കോണ്‍ഗ്രസിന് 10, ബിജെപിക്ക് 17; എന്നിട്ടും വിജയപുര കോർപ്പറേഷന്‍ ഭരണം പിടിച്ചെടുത്ത് കോണ്‍ഗ്രസ്
വിജയപുര: ഏറ്റവും വലിയ ഒറ്റക്കക്ഷിയല്ലെങ്കിലും കർണാടകയിലെ വിജയപുര സിറ്റി മുനിസിപ്പൽ കോർപ്പറേഷന്റെ ഭരണം പിടിച്ചെടുത്ത് കോണ്‍ഗ്രസ്. വാർഡ് നമ്പർ 34 ല്‍ നിന്നുള്ള അംഗമായ മഹിജാബിൻ അബ്ദുൾറസാഖ് ഹോർട്ടി മേയറായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ വാർഡ് നമ്പർ 18 ല്‍ നിന്നുള്ള ദിനേശ് ഹള്ളി ഡെപ്യൂട്ടി മേയറായി തിരഞ്ഞെടുക്കപ്പെട്ടു.
മേയർ സ്ഥാനം ജനറൽ വിഭാഗത്തിനും ഡെപ്യൂട്ടി മേയർ എസ്ടി വിഭാഗത്തിനും സംവരണം ചെയ്ത കോർപ്പറേഷനില്‍ എസ് ടി വിഭാഗത്തില്‍ നിന്നും അംഗങ്ങളില്ലാത്തതും ബി ജെ പിക്ക് തിരിച്ചടിയായി. ഇതോടെ ഭരണ സമിതിയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബി ജെ പി അധ്യക്ഷ തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തു.
ബിജെപി കൗൺസിലർ രശ്മി ബസവരാജ് മേയർ സ്ഥാനത്തേക്ക് പത്രിക സമർപ്പിച്ചിരുന്നു.

2022 ഒക്ടോബറിൽ വിജയപുര കോർപ്പറേഷനിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 10 സീറ്റുകൾ നേടിയ കോൺഗ്രസ്, എ ഐ എം ഐഎ മ്മിൽ നിന്നുള്ള രണ്ട് കൗൺസിലർമാരുടെയും ഏക ജനതാദൾ (എസ്) അംഗത്തിന്റെയും അഞ്ച് സ്വതന്ത്രരുടെയും പിന്തുണ ഉറപ്പാക്കിയാണ് ഭരണം പിടിച്ചത്. കോൺഗ്രസ് എം എൽ എമാരായ എം ബി പാട്ടീൽ, വിത്തൽ കടക്‌ധോണ്ട്, എം എൽ സിമാരായ സുനിൽഗൗഡ പാട്ടീൽ, പ്രകാശ് റാത്തോഡ് എന്നിവരും കോൺഗ്രസിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തി.
തെരഞ്ഞെടുപ്പിൽ 17 സീറ്റുകൾ നേടിയ ബിജെപിയുടെ അംഗബലം അടുത്തിടെ കൗൺസിലർ വിജയകുമാർ ബിരാദാറിന്റെ നിര്യാണത്തെ തുടർന്ന് 16 ആയി കുറയുകയും ചെയ്തു. സംസ്ഥാന തലത്തില്‍ തങ്ങളുമായി സഖ്യത്തിലുള്ള ജെ ഡി എസ് അംഗം കോണ്‍ഗ്രസിന് വോട്ട് ചെയ്തതും ബി ജെ പിക്ക് തിരിച്ചടിയായി.
മേയറെയും ഡപ്യൂട്ടി മേയറെയും തിരഞ്ഞെടുക്കാനുള്ള ജനറൽബോഡി യോഗം ചൊവ്വാഴ്ച രാവിലെ ആരംഭിച്ചപ്പോൾ തന്നെ ബിജെപി അംഗങ്ങളിൽ ഒരാള്‍ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് തിരഞ്ഞെടുപ്പ് ഓഫീസറായിരുന്ന റീജിയണൽ കമ്മീഷണറോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കമ്മീഷ്ണർ ആവശ്യം പരിഗണിക്കാൻ വിസമ്മതിക്കുകയും തിരഞ്ഞെടുപ്പുമായി മുന്നോട്ട് പോകുമെന്നും വ്യക്തമാക്കി.
ഇതോടെ വിജയപുര എംഎൽഎ ബസനഗൗഡ പാട്ടീൽ യത്നലും എംപി രമേഷ് ജിഗജിനാഗിയും ഉൾപ്പെടെയുള്ള ബിജെപി നേതാക്കള്‍ പ്രതിഷേധവുമായി മുന്നോട്ട് വന്നു. എന്നാല്‍ അംഗങ്ങളോട് കൈകൾ ഉയർത്താൻ ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് ഓഫീസർ വോട്ടെടുപ്പ് പ്രക്രിയ തുടരുകയും മഹെജാബിൻ അബ്ദുൾറസാഖ് ഹോർട്ടിയെയും ദിനേശ് ഹള്ളിയെയും യഥാക്രമം മേയറായും ഡെപ്യൂട്ടി മേയറായും പ്രഖ്യാപിക്കുകയും ചെയ്യുകയുമായിരുന്നു.












Click it and Unblock the Notifications