മിഷൻ 2025 യോഗത്തിൽ നിന്ന് വിട്ട് നിന്ന് വിഡി സതീശൻ; കോൺഗ്രസിൽ പോര് മുറുകുന്നു, സുധാകരന്റെ ഒളിയമ്പും
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ഐക്യം ശക്തിപ്പെടുത്താനും പാർട്ടിയെ വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ മുന്നോട്ട് നയിക്കാനും ലക്ഷ്യമിട്ടുള്ള മിഷൻ 2025ന്റെ പേരിൽ കോൺഗ്രസിൽ തർക്കം മുറുകുന്നു. ഇന്ന് നടന്ന യോഗത്തിൽ നിന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ വിട്ടു നിൽക്കുകയായിരുന്നു.
നേരത്തെ കെപിസിസി ഭാരവാഹി യോഗത്തിൽ സതീശനെതിരെ കടുത്ത വിമർശനം ഉയർന്നിരുന്നു. ഇതാണ് അദ്ദേഹം യോഗത്തിൽ പങ്കെടുക്കാതിരിക്കാൻ കാരണമെന്നാണ് റിപ്പോർട്ടുകൾ. ഇക്കാര്യമാവട്ടെ കെ സുധാകരൻ സ്ഥിരീകരിക്കുകയും ചെയ്‌തിരുന്നു. ജനാധിപത്യ പാര്‍ട്ടിയില്‍ വിമര്‍ശനങ്ങള്‍ ഉണ്ടാവുമെന്നായിരുന്നു സുധാകരന്റെ പ്രതികരണം.

ഇന്നലെയാണ് തദ്ദേശ തിരഞ്ഞെടുപ്പിന് പാര്‍ട്ടിയെ സജ്ജമാക്കുന്നതിനായി മുതിര്‍ന്ന നേതാക്കള്‍ക്ക് ജില്ലയുടെ ചുമതല നല്‍കിയതില്‍ കെപിസിസി യോഗത്തില്‍ കടുത്ത അതൃപ്‌തി ഉയർന്നിരുന്നു. ജില്ലാ ചുമതലകൾ വഹിക്കുന്ന കെപിസിസിയുടെ നിലവിലെ ജനറല്‍ സെക്രട്ടറിമാരാണ് തീരുമാനത്തിനെതിരെ പ്രധാനമായും വിമര്‍ശനം ഉന്നയിച്ചത്.
വിഡി സതീശൻ സൂപ്പർ പ്രസിഡന്റ് ചമയുന്നുവെന്നായിരുന്നു ആരോപണം. കെപിസിസിയുടെ അധികാരത്തില്‍ പ്രതിപക്ഷ നേതാവ് കൈ കടത്തുകയാണെന്ന ആരോപണവും കഴിഞ്ഞ ദിവസം ചേര്‍ന്ന ഭാരവാഹി യോഗത്തില്‍ ചില അംഗങ്ങൾ ഉയർത്തി. വയനാട്ടിലെ യോഗത്തിലെ വാര്‍ത്ത പുറത്തുവിട്ടത് സതീശനാണെന്നും ചിലർ ആരോപിച്ചതായി റിപ്പോർട്ടുകളുണ്ട്.
ഇതിന്റ അതൃപ്‌തിയാണ് ഇന്നത്തെ യോഗം ബഹിഷ്‌കരിച്ചതിലൂടെ സതീശൻ പ്രകടമാക്കിയതെന്നാണ് സൂചന. എന്നാൽ അധികാരത്തില്‍ കൈകടത്തിയാല്‍ നിയന്ത്രിക്കാന്‍ അറിയാമെന്നായിരുന്നു കെ സുധാകരന്റെ മറുപടി. വിഡി സതീശനുള്ള പരോക്ഷ മറുപടിയാണ് ഇതെന്നായിരുന്നു ചിലർ ചൂണ്ടിക്കാണിച്ചത്.
സതീശനെതിരെ വിമർശനമുണ്ടെന്ന വാർത്ത തള്ളാതെയായിരുന്നു ഇന്നും സുധാകരന്റെ പ്രതികരണം. സതീശനുമായി പ്രശ്‌നങ്ങളില്ലെന്നും വിമർശനം പരിശോധിക്കുമെന്നും സുധാകരൻ പറയുമ്പോഴും ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് ഒരുപരിധി വരെ അടക്കിപ്പിടിച്ച അതൃപ്‌തികൾ എല്ലാം ഓരോന്നായി പുറത്തുവരുന്നു എന്നാണ് സൂചന.
അതേസമയം, സംസ്ഥാന സര്‍ക്കാരിനെതിരെ ശക്തമായ പ്രചാരണം നടത്തി അടുത്ത വർഷം നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ മികച്ച നേട്ടമുണ്ടാക എന്ന ലക്ഷ്യമാവുമായാണ് മിഷന്‍ 2025 അവതരിപ്പിച്ചത്. വയനാട്ടില്‍ കെപിസിസി ക്യാമ്പ് എക്‌സിക്യൂട്ടീവിലാണ് പ്രതിപക്ഷ നേതാവ് മിഷന്‍ 2025 അവതരിപ്പിച്ചത്. പ്രാദേശിക വിഷയങ്ങള്‍ ഉയര്‍ത്തി ശക്തമായ പ്രതിഷേധവുമായി രംഗത്ത് വരാനാണ് ഇതിലൂടെ അവർ ലക്ഷ്യമിടുന്നത്.
എന്നാൽ തുടക്കത്തിൽ തന്നെ ഇതുമായി ബന്ധപ്പെട്ടുള്ള യോഗത്തിൽ നിന്ന് പോലും പ്രതിപക്ഷ നേതാവ് വിട്ടു നിന്നതോടെ ഭിന്നത എന്ന ആരോപണം കൂടുതൽ ശക്തമാവുകയാണ്. ഇതിനെ സാധൂകരിക്കുന്ന പ്രതികരണമാണ് കെപിസിസി അധ്യക്ഷന്റെ ഭാഗത്ത് നിന്നുണ്ടാവുന്നത്.












Click it and Unblock the Notifications