കാണാമറയത്തുള്ളവരെ തേടിയുള്ള തിരച്ചില്‍ ഏഴാം ദിനത്തില്‍; ഇനി കണ്ടെത്താനുള്ളത് 180 പേരെ
വയനാട്: മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഏഴാം ദിനത്തിലേക്ക്. മുണ്ടക്കൈ, ചൂരല്‍മല, പുഞ്ചിരിമട്ടം, ചാലിയാര്‍ എന്നിവിടങ്ങളില്‍ ഇന്നും തിരച്ചില്‍ തുടരും. സൈന്യത്തോടൊപ്പം എന്‍ഡിആര്‍എഫ്, ഫയര്‍ ഫോഴ്‌സ്, പൊലീസ്, സന്നദ്ധപ്രവര്‍ത്തകര്‍, നാട്ടുകാര്‍ എന്നിവരുടെ നേതൃത്വത്തില്‍ സോണുകള്‍ കേന്ദ്രീകരിച്ച് വിവിധ ടീമുകളായി തിരിഞ്ഞായിരിക്കും പരിശോധന.
ചൂരല്‍മല സ്‌കൂള്‍, വെള്ളാര്‍മല വില്ലേജ് ഓഫീസ് പരിസരം എന്നിവിടങ്ങളില്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താന്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ റഡാര്‍ ഉപയോഗിച്ചുള്ള പരിശോധന ഇന്നും തുടരും. ചൂരല്‍മലയ്ക്ക് മുകളിലേക്ക് തിരച്ചിലിനായി പോകുന്നവരുടെ എണ്ണത്തില്‍ ഇന്ന് നിയന്ത്രണം ഏര്‍പ്പെടുത്തും. എണ്ണം കൂടുന്നത് തിരിച്ചടിയാകുമെന്ന് വിലയിരുത്തിയാണ് നടപടി.

വീടുകള്‍ക്ക് മേല്‍ നാല്‍പത് അടിയോളം ഉയരത്തിലാണ് കല്ലും മണ്ണും ചെളിയും വന്ന് അടിഞ്ഞിരിക്കുന്നത്. ഇത് തിരച്ചിലിന് വലിയ വെല്ലുവിളിയാകുന്നുണ്ട്. മലപ്പുറത്ത് ചാലിയാറിലും മൃതദേഹങ്ങള്‍ കണ്ടെത്താനായി വ്യാപകമായ തിരച്ചിലാണ് നടത്തുന്നത്. ഇനിയും 180 ഓളം പേരെയാണ് കണ്ടെത്താനുള്ളത്. 380 പേരാണ് മരിച്ചത് എന്നാണ് അനൗദ്യോഗിക കണക്ക്. ഓദ്യോഗിക കണക്കനുസരിച്ച് 221 പേരാണ് മരിച്ചത്.
ഇതില്‍ 172 പേരെയാണ് ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളത്. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. ഇന്നലെ ചാലിയാര്‍ പുഴയില്‍ നടത്തിയ തിരച്ചിലില്‍ ലഭിച്ചത് രണ്ട് മൃതദേഹങ്ങളും 10 ശരീര ഭാഗങ്ങളുമാണ്. ഇതോടെ ദുരന്തത്തില്‍ മലപ്പുറം ജില്ലയില്‍ നിന്ന് ആകെ ലഭിച്ച മൃതദേഹങ്ങള്‍ 75 ഉം ശരീര ഭാഗങ്ങള്‍ 142 ഉം ആയി. ആകെ 217 എണ്ണം. 212 മൃതദേഹങ്ങളുടെയും അവശിഷ്ടങ്ങളുടെയും പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി.
203 മൃതദേഹങ്ങള്‍ വയനാട്ടിലേക്ക് കൊണ്ട് പോകുകയും മൂന്നെണ്ണം ബന്ധുക്കള്‍ ഏറ്റെടുക്കുകയും ചെയ്തു. ചാലിയാര്‍ പുഴയോട് ചേര്‍ന്ന വനമേഖലയിലാണ് ഇന്നലെ പ്രധാനമായും തിരച്ചില്‍ നടന്നത്. വനം വകുപ്പും സംയുക്ത സംഘവും തിരച്ചിലില്‍ പങ്കാളികളാവുന്നുണ്ട്. പോത്തുകല്ല് പഞ്ചായത്ത് പരിധിയില്‍ നിന്ന് ഉരുള്‍പൊട്ടല്‍ നടന്ന ചൂരല്‍മല ഭാഗത്തേക്ക് കഴിയാവുന്ന ദൂരം തിരച്ചില്‍ നടത്താനാണ് തീരുമാനം.
17 ക്യാംപുകളിലായി 2551 പേരെയാണ് ദുരന്തമുഖത്ത് നിന്നും മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നത്. അതിനിടെ ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ട തിരിച്ചറിയാത്ത 67 മൃതദേഹങ്ങളില്‍ എട്ട് മൃതദേഹങ്ങള്‍ ഇന്നലെ സംസ്‌കരിച്ചു. പുത്തുമലയിലെ ഹാരിസണ്‍ മലയാളത്തിന്റെ ഭൂമിയിലാണ് മൃതദേഹങ്ങള്‍ കൂട്ടത്തോടെ സംസ്‌കരിച്ചത്.
നേരത്തെ 67 മൃതദേഹങ്ങളും ഒരുമിച്ച് സംസ്‌കരിക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ പിന്നീട് അഴുകിത്തുടങ്ങിയ എട്ട് മൃതദേഹങ്ങളാണ് ആദ്യം സംസ്‌കരിക്കുകയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. സര്‍വ്വമത പ്രാര്‍ത്ഥനയോടെയാണ് മൃതദേഹങ്ങള്‍ സംസ്‌കരിച്ചത്.












Click it and Unblock the Notifications