രക്ഷാദൗത്യം നേരിട്ട് ഏകോപിപ്പിക്കാൻ ഉന്നത സൈനിക ഉദ്യോഗസ്ഥർ; രണ്ട് സ്‌നിഫർ ഡോഗുകൾ വയനാട്ടിലേക്ക്
വയനാട്: മേപ്പാടി മുണ്ടക്കൈയിൽ ഉണ്ടായ സമാനതകൾ ഇല്ലാത്ത ദുരന്തത്തിന്റെ രക്ഷാപ്രവർത്തനം കൂടുതൽ വിപുലീകരിക്കാൻ ഒരുങ്ങി സൈന്യം. നാളെ രാവിലെയോടെ തന്നെ രക്ഷാപ്രവർത്തനം കൂടുതൽ ശക്തമായി തുടങ്ങാനാണ് സൈന്യം ഒരുങ്ങുന്നത്. നാളെ അതിരാവിലെ മുതൽ തന്നെ തിരുവനന്തപുരത്ത് നിന്നുള്ള രണ്ട് കോളം സൈനിക സംഘം രക്ഷാപ്രവർത്തനം തുടങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്.
കൂടാതെ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ ഉന്നത സൈനിക ഉദ്യോഗസ്ഥരും വയനാട്ടിലേക്ക് തിരിക്കുന്നുണ്ട്. കർണാടക-കേരള സബ് ഏരിയ കമാന്റർ മേജർ ജനറൽ വിടി മാത്യു നാളെ വയനാട്ടിലെത്തും. തുടർന്ന് വയനാട്ടിലെ കൺട്രോൾ റൂമിന്റെ ചുമതല അദ്ദേഹം നേരിട്ട് ഏറ്റെടുക്കും എന്നാണ് അറിയിച്ചിട്ടുള്ളത്.

മദ്രാസ്, മറാത്ത റെജിമെന്റുകളിൽ നിന്ന് 140 പേർ വായനാട്ടിലെത്തും. 330 അടി ഉയരമുള്ള താൽക്കാലിക പാലത്തിന്റെ നിർമ്മാണവും നാളെ തുടങ്ങും. ബെംഗളൂരുവിൽ നിന്ന് നാളെ പുലർച്ചെ പാലത്തിന്റെ ഭാഗങ്ങൾ എത്തിക്കും. ബെംഗളൂരുവിൽ നിന്നുള്ള സംഘം നേരത്തെ പുറപ്പെട്ടിരുന്നു. ആർമി എഞ്ചിനിയറിങ്ങ് ഗ്രൂപ്പിന്റെ 70 വിദഗ്‌ധരാണ് പാലം നിർമ്മിക്കാനായി വയനാട്ടിലെത്തുക.
കൂടാതെ തിരച്ചിൽ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ഡൽഹിയിൽ നിന്ന് മൂന്ന് സ്‌നിഫർ ഡോഗുകളേയും വയനാട്ടിലേക്ക് എത്തിക്കും. മൃതദേഹങ്ങൾ കണ്ടെത്താനാണ് സ്‌നിഫർ ഡോഗുകളെ മുണ്ടക്കൈയിലേക്ക് എത്തിക്കുന്നത്. അവ കൂടി എത്തുന്നതോടെ തിരച്ചിൽ സുഗമമാകും എന്നാണ് വിലയിരുത്തൽ.
അതേസമയം, ഇന്ന് തന്നെ സൈന്യം രക്ഷാപ്രവർത്തനം ഏറ്റെടുത്തിരുന്നു. ചൂരലമലയിൽ കുടുങ്ങിയവരിൽ പരിക്കേറ്റ ആളുകളെ എയർലിഫ്റ്റ് ചെയ്‌തതും മുണ്ടക്കൈ മലയിൽ കുടുങ്ങിയവരെ അവിടെ നിന്ന് പുറത്തേക്ക് എത്തിച്ചതും സൈന്യത്തിന്റെ നേതൃത്വത്തിൽ ആയിരുന്നു. ദുരന്തമുണ്ടായ ഇന്ന് പുലർച്ചെ മുതൽ അവിടെ കുടുങ്ങി കിടക്കുകയായിരുന്നു ഇവർ.
കൂടാതെ മുണ്ടക്കൈയിലെ ട്രീവാലി റിസോർട്ടിൽ കുടുങ്ങിയവരെ പുറത്തെത്തിച്ചതായി അഗ്നിശമനാ സേന അറിയിച്ചിരുന്നു. നൂറിൽ അധികം പേരാണ് ഇവിടെ കുടുങ്ങി കിടന്നിരുന്നത്. ഇവരും മണിക്കൂറുകളോളം വെള്ളവും ഭക്ഷണവും ഇല്ലാതെ ഇവിടെ കഴിയുകയായിരുന്നു. ഇവരിൽ ഗുരുതരമായി പരിക്കേറ്റവരും മറ്റ് അസുഖങ്ങൾ ഉള്ളവരും ഉണ്ടായിരുന്നു.












Click it and Unblock the Notifications