കുമ്മനത്തിന് വിജിലൻസ് നോട്ടീസ്; ഈ മാസം 10 ന് ഹാജരാകണം, സാവകാശം ആവശ്യപ്പെട്ടു!
തിരുവന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന് വിജിലൻസ് നോട്ടീസ്. മെഡിക്കല്‍ കോളേജ് കോഴ വിവാദത്തില്‍ ഈ മാസം പത്തിന് ഹാജരായി മൊഴി നൽകാനാണ് വിജിലൻസ് ആവശ്യപ്പെട്ടിരിക്കുന്നത്. സ്വശ്രയ കോളേജിന് മെഡിക്കല്‍ കോളേജ് അംഗീകാരം വാങ്ങി നല്‍കാമെന്ന് പറഞ്ഞ് ബിജെപി നേതാക്കള്‍ കോഴ വാങ്ങിയെന്നാണ് ആരോപണം. ഇതാണ് വിജിലൻസ് അന്വേഷിക്കുന്നത്.
കോഴ വിവാദത്തിലെ ഇടനിലക്കാരനായ സതീഷ് നായരും വിജിലന്‍സിന് മുന്നില്‍ ഹാജരാകും. എന്നാൽ കുമ്മനം രണ്ടാഴ്ചത്തെ സാവകാശം ആവശ്യപ്പെട്ടു. സതീഷ് നായരോട് ഈ മാസം 24 ന് എത്തണമെന്നാണ് ആവശ്യം. വിജിലൻസ് പ്രത്യേക യൂണിറ്റ് എസ്പി, കെ ജയകുമാറാണ് നോട്ടിസ് അയച്ചത്. മെഡിക്കൽ കോളജ് അനുമതിക്കായി ആർ ഷാജി ബിജെപി നേതാക്കൾ വഴി 5.65 കോടി രൂപ കൈമാറിയെന്നാണ് കേസ്.

നേരത്തെ വർക്കല എസ്ആർ മെഡിക്കൽ കോളജ് ഉടമ ആർ ഷാജിയിൽ നിന്ന് 25 ലക്ഷം രൂപ സതീഷ്നായർക്ക് കൈമാറിയതായി ആർഎസ് വിനോദ് മൊഴി നൽകിയിരുന്നു. കോഴ വിവാദം അന്വേഷിച്ച പാര്‍ട്ടി കമ്മീഷനംഗങ്ങളോട് ഹാജരാകാന്‍ വിജിലന്‍സ് ആവശ്യപ്പെട്ടിരുന്നു. കമ്മീഷന്‍ അംഗങ്ങളായ എകെ നസീറും കെപി ശ്രീശനും ചൊവ്വാഴ്ചയാണ് ഹാജരാകുന്നത്.












Click it and Unblock the Notifications