്ഷം വികെ പ്രശാന്ത് സ്വന്തമാക്കിയിരിക്കുന്നത്. യുഡിഎഫ് ശക്തി കേന്ദ്രങ്ങളിലൊക്കെ അക്ഷരാർത്ഥത്തിൽ പടയോട്ടം തന്നെ നടത്തി വികെ പ്രശാന്ത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ രണ്ടാമത് എത്തിയ ബിജെപി ഇക്കുറി വട്ടിയൂർക്കാവിൽ ദയനീയമായി പരാജയപ്പെട്ടിരിക്കുകയാണ്.
ഇടതിനോട് മുഖം തിരിച്ച മണ്ഡലം
വട്ടിയൂർക്കാവിൽ 62.66 ശതമാനമാണ് ഇക്കുറി പോളിംഗ് രേഖപ്പെടുത്തിയത്. 2016ലേതിനേക്കാൾ 7.17 ശതമാനം കുറവ്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 69.34 ശതമാനം പോളിംഗുണ്ടായിരുന്നു. പോളിംഗിലുണ്ടായ കുറവ് തിരിച്ചടിയാകുമെന്ന് യുഡിഎഫും ബിജെപിയും നേരത്തെ തന്നെ വിലയിരുത്തിയിരുന്നു. ഇടതുപക്ഷത്തിന് ഇതുവരെ പിടി കൊടുക്കാത്ത മണ്ഡലമാണ് വട്ടിയൂർക്കാവ്. 2011ലെ മണ്ഡല പുനർനിർണയത്തിന് ശേഷം നടന്ന രണ്ട് തിരഞ്ഞെടുപ്പുകളിലും യുഡിഎഫിന്റെ കെ മുരളീധരനെയാണ് വട്ടിയൂർക്കാവ് തിരഞ്ഞെടുത്തത്.
പഴയ കാല ഇടത് കോട്ട
8 വർഷം വട്ടിയൂർക്കാവ് എംഎൽഎ ആയിരുന്ന കെ മുരളീധരൻ ലോക്സഭാ തിരഞ്ഞെടുപ്പിൽ വടകരയിൽ മത്സരിച്ച് ജയിച്ചതോടെയാണ് വട്ടിയൂർക്കാവിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. വട്ടിയൂർക്കാവായി മാറുന്നതിന് മുൻപ് തിരുവനന്തപുരം നോർത്ത് ആയിരുന്ന മണ്ഡലം ഇടത് കോട്ടയായിരുന്നു. മണ്ഡലം നിലവിൽ വന്ന 1977ൽ സ്വതന്ത്ര സ്ഥാനാർത്ഥിയായ കെ രവീന്ദ്രൻ നായരാണ് വിജയിച്ചത്. തുടർന്ന് 1980, 1987, 1991,1996, 2000 എന്നീ വർഷങ്ങളിലെ തിരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർത്ഥികൾ വിജയിച്ചു. കോൺഗ്രസ് വിജയം കണ്ടത് 1982ലും 2001ലും മാത്രമായിരുന്നു.
രണ്ടാമത് എത്തിയ ബിജെപി
2016ല്‍ കോണ്‍ഗ്രസിന്റെ കെ മുരളീധരനും ബിജെപിയുടെ കുമ്മനം രാജശേഖരനും തമ്മിലായിരുന്നു വട്ടിയൂര്‍ക്കാവിലെ മത്സരം. 7622 വോട്ടുകള്‍ക്കാണ് കുമ്മനത്തെ കെ മുരളീധരന്‍ പരാജയപ്പെടുത്തിയത്. അന്ന് സിപിഎമ്മിന്റെ ടിഎന്‍ സീമയെ മൂന്നാം സ്ഥാനത്തേക്ക് തളളിയാണ് കുമ്മനം രണ്ടാമത് എത്തിയത്. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ത്ഥി സി ദിവാകരന്‍ ബിജെപിയുടെ കുമ്മനം രാജശേഖരനേക്കാള്‍ 21295 വോട്ടുകള്‍ക്ക് പിന്നിലായിരുന്നു.
ബിജെപിക്ക് ഇരുട്ടടി
2016ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ഇക്കുറി ലോക്സഭാ തിരഞ്ഞെടുപ്പിലും കോൺഗ്രസിന് പിന്നിൽ രണ്ടാമത് എത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ബിജെപി വട്ടിയൂർക്കാവിൽ മത്സരത്തിനിറങ്ങിയത്. എന്നാൽ ബിജെപി ജില്ലാ പ്രസിഡണ്ട് കൂടിയായ എസ് സുരേഷ് യുഡിഎഫിന്റെ കെ മോഹൻ കുമാറിനും പിറകിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തളളപ്പെട്ടിരിക്കുകയാണ്. ബിജെപിയെ സംബന്ധിച്ചിടത്തോളം ഇത് വൻ ഇരുട്ടടിയാണ്.