'സൗഭാഗ്യ' പ്രയോഗം ക്രൂരവും അപലപനീയവുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ, പിണറായി മാപ്പ് പറയണം
എറണാകുളം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തിലെ 'സൗഭാഗ്യ' പ്രയോഗം ക്രൂരവും അപലപനീയവുമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് മുല്ലപ്പളളി രാമചന്ദ്രൻ. പ്രയോഗം പിന്‍വലിച്ച് മുഖ്യമന്ത്രി പരസ്യമായി മാപ്പു പറയണമെന്ന് മുന്‍ കെപിസിസി പ്രസിഡന്റും മുന്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുമായ മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു.
'മുഖ്യമന്ത്രിയുടെ 'സൗഭാഗ്യ' പ്രയോഗം നിയമസഭയെയും മുഴുവന്‍ സാമാജികരെയും അവഹേളിക്കലാണ്. നിയമസഭയില്‍ പ്രതിപക്ഷത്തായിരുന്നെങ്കിലും മന്ത്രിമാരും ഭരണകക്ഷി അംഗങ്ങളുടെയും ആദരവ് നേടിയ എല്ലാവര്‍ക്കും സ്വീകാര്യനായ സാമാജികനായിരുന്നു പി.ടി. തോമസ്. അദ്ദേഹത്തിന്റെ അകാല വിയോഗമാണ് തൃക്കാക്കരയില്‍ ഉപതെരഞ്ഞെടുപ്പിനിടയാക്കിയത്. ഭര്‍തൃവിയോഗത്തിന്റെ വേദനകള്‍ക്കിടയിലും അദ്ദേഹം മണ്ഡലത്തില്‍ ബാക്കി വെച്ചു പോയ കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനാണ് പിടി തോമസിന്റെ പ്രിയ പത്‌നി ഉമാ തോമസ് യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്'.
എന്നാല്‍ ഉമാ തോമസിന്റെ വേദനകളും കണ്ണീരും കാണാതെ നിയമസഭയില്‍ എല്‍ഡിഎഫിനുള്ള 99 സീറ്റെന്നത് നൂറാക്കി മാറ്റാന്‍ തൃക്കാക്കരക്കാര്‍ക്കുള്ള 'സൗഭാഗ്യമാണ്'' ഉപതെരഞ്ഞെടുപ്പെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഒരാളുടെ മരണത്തെ തുടര്‍ന്നു വന്നു ചേര്‍ന്ന ഉപതെരഞ്ഞെടുപ്പിനെ പോലും 'സൗഭാഗ്യമായി' കാണാന്‍ കഴിയുന്ന മുഖ്യമന്ത്രിയുടെ മാനസീകാവസ്ഥ അതിക്രൂരമാണെന്ന് പറയാതെ വയ്യെന്ന് മുല്ലപ്പളളി കുറ്റപ്പെടുത്തി. ഈ പ്രസ്താവനയിലൂടെ മുഖ്യമന്ത്രി കേരളത്തിലെ ലക്ഷക്കണക്കിന് ആളുകളെയാണ് വേദനിപ്പിച്ചത്.
സാധാരണ ഗതിയില്‍ അളന്നു മുറിച്ച് വാക്കുകളുപയോഗിച്ച് പ്രസംഗിക്കുന്ന മുഖ്യമന്ത്രി തൃക്കാക്കരയില്‍ എഴുതി തയാറാക്കിയ പ്രസംഗമാണ് നടത്തിയത്. അതു കൊണ്ടു തന്നെ സൗഭാഗ്യ പ്രയോഗം കേവലം നാക്കുപിഴയാണെന്ന് കരുതാനാവില്ല. ഈ പ്രയോഗത്തിലൂടെ മുഖ്യമന്ത്രി, എല്ലാവരുടെയും ആദരവ് നേടിയെടുത്ത പി.ടി. തോമസൈന്ന സാമാജികനെയും അദ്ദേഹത്തിന്റെ കുടുംബാഗംങ്ങളെയും മാത്രമല്ല, മുഴുവന്‍ സാമാജികരെയും കേരളത്തെയുമാണ്് അപമാനിക്കുകയും വേദനിപ്പിക്കുകയും ചെയ്തിരിക്കുന്നത്. തന്റെ പ്രസ്താവന പിന്‍വലിച്ച് കേരളീയ സമൂഹത്തോടും സമാജികരോടും മുഖ്യമന്ത്രി പരസ്യമായി മാപ്പു പറയണമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു.
മുൻ തൃത്താല എംഎൽഎ വിടി ബൽറാമും മുഖ്യമന്ത്രിയെ വിമർശിച്ച് രംഗത്ത് വന്നു: 'തൃക്കാക്കരക്കാർ 2021ൽ പി.ടി. തോമസിനെ തെരഞ്ഞെടുത്തിരുന്നത് അടുത്ത അഞ്ച് വർഷത്തേക്കുള്ള അവരുടെ ജനപ്രതിനിധിയായാണ്. അദ്ദേഹത്തിന്റെ അകാല വിയോഗം ഒരു ഉപതെരഞ്ഞെടുപ്പിന്റെ സാഹചര്യം അവിടെ സൃഷ്ടിച്ചു എന്നത് ശരിതന്നെ. 100 തികയ്ക്കാനുള്ള അവസരമായി സി പി എമ്മുകാർ ഈ തെരഞ്ഞെടുപ്പിനെ കാണുന്നതിൽ വിരോധമില്ല. അക്കാര്യത്തിൽ ജനങ്ങൾ അവരുടെ വിധിയെഴുത്ത് നടത്തട്ടെ. എന്നാൽ അതിനെക്കുറിച്ച് "പറ്റിയ അബദ്ധം തിരുത്തുന്നതിനുള്ള ഒരവസരം കൂടി തൃക്കാക്കരക്ക് ഒരു സൗഭാഗ്യമായി കൈവന്നിരിക്കുന്നു" എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശം നിന്ദ്യവും ക്രൂരവുമാണ്. തൃക്കാക്കരക്കാർക്ക് പി.ടി. തോമസ് ഒരബദ്ധമായിരുന്നില്ല, അഭിമാനമായിരുന്നു. എന്നാൽ ഒരു പൊതുപ്രവർത്തകന്റെ മരണം സൃഷ്ടിച്ച സാഹചര്യത്തെ "സൗഭാഗ്യം" എന്നൊക്കെ വിശേഷിപ്പിക്കുന്ന മനസ്സുകൾ എത്ര നികൃഷ്ടമാണ്!'