മുണ്ടഴിച്ച് മൃതദേഹങ്ങൾ അതിൽ വച്ച് കിലോമീറ്ററുകൾ നടന്നു; ദുഷ്‌കരമായി പോത്തുകല്ലിലെ രക്ഷാപ്രവർത്തനം
വയനാട്: മുണ്ടക്കൈയും ചൂരൽമലയും നാമാവശേഷമാക്കിയ ഉരുൾപൊട്ടലിന്റെ നാശ നഷ്ട്ടങ്ങൾ ഇപ്പോഴും തിട്ടപ്പെടുത്തിയിട്ടില്ല. മരണസംഖ്യ നൂറുകടന്നിട്ടും ഇനിയും തൊണ്ണൂറിൽ അധികം പേരെ കണ്ടെത്താനുണ്ടെന്നാണ് സൂചനകൾ. എന്നാൽ ദുരന്തം ഉണ്ടായത് മുണ്ടക്കൈ പ്രദേശത്ത് ആണെങ്കിലും മൂന്നിലൊന്ന് മൃതദേഹങ്ങളും കിട്ടിയത് മലപ്പുറം പോത്തുകല്ലിൽ നിന്നാണെന്നത് ദുരന്തത്തിന്റെ വ്യാപ്‌തി വെളിവാക്കുന്നതാണ്.
വനത്തിലുള്ളിലും പുഴയില്‍ ഒഴുകിയെത്തിയതുമായി 34 മൃതദേഹങ്ങളാണ് മേഖലയിൽ തിരച്ചില്‍ നടത്തുന്നവര്‍ കണ്ടെത്തിയത്. എന്നാൽ ഇവിടെ നടത്തിയ തിരച്ചിലും രക്ഷാപ്രവർത്തനവും അതീവ ദുഷ്‌കരമായിരുന്നു എന്നതാണ് വസ്‌തുത. അവിടെ നിന്നും മൃതദേഹങ്ങൾ തിരികെ എത്തിക്കാനായി ഏറെ പണിപ്പെട്ടാണ് അവർക്ക് സാധിച്ചത്. കാര്യമായ മുൻകരുതൽ ഇല്ലാതെയായിരുന്നു മേഖലയിലെ തിരച്ചിൽ.

ഇത്രയധികം മൃതദേഹങ്ങൾ ഇവിടെ ഉണ്ടാവുമെന്ന കണക്ക് കൂട്ടൽ ആർക്കും ഉണ്ടായിരുന്നില്ല. ഇതോടെ സംഘത്തിൽ ഉൾപ്പെട്ട പലരും മുണ്ടഴിച്ച് അതിൽ കിടത്തിയാണ് മൃതദേഹങ്ങൾ പുറത്തേക്ക് എത്തിച്ചത്. ഇതിനായി അഞ്ച് മുതൽ ആറ് കിലോമീറ്റർ ദൂരം വരെ വനത്തിനുള്ളിലൂടെ താണ്ടിയാണ് രക്ഷാപ്രവർത്തകർ മുന്നോട്ട് നീങ്ങിയത്.
എൻഡിആർഎഫും നാട്ടുകാരും ഉൾപ്പെടെയാണ് മേഖലയിൽ തിരച്ചിൽ നടത്തിയത്. വനത്തിന് അകത്തുനിന്ന് കണ്ടെടുത്ത മൃതദേഹങ്ങളും മൃതദേഹഭാഗങ്ങളും തിരിച്ചെത്തിക്കുന്നതില്‍ വലിയ വെല്ലുവിളിയായിരുന്നു സംഘത്തിന് നേരിടേണ്ടി വന്നത്. പുഴയില്‍ ഒഴുക്കു കൂടുതലായതും തിരിച്ചടിയായി. ഇതോടെ മറുകരയില്‍ എത്തിച്ച് ആശുപത്രിയിലേക്ക് മാറ്റാനാകാത്ത സ്ഥിതി വരികയായിരുന്നു.
കഴിഞ്ഞ ദിവസം തന്നെ പ്രദേശവാസികൾക്ക് ജലനിരപ്പ് ഉയരാനുള്ള സാധ്യത ഉണ്ടെന്ന് കാട്ടി ജാഗ്രതാ മുന്നറിയിപ്പ് നൽകിയിരുന്നു. തുടർന്ന് ഇവർ ഉറങ്ങാതെ ജലനിരപ്പ് നിരീക്ഷിക്കാൻ തുടങ്ങിയവേളയിലാണ് ഉരുൾപൊട്ടലിന്റെ ആദ്യ സൂചനകൾ വന്നു തുടങ്ങിയത്. ഗ്യാസ് കുറ്റിയും മരത്തടികളും ഒക്കെ ഒഴുകി വന്നതോടെയായിരുന്നു ഇത്.
ഇതോടെ നാട്ടുകാർ തിരച്ചിൽ തുടങ്ങിയിരുന്നു. അതിലാണ് ആദ്യം മൃതദേഹ അവശിഷ്‌ടങ്ങൾ കണ്ടെത്തിയത്. കൂനിപ്പാല ഭാഗത്തുനിന്ന് ഏകദേശം ഒമ്പത് വയസ് പ്രായമുള്ള കുട്ടിയുടെ മൃതദേഹമാണ് ആദ്യം ലഭിച്ചത്. പുഴയിലൂടെ ഒഴുകി എത്തിയ മൃതദേഹം രക്ഷാപ്രവര്‍ത്തകര്‍ പുഴയില്‍ നിന്ന് എടുക്കുകയായിരുന്നു.
അതേസമയം, ദുരന്തത്തിൽ മരണസംഖ്യ 125 ആയി ഉയർന്നുവെന്നാണ് റിപ്പോർട്ട്. 98 പേരെ ഇനിയും കണ്ടെത്താനുണ്ട്. നൂറിലധികം പേർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. രാത്രിയായതോടെ രക്ഷാപ്രവർത്തനം ദുഷ്‌കരമായ സാഹചര്യമാണ്. മുണ്ടക്കൈയിലെ വീടുകൾ ഭൂരിഭാഗവും ഉരുൾപൊട്ടലിൽ ഒലിച്ചുപോയ നിലയിലാണ്.












Click it and Unblock the Notifications