Get Updates
Get notified of breaking news, exclusive insights, and must-see stories!

കുക്കി-മെയ്തി വിഭാഗങ്ങൾ തമ്മിലുള്ള ഭിന്നതയുടെ ആഴം കൂടിവരുന്നു; രാഷ്ട്രീയ തീരുമാനം വേണം: വിജയ്താ സിംഗ്

തിരുവനന്തപുരം: കലാപത്തിന്റെ നെരിപ്പോട് അടങ്ങാത്ത മണിപ്പൂരിലേതു സുരക്ഷാ പ്രശ്‌നമല്ലെന്നും രാഷ്ട്രീയ പ്രശ്‌നമാണെന്നും 'ദി ഹിന്ദു' ഡെപ്യൂട്ടി എഡിറ്റർ വിജയ്താ സിംഗ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ബീറ്റ് കവർ ചെയ്യുന്ന വിജയ്ത മാധ്യമ സെമിനാറിനുശേഷം ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു.

മണിപ്പൂരിൽ കുക്കി-സോമി, മെയ്തി വിഭാഗങ്ങൾ തമ്മിലുള്ള ഭിന്നതയുടെ ആഴം ദിവസംതോറും കൂടുകയാണ്. പരസ്പരമുള്ള വിശ്വാസം നഷ്ടപ്പെട്ടു. പ്രശ്‌നങ്ങൾ സ്വയമേവ കെട്ടടങ്ങും എന്ന് കേന്ദ്രം കരുതുന്നുവെങ്കിൽ അത് തെറ്റാണ്. സുപ്രധാനമായ രാഷ്ട്രീയ ഇടപെടലാണ് ഇന്ന് മണിപ്പൂർ തേടുന്നത്. മണിപ്പൂർ ഇന്ത്യയുടെ അതിർത്തി സംസ്ഥാനമാണെന്ന കാര്യം ഓർക്കണം,' മാസങ്ങളായി മണിപ്പൂർ വിഷയം സമഗ്രമായി കവർ ചെയ്യുന്ന വിജയ്ത പറഞ്ഞു.

manipur-clash

ഫയല്‍ ചിത്രം

സംസ്ഥാന പോലീസ് മെയ്തി അനുകൂലമാണെന്ന് കുക്കി-സോമി വിഭാഗം കരുതുമ്പോൾ കേന്ദ്ര സുരക്ഷാ സേനകളും പട്ടാളവും കുക്കി-സോമി അനുകൂലമാണെന്നാണ് മെയ്തി വിഭാഗം കരുതുന്നത്. തങ്ങൾക്ക് പ്രത്യേക ഭരണസംവിധാനം വേണമെന്ന് കുക്കികളായ ബി.ജെ.പി എം.എൽ.എമാർ തന്നെ ആവശ്യപ്പെടുന്നു. തങ്ങൾ സംസ്ഥാനത്ത് എല്ലാ രംഗങ്ങളിലും അവഗണിക്കപ്പെട്ടതായി അവർ കരുതുന്നു, വിജയ്ത കൂട്ടിച്ചേർത്തു.

രണ്ടു കുക്കി-സോമി സ്ത്രീകൾ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടതിന്റെയും രണ്ടു മെയ്തി വിദ്യാർത്ഥികൾ കൊല്ലപ്പെട്ടതിന്റെയും ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങൾ പുറത്തുവിട്ടില്ലായിരുന്നുവെങ്കിൽ ഈ വിഷയങ്ങൾ അറിയാതെ പോകുമായിരുന്നു. അതേസമയം ഇതേ സാമൂഹിക മാധ്യമങ്ങൾ അനാവശ്യ പ്രചാരണം നടത്തി ഭീതി വിതയ്ക്കുന്ന സ്ഥിതിയുമുണ്ട്.

കിഴക്കൻ ലഡാക്കിന്റെ ചൈന അതിർത്തിയിൽ 1000 ചതുരശ്ര കിലോമീറ്റർ പ്രദേശം ഇന്ത്യയ്ക്ക് നഷ്ടമായതായി ഇത് സംബന്ധിച്ചു പല ബ്രേക്കിങ് വാർത്തകളും പുറത്തുവിട്ട വിജയ്താ സിംഗ് വ്യക്തമാക്കി. '2020 ഏപ്രിൽ വരെ ഇന്ത്യൻ സേന പട്രോളിങ് നടത്തിയ പ്രദേശം ആണിത്. അതേ സമയം ചൈനയും ഈ മേഖലയിൽ പട്രോളിങ് നടത്തുന്നില്ല. ഈ മേഖല ഒരു ബഫർ സോൺ ആക്കി മാറ്റിയിരിക്കുകയാണ്.

കൃത്യമായ അതിർത്തികൾ ഇല്ലാത്ത, നാളിതുവരെ ഇന്ത്യ അവകാശം ഉന്നയിച്ചിരുന്ന മേഖലയിൽ നമുക്ക് പട്രോളിങ് നടത്താൻ കഴിയുന്നില്ല എന്നുവെച്ചാൽ ആ ഭൂമി നഷ്ടപ്പെട്ടു എന്ന് തന്നെ ഞാൻ പറയും. 'ദി ഹിന്ദു' പുറത്തുവിട്ട ഈ റിപ്പോർട്ടിനെ സാധൂകരിക്കുന്ന പേപ്പറാണ് ഉന്നതതല പോലീസ് കോൺഫറൻസിൽ ലഡാക് എസ്.പി അവതരിപ്പിച്ചത്,' അവർ ചൂണ്ടിക്കാട്ടി. വടക്കൻ ലഡാക്കിലും പല പട്രോളിങ് പോയിന്റുകളിലും പഴയ പോലെ പട്രോളിങ് നടത്താൻ കഴിയുന്നില്ല.

പൊതുവിൽ ബോറ് എന്നു കരുതുന്ന സർക്കാർ ഉത്തരവുകളും വിജ്ഞാപനവും മറ്റും മനസ്സിരുത്തി പഠിക്കാൻ മാധ്യമപ്രവർത്തകർ തയാറാകണമെന്ന് വിജയ്ത അഭ്യർത്ഥിച്ചു. പല സുപ്രധാന വിവരങ്ങളും ഒളിഞ്ഞിരിക്കുന്ന ഇടമാണ് നിസ്സാരമായി കാണുന്ന സർക്കാർ ഉത്തരവുകൾ. ഇവ വിശദമായി പഠിക്കാൻ മെനക്കെടണം. ഇതിനായി മാധ്യമപ്രവർത്തകർക്ക് പരിശീലനം നൽകണം, അവർ നിർദേശിച്ചു.

രാജ്യത്തിന്റെ സുരക്ഷ കൈകാര്യം ചെയ്യുന്ന സുപ്രധാനമായ ബീറ്റ് ഇന്ന് നിരവധി വനിതാ റിപ്പോർട്ടർമാർ മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്നുണ്ട്. 'എന്തുകൊണ്ട്' എന്ന ചോദ്യം മാധ്യമപ്രവർത്തകരും മാധ്യമ വിദ്യാർത്ഥികളും എല്ലായ്‌പോഴും ചോദിച്ചുകൊണ്ടേയിരിക്കണം.

ഡാറ്റ എന്നത് ഗൗരവത്തിൽ പൊതുസമൂഹം കണ്ടുതുടങ്ങിട്ടില്ല. 'എന്റെ ഫോൺ പരിശോധിച്ചോളൂ, എനിയ്ക്ക് ഒളിക്കാൻ ഒന്നുമില്ല' എന്ന നിലപാടിനുപകരം എന്തിനാണ് വേറെ ഒരാൾക്ക് നമ്മുടെ ഡാറ്റയിൽ താൽപ്പര്യം എന്ന് ചിന്തിക്കേണ്ടതുണ്ട്, ' രണ്ടു വർഷം മുൻപ് പെഗാസസ് എന്ന ചാര സോഫ്റ്റ്വെയർ ഉപയോഗിച്ച് ഫോൺ ചോർത്തിയ മാധ്യമപ്രവർത്തകരുടെ പട്ടികയിൽ പേരുണ്ടായിരുന്ന വിജയ്താ സിംഗ് പറഞ്ഞു.2015 മുതൽ ദി ഹിന്ദുവിൽ ജോലി ചെയ്യുന്ന വിജയ്ത മുൻപ് ഇന്ത്യൻ എക്‌സ്പ്രസിലും ഹിന്ദുസ്ഥാൻ ടൈംസിലും മാധ്യമപ്രവർത്തക ആയിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+