''വിനായകന്‍റെ ഏറൊന്നും രഞ്ജിത്തിന്‍റെ ദേഹത്ത് കൊള്ളില്ല, അതിനീ ജന്മം മതിയാവില്ല..'' മറുപടിയുമായി രഞ്ജിത്
കൊച്ചി; നടൻ വിനായകന്റെ വിമർശനത്തിൽ മറുപടിയുമായി സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്ത്. വിനായകൻ തന്നെ ഉദ്ദേശിച്ച് വല്ലതും പറഞ്ഞെങ്കിൽ അത് തന്റെ ദേഹത്ത് കൊള്ളില്ലെന്നും അതിന് വിനായകന് ഈ ജൻമം മതിയാവില്ലെന്നും രഞ്ജിത്ത് പറഞ്ഞു. ഐ എഫ് എഫ് കെ വേദിയിൽ മീഡിയ വൺ ചാനലിനോടായിരുന്നു രഞ്ജിത്തിന്റെ പ്രതികരണം.
'ഇവന്‍ ആരെ ഉദ്ദേശിച്ചാണ് എറിഞ്ഞതെന്ന് ഇവന്‍ ആദ്യം മനസ്സിലാക്കിയാല്‍ നന്നായിരുന്നു. ഇവന്‍ എന്നെ ഉദ്ദേശിച്ചാണെങ്കില്‍ വിനായകന്‍റെ ഏറ് രഞ്ജിത്തിന്‍റെ ദേഹത്ത് കൊള്ളില്ല,അതിന് വിനായകന്‍ കുറച്ചധികം ശ്രമിക്കേണ്ടിവരും. അതിന് ഈ ജന്മവും മതിയാവില്ല', എന്നായിരുന്നു രഞ്ജിത്തിൻറെ വാക്കുകൾ.
കഴിഞ്ഞ ദിവസം ഒരുത്തി സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന പരിപാടിയ്ക്കിടെയായിരുന്നു രഞ്ജിത്തിനെതിരെ വിനായകൻ രംഗത്തെത്തിയത്. നേരത്തേ നടി ഭാവനയെ ഐ എഫ് എഫ് കെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുപ്പിച്ച പിന്നാലെ സംവിധായകൻ രഞ്ജിത്ത് സെൻട്രൽ ജയിലിലെത്തി ദിലീപിനെ കണ്ടുമടങ്ങുന്ന ചിത്രം വിനായകൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഇത് സംബന്ധിച്ചുള്ള ചോദ്യത്തിനായിരുന്നു വിനായകൻ സംവിധായകനെതിരെ പ്രതികരിച്ചത്.
Recommended Video
താൻ ചിലരെ ഉദ്ദേശിച്ച് ചില പോസ്റ്റുകൾ പങ്കുവെയ്ക്കും. അത് ചിലർക്ക് കൊള്ളും.അത് താൻ കണ്ടതാണെന്നുമായിരുന്നു വിനായകന്റെ വാക്കുകൾ. 'ഏതെങ്കിലും ഒരുത്തന് കൊള്ളാൻ വേണ്ടിയാണ് പോസ്റ്റ് ഇടുന്നത്. അവന് കൊണ്ട് എന്ന് തോന്നിയാൽ ആ പോസ്റ്റ് മാറ്റും. അങ്ങനെ കൊണ്ടിട്ടുണ്ടല്ലോ? അത് ഞാൻ കണ്ടിട്ടുമുണ്ട്, വിനായകൻ പറഞ്ഞു. ഈ ലോകത്ത് മാന്യൻ എന്ന് പറഞ്ഞ് നടക്കുന്ന അമാന്യനെ ഞാൻ എന്നും ചീത്ത പറയും.. മാന്യൻ എന്ന പറയുന്ന വെള്ളപൂശിയ കുഴിമാടങ്ങളെ ഞാൻ എന്നും മുഖത്ത് നോക്കി ചീത്ത പറയും. അത് ഒരിക്കലും സിനിമാ ജീവിതത്തെ ബാധിക്കില്ല', എന്നായിരുന്നു വിനായകൻ പറഞ്ഞത്.
അതേസമയം പരിപാടിയ്ക്കിടെ മീ ടു സംബന്ധിച്ച് നടൻ വിനായകൻ നടത്തിയ പ്രതികരണം വലിയ വിവാദമായിരുന്നു. തന്റെ ലൈഫിൽ പത്ത് പെണ്ണുങ്ങൾക്കൊപ്പം സെക്സ് ചെയ്തിട്ടുണ്ട്. ഈ പത്ത് പേരോടും ഞാന്‍ തന്നെയാണ് ചോദിച്ചത് നിങ്ങള്‍ക്കിതിന് താത്പര്യമുണ്ടോ എന്ന്. നിങ്ങള്‍ പറയുന്ന മീ ടൂ ഇതാണെങ്കില്‍ ഞാന്‍ ഇനിയും ചോദിക്കും എന്നായിരുന്നു വിനായകന്റെ പ്രതികരണം. വിഷയത്തിൽ നടനെതിരെ രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ പ്രമുഖർ രംഗത്തെത്തിയിരുന്നു.