'ഒഴിഞ്ഞ് പോയ വീടുകളിലടക്കമെത്തി ദൃശ്യങ്ങൾ പകർത്തുന്നു';ഡിസാസ്റ്റര്‍ ടൂറിസത്തിന് കര്‍ശന നിയന്ത്രണം
ഉരുൾപൊട്ടൽ ദുരന്തത്തിന്‍റെ തീവ്രത നേരിടുന്ന വയനാട്ടിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് അഭ്യർത്ഥിച്ചു. ദുരന്തമേഖല സന്ദര്‍ശിക്കുന്നതിന് ടൂറിസ്റ്റുകളെ പോലെ എത്തുന്നവർ രക്ഷാപ്രവർത്തനത്തിന് തടസം സൃഷ്ടിക്കുകയാണ്. ഇത്തരം വാഹനങ്ങള്‍ തടയേണ്ടി വരുമെന്നും മന്ത്രി വ്യക്തമാക്കി.
ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് വെറുതെയുള്ള സന്ദര്‍ശനവും വേണ്ട. ഇത്തരം സന്ദര്‍ശനങ്ങള്‍ ക്യാമ്പുകളുടെ മൊത്തത്തിലുള്ള പ്രവർത്തനത്തെയും ശുചിത്വത്തെയും ക്യാമ്പിൽ കഴിയുന്നവരുടെ സ്വകാര്യതയെയും ബാധിക്കുകയാണ്. സന്ദര്‍ശനം ഒഴിവാക്കി രക്ഷാപ്രവര്‍ത്തകരോടൊപ്പം മനസ്സു ചേര്‍ന്നു നില്‍ക്കുകയാണ് ഇത്തരം സന്ദര്‍ഭങ്ങളില്‍ ഓരോരുത്തരും ചെയ്യേണ്ടത്. രക്ഷാപ്രവര്‍ത്തകര്‍ക്കും ദുരിത ബാധിതര്‍ക്കുമുള്ള ഭക്ഷണം കൃത്യമായി എത്തിക്കാന്‍ സര്‍ക്കാര്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്യാമ്പുകളിലേക്കും മറ്റും ഭക്ഷണവുമായി വലിയ സംഘങ്ങള്‍ എത്തുന്നത് ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു.

ദുരിതാശ്വാസ ക്യാമ്പില്‍ ശുചിത്വം ഉറപ്പാക്കണം
ദുരിതാശ്വാസ ക്യാമ്പില്‍ താമസിക്കുന്നവര്‍ ശുചിത്വം ഉറപ്പാക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസര്‍ അഭ്യര്‍ത്ഥിച്ചു. ഭക്ഷണാ വശിഷ്ടങ്ങള്‍, മറ്റ് മാലിന്യങ്ങള്‍ എന്നിവ വലിച്ചെറിയാതെ അതത് സ്ഥലങ്ങളില്‍ നിക്ഷേപിക്കണം. ഭക്ഷ്യവസ്തുക്കളും പാനീയങ്ങളും അടച്ച് സൂക്ഷിക്കണം. ആഹാരം കഴിക്കുന്നതിന് മുന്‍പ് സോപ്പ് ഉപയോഗിച്ച് കൈകള്‍ നന്നായി കഴുകുക. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. മലമൂത്ര വിസര്‍ജ്ജനം ശൗചാലയത്തില്‍ മാത്രം നടത്തുക. ശേഷം കൈകള്‍ സോപ്പ് പയോഗിച്ച് നന്നായി കഴുകുക. വ്യക്തിശുചിത്വം പാലിക്കുക. വളര്‍ത്തുമൃഗങ്ങള്‍, പക്ഷികള്‍ എന്നിവയെ ക്യാമ്പുകളില്‍ താമസിക്കുന്നവരുമായി ഇടപഴകാന്‍ അനുവദിക്കരുത്. തുറസ്സായ സ്ഥലങ്ങളില്‍ തുപ്പരുത്.
പനി, ജലദോഷം തുടങ്ങിയ രോഗങ്ങളുള്ളവര്‍ മറ്റുള്ളവരുമായി ഇടപഴകരുത്. അസുഖ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. ജീവിതശൈലീ രോഗങ്ങള്‍ക്ക് മരുന്ന് കഴിക്കുന്നവര്‍ മുടങ്ങാതെ കഴിക്കുക. വെള്ളക്കെട്ടുകളില്‍ താമസിക്കുന്നവരും വെള്ളം കയറിയ ഇടങ്ങള്‍ വൃത്തിയാക്കുന്നവരും എലിപ്പനി പ്രതിരോധത്തിനായി ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശാനുസരണം ആഴ്ചയിലൊരിക്കല്‍ 200 മി. ഗ്രാം. ഡോക്സിസൈക്ലിന്‍ ഗുളിക കഴിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
രക്ഷാപ്രവർത്തകർക്കുള്ള ഭക്ഷണം, കമ്യൂണിറ്റി കിച്ചൻ സജീവം
ദുരന്തമേഖലയിലെ രക്ഷാപ്രവർത്തകർക്കായി സാമൂഹിക അടുക്കള സജീവം നാല് ദിവസമായി മുടങ്ങാതെ പ്രവർത്തിക്കുകയാണ് മേപ്പാടി ഗവ. പോളിടെക്നിക്കിൽ സജ്ജമാക്കിയ ഈ പാചകപ്പുര. കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറൻ്റ്സ് അസോസിയേഷനാണ് ഈ അടുക്കളയിൽ ഭക്ഷണം വെച്ചു വിളമ്പുന്നത്. തഹസിൽദാർ പി.യു സിത്താരയാണ് ഭക്ഷണ വിതരണത്തിൻ്റെ നോഡൽ ഓഫീസർ.
ദിനംപ്രതി ഏഴായിരത്തോളം ഭക്ഷണ പൊതികളാണ് ചൂരൽമല, മുണ്ടക്കൈ ദുരന്തമേഖലകളിൽ ഇവിടെ നിന്നും വിതരണം ചെയ്യുന്നത്. ഉപ്പുമാവ് കുറുമ തുടങ്ങിയ പ്രഭാത ഭക്ഷണം ചോറ് സാമ്പാർ തോരൻ തുടങ്ങിയ ഉച്ചഭക്ഷണം, രാത്രിയിൽ ചപ്പാത്തിയും കറിയും എന്നിങ്ങനെയാണ് നൽകുന്നത്'. ഭക്ഷ്യ സുരക്ഷാ വകുപ്പിൻ്റെ നിരീക്ഷണത്തിലാണ് ഭക്ഷണം പാചകം ചെയ്യുന്നത്.
ദിവസവും പതിനായിരം ഭക്ഷണ പൊതികൾ വരെ നൽകാൻ ഈ കേന്ദ്രത്തിന് കഴിയും. ഡി.വൈ.എസ്.പി കെ. രാജേഷ്, ഹോട്ടൽ ആന്‍റ് റസ്റ്റോറൻ്റ് സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി അനീഷ് ബി നായർ, ജില്ലാ പ്രസിഡൻ്റ് യു. സുബൈർ, സെക്രട്ടറി അസ്‌ലം ഷാ , ഫുഡ് സേഫ്ടി ഓഫീസർ നിഷ , റവന്യു ഇൻസ്പെക്ടർമാരായ എ.വി. സന്തോഷ്, എ.വി. ബാബു തുടങ്ങിയവരാണ് സാമൂഹിക അടുക്കളയുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നത്.












Click it and Unblock the Notifications