'വിജയ് പിള്ള എല്ലാം സമ്മതിച്ചിരിക്കുന്നു,കേസ് കൊടുക്കാൻ മുഖ്യമന്ത്രിയോടും ഉപദേശിക്കൂ'; സ്വപ്ന സുരേഷ്
മുഖ്യമന്ത്രിയെയും കുടുംബത്തിനെയും കൂടി അങ്ങ് എനിക്കെതിരെ കേസ് കൊടുക്കാൻ ഉപദേശിക്കണം

കൊച്ചി: തന്റെ ആരോപണങ്ങൾ എല്ലാം തന്നെ വിജയ് പിള്ള സമ്മതിച്ചിരിക്കുകയാണെന്ന് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. ആരോപണങ്ങള്‍ തെളിയിക്കാനുള്ള വിജേഷ് പിള്ളയുടെ വെല്ലുവിളി ഏറ്റെടുക്കുകയാണെന്നും സ്വപ്ന സുരേഷ് പറഞ്ഞു. ഏജൻസികളിൽ കൊടുത്തിട്ടുള്ള തെളിവുകൾ അദ്ദേഹം എന്നെ കോടതി കേറ്റുകയാണെങ്കിൽ അത് കോടതിയിൽ ഹാജരാക്കും. എം വി ഗോവിന്ദൻ കൊടുക്കും എന്ന് പറയുന്ന കേസുകളും നേരിടാൻ താൻ തയ്യാറാണ്. വർഷങ്ങൾക്ക് മുമ്പ് പൂട്ടിപ്പോയ ഒരു കമ്പനിയുടെ പേരിൽ വെബ് സീരീസ് ഉണ്ടാക്കാൻ ഇറങ്ങി തിരിച്ച വിജേഷ് പിള്ളക്ക് അതിനുള്ള കപ്പാസിറ്റിയും വരുമാന സ്രോതസ്സും ഉണ്ടോയെന്നു അന്വേഷണം നടത്തണമെന്നും സ്വപ്ന സുരേഷ് ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം
എന്തായാലും വിജേഷ് പിള്ള @വിജയ് പിള്ള ഇപ്പോൾ എന്നെ കണ്ട കാര്യം സമ്മതിച്ചു. രാജസ്ഥാനിലും ഹരിയാനയിലും പോകുന്ന കാര്യവും സമ്മതിച്ചു. 30 കോടി ഓഫർ ചെയ്തതും സമ്മതിച്ചു. എം വി ഗോവിന്ദന്റെയും യുസഫ് അലിയുടെയും പേര് പറഞ്ഞ കാര്യവും സമ്മതിച്ചു. എയർപോർട്ടിൽ എനിക്ക് നേരിടാവുന്ന ഭീഷണിയെ പറ്റി പറഞ്ഞതും സമ്മതിച്ചു. സ്വർണ്ണ കടത്ത് കേസിലെ തെളിവുകൾ വേണമെന്ന് പറഞ്ഞതും സമ്മതിച്ചു. പക്ഷേ അദ്ദേഹം പറയുന്നത് അത് വേറൊരു സാഹചര്യത്തിൽ പറഞ്ഞതാണ് എന്നാണ്.
എനിക്ക് ഒരു കാര്യമേ പറയാൻ ഉള്ളൂ. ഈ സംഭവം നടന്ന ഉടനെ തന്നെ പോലീസിനും ഇ ഡി ക്കും ഉൾപ്പടെ ഉള്ള ഏജൻസികൾക്ക് തെളിവ് സഹിതം പരാതി കൊടുത്തു. പോലീസും ഏജൻസികളും വിജേഷ് പിള്ളയെ ചോദ്യം ചെയ്യുന്നത് ഉൾപ്പെടെ ഉള്ള നടപടികൾ ആരംഭിച്ചു. ഇനി ഏജൻസികൾ ആണ് ആരാണ് വിജേഷ് പിള്ള എന്തായിരുന്നു ഇതിന്റെ ഉദ്ദേശം ആരാണ് ഇയാളെ വിട്ടത് തുടങ്ങിയ കാര്യങ്ങൾ അന്വേഷിച്ചു ഇത് ഒരു യുക്തിസഹമായ നിഗമനത്തിൽ എത്തിച്ചേരേണ്ടത്.
വിജേഷ് പിള്ള എനിക്കെതിരെ മാനനഷ്ടത്തിനും വഞ്ചനക്കും പോലീസിൽ പരാതി കൊടുത്തു എന്നറിയിച്ചിട്ടുണ്ട്. ആദ്യമേ ഞാൻ പറയട്ടെ. എന്ത് നിയമ നടപടിയും നേരിടാൻ ഞാൻ തയ്യാറാണ്. പക്ഷേ അദ്ദേഹത്തിന്റെ നിയമ പരിജ്ഞാനത്തിൽ എനിക്ക് സംശയം ഉണ്ട്. ഇപ്പോൾ തെളിവുകൾ പുറത്ത് വിടാൻ അദ്ദേഹം എന്നെ വെല്ലുവിളിച്ചിരിക്കുകയാണ്. ആ വെല്ലുവിളി ഞാൻ ഏറ്റെടുക്കുന്നു. ഏജൻസികളിൽ കൊടുത്തിട്ടുള്ള തെളിവുകൾ അദ്ദേഹം എന്നെ കോടതി കേറ്റുകയാണെങ്കിൽ അവിടെ ഞാൻ അത് ഹാജരാക്കിക്കൊള്ളാം. ശ്രീ എം വി ഗോവിന്ദൻ കൊടുക്കും എന്ന് പറയുന്ന കേസുകളും നേരിടാൻ ഞാൻ തയ്യാറാണ്.
പക്ഷേ എനിക്ക് അദ്ദേഹത്തോട് അഭ്യർത്ഥിക്കാനുള്ളത് മുഖ്യമന്ത്രിയെയും കുടുംബത്തിനെയും കൂടി അങ്ങ് എനിക്കെതിരെ കേസ് കൊടുക്കാൻ ഉപദേശിക്കണം. വർഷങ്ങൾക്ക് മുമ്പ് പൂട്ടിപ്പോയ ഒരു കമ്പനിയുടെ പേരിൽ വെബ് സീരീസ് ഉണ്ടാക്കാൻ ഇറങ്ങി തിരിച്ച വിജേഷ് പിള്ളക്ക് അതിനുള്ള കപ്പാസിറ്റിയും വരുമാന സ്രോതസ്സും ഉണ്ടോയെന്നു അന്വേഷണം നടത്തും എന്ന് ഞാൻ കരുതുന്നു.












Click it and Unblock the Notifications