'പാലക്കാടും ചേലക്കരയും പണിപാളിയേക്കും'; അനാവശ്യമായി വയനാട്ടിലേക്ക് കയറണ്ട,വടിയെടുത്ത് കെപിസിസി
വയനാട്: വയനാട് ലോക്സഭ ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി മത്സരിക്കാനെത്തുന്നതിന്റെ ആവേശത്തിലാണ് കോൺഗ്രസ് പ്രവർത്തകർ. ഇന്നാണ് പ്രിയങ്ക തന്റെ പ്രചരണത്തിന് തുടക്കം കുറിക്കാൻ വയനാട്ടിലേക്ക് എത്തുന്നത്. ഒപ്പം സഹോദരനും മുൻ വയനാട് എംപിയുമായ രാഹുൽ ഗാന്ധിയും ഉണ്ട്. ബുധനാഴ്ച മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും വയനാട്ടിലെത്തും.
ഗാന്ധി കുടുംബം ഒന്നിച്ചെത്തിയാൽ കോൺഗ്രസുകാർക്ക് വെറുതെയിരിക്കാൻ ആകില്ലല്ലോ. മറ്റ് ജില്ലകളിൽ നിന്നുള്ള പ്രവർത്തകരും നേതാക്കളും ആവേശത്തിൽ പങ്കുചേരാൻ വയനാട്ടിലേക്ക് ചുരം കയറി തുടങ്ങി.ഇതോടെ കർശന നിർദ്ദേശവുമായി എത്തിയിരിക്കുകയാണ് കെ പി സി സി. അനാവശ്യമായി ആരും വയനാട്ടിലേക്ക് പോകരുതെന്നാണ് നിർദ്ദേശം. നേതാക്കളും പ്രവർത്തകരും ഒന്നടങ്കം വയനാട്ടിലെത്തിയാൽ പാലക്കാട്ടേയും ചേലക്കരയിലേയും തിരഞ്ഞെടുപ്പ് പ്രചരണം താളം തെറ്റുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നിർദ്ദേശം. മാത്രമല്ല ഇവിടങ്ങളിലെ പ്രചരണം ശക്തമാക്കാൻ മുതിർന്ന നേതാക്കളെ നേതൃത്വം ചുമതലപ്പെടുത്തുകയും ചെയ്തു.

പാലക്കാട് ബെന്നി ബെഹ്നാനും കെസി ജോസഫിനുമാണ് ചുമതല. ചേലക്കരയുടെ ചുമതല നൽകിയിരിക്കുന്നത് തിരുവഞ്ചൂർ രാധാകൃഷ്ണനാണ്. കെ പി സി സി ഭാരവാഹികൾ പഞ്ചായത്ത് തലത്തിലുള്ള പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. വയനാട്ടിലെ അഞ്ച് എംഎൽഎമാർക്കാണ് അവിടുത്തെ ചുമതല. കൂടാതെ എ ഐ സി സി ഭാരവാഹികൾ പ്രവർത്തനങ്ങൾ നേരിട്ട് നിരീക്ഷിക്കും.
വയനാട്ടിൽ പ്രിയങ്കയുടെ ഭൂരിപക്ഷം ഉയർത്തുകയെന്നത് മാത്രമാണ് കോൺഗ്രസിന്റെ പ്രധാന ലക്ഷ്യം. പാലക്കാടും ചേലക്കരയിലും അതലല്ല സ്ഥിതി. മൂന്ന് ഉപതിരഞ്ഞെടുപ്പുകളിൽ ഏറ്റവും ശ്രദ്ധേയമായ മണ്ഡലമായി ഇപ്പോൾ പാലക്കാട് മാറി കഴിഞ്ഞു. കോൺഗ്രസ് നേതാവായിരുന്ന പി സരിന്റെ ചുവടുമാറ്റവും എൽ ഡി എഫ് സ്ഥാനാർത്ഥിയായുള്ള രംഗപ്രവേശനവുമെല്ലാം തിരഞ്ഞെടുപ്പ് പോര് ആവേശകരമാക്കിയിരിക്കുകയാണ്. മാത്രമല്ല രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിൽ ചൊടിച്ച് ചില നേതാക്കൾ പാർട്ടി വിടുകയും ചെയ്തു. ഇത്തരത്തിൽ പുറത്തുപോയ യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി എകെ ഷാനിബ് ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. ബി ജെ പി രണ്ടാം സ്ഥാനത്തുള്ള മണ്ഡലത്തിൽ വോട്ടുകൾ ഭിന്നിക്കാൻ ഈ സാഹചര്യങ്ങളെല്ലാം കാരണമാകുമെന്നാണ് കോൺഗ്രസ് ഭയക്കുന്നത്. മറുവശത്ത് ബി ജെ പി സ്ഥാനാർത്ഥിയായ സി കൃഷ്ണകുമാറും ശക്തമായ മത്സരമാണ് കാഴ്ചവെക്കുന്നത്.
ചേലക്കരയിൽ പിവി അൻവർ ഉയർത്തിയ വെല്ലുവിളിയും കോൺഗ്രസിന് തലവേദന തീർക്കുന്നുണ്ട്. രമ്യ ഹരിദാസിനെ പിന്‍വലിച്ച് ഡിഎംകെ സ്ഥാനാര്‍ഥി എന്‍.കെ സുധീറിനെ പിന്തുണയ്ക്കണമെന്ന് യുഡിഎഫുമായി ചർച്ച നടത്തിയെന്നാണ് പിവി അൻവർ പറഞ്ഞത്. വിഷയത്തിൽ കെ സുധാകരനും വിഡി സതീശനും വ്യത്യസ്ത നിലപാട് സ്വീകരിച്ചതും കോൺഗ്രസിൽ കല്ലുകടിയായി മാറിയിട്ടുണ്ട്.












Click it and Unblock the Notifications