എന്തിനാണ് ചവിട്ടേറ്റതെന്ന് പോലും മനസ്സിലാവാത്ത കുട്ടിയെന്ന് മന്ത്രി: പൊലീസിനെതിരെ കെ സുരേന്ദ്രന്‍
തിരുവനന്തപുരം: തലശ്ശേരിയില്‍ കാറില്‍ ചാരിനിന്നതിന് ആറ് വയസ്സുകാരനെ ചിവിട്ടി തെറിപ്പിച്ച സംഭവം ക്രൂരവും മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതുമാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. സംഭവം അങ്ങേയറ്റം പ്രതിഷേധാര്‍ഹവുമാണ്. കുഞ്ഞിനും കുടുംബത്തിനും നിയമസഹായം ഉള്‍പ്പെടെയുള്ള പിന്തുണ വനിത ശിശുവികസന വകുപ്പ് നല്‍കും. രാജസ്ഥാന്‍ സ്വദേശിയായ കുട്ടിയാണ് അക്രമിക്കപ്പെട്ടത്. കുട്ടിക്ക് സാരമായി പരിക്കേറ്റ സാഹചര്യത്തില്‍ ആവശ്യമായ ചികിത്സ ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ആരാധന മൂത്തു, ചേച്ചി കയ്യില്‍ പച്ച കുത്തിയത് 'റോബിന്‍': ടിവി തകർത്തേനെ, കെട്ടിപ്പിടിച്ച് റോബിന്‍
ചവിട്ടേറ്റത് എന്തിനാണെന്ന് പോലും മനസിലാക്കാനാകാതെ പകച്ചു നില്‍ക്കുന്ന കുഞ്ഞിനെയാണ് പുറത്ത് വന്ന സിസിടിവി ദൃശ്യങ്ങളില്‍ കാണാന്‍ കഴിയുന്നത്. ഉപജീവനത്തിന് മാര്‍ഗ്ഗം തേടിയെത്തിയതാണ് ആ കുടുംബം. സര്‍ക്കാര്‍ അവര്‍ക്കൊപ്പം നില്‍ക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം തലശ്ശേരിയിൽ രാജസ്ഥാൻ സ്വദേശിയായ ആറുവയസ്കാരൻ ബാലനെ ക്രൂരമായി അക്രമിച്ച ക്രിമിനലിനെ പൊലീസ് രക്ഷിക്കാൻ ശ്രമിച്ചത് കേരളത്തിന് നാണക്കേടാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനും അഭിപ്രായപ്പെട്ടു. പിണറായി ഭരണത്തിൽ കേരളം പിശാചിൻ്റെ സ്വന്തം നാടായി മാറി. നിർത്തിയിട്ട കാറിൽ ചാരിനിന്നതിനാണ് ശിഹാബ് എന്ന ക്രിമിനൽ ബാലനെ നടുവിന് ചവിട്ടിയത്. ആക്രമണത്തിൽ നടുവിന് പരിക്കേറ്റ അന്യസംസ്ഥാനക്കാരനായ കുട്ടിക്കൊപ്പം നിൽക്കാതെ ശിഹാബിനെ സംരക്ഷിക്കാനാണ് പൊലീസ് ശ്രമിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
അക്രമിക്കെതിരെ കേസെടുക്കാതിരിക്കുകയും കുട്ടിയെ ആശുപത്രിയിൽ എത്തിക്കാതിരിക്കുകയും ചെയ്ത പൊലീസ് ഗുരുതരമായ കൃത്യവിലോപമാണ് നടത്തിയത്. ക്രിമിനലുകളെ സംരക്ഷിച്ച പൊലീസ് ഉദ്യോഗസ്ഥൻമാർക്കെതിരെ കർശന നടപടിയെടുക്കണം. ബാലാവകാശ കമ്മീഷൻ സി പി എം നേതാക്കളുടെ കുട്ടികൾക്ക് വേണ്ടി മാത്രം ഇടപെട്ടാൽ പോര തലശ്ശേരി വിഷയത്തിൽ നടപടിയെടുക്കണം. സംസ്ഥാനത്ത് നിന്നും ഓരോ ദിവസവും വരുന്ന വാർത്തകൾ മനുഷ്യത്വമുള്ളവരെ മുഴുവൻ ഞെട്ടിക്കുന്നതാണ്. ആഭ്യന്തരവകുപ്പ് പൂർണമായും പരാജയപ്പെട്ടതാണ് ഈ ദുരവസ്ഥയ്ക്ക് കാരണമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
അതേസമയം, നിർത്തിയിട്ടിരുന്ന കാറിൽ ചാരിനിന്നതിനു പിഞ്ചുബാലനെ ക്രൂരമായി മർദിച്ച സംഭവത്തിൽ പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തതായി പൊലീസ് അറിയിച്ചു. പൊന്ന്യംപാലം സ്വദേശി ശിഹ്ഷാദാണ് ആറുവയസ്സുകാരനായ കുട്ടിയെ ചവിട്ടിയത്. ഇയാളെ തലശ്ശേരി പോലീസ് കസ്റ്റഡിയിൽ എടുത്തു. ചവിട്ടുന്നതിന്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നുവെന്നും പൊലീസ് അറിയിച്ചു. അതേസമയം ഇന്നലെ രാത്രി സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തിയ പ്രതിയെ വീട്ടിലേക്ക് പറഞ്ഞ് വിട്ടതില്‍ പൊലീസിനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്.