ചൂരൽമലയിലേക്കുള്ള റോഡിൽ വെല്ലുവിളിയായി ഗതാഗത തടസം; സൈന്യത്തിന് വഴിയൊരുക്കണമെന്ന് കളക്‌ടർ
വയനാട്: ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ടുപോയ വയനാട്ടിലെ ചൂരൽമലയിൽ പ്രതിസന്ധിയായി വൻ ഗതാഗത കുരുക്ക്. മേപ്പാടി മുതൽ ചൂരൽമല വരെയുള്ള പതിനാല് കിലോമീറ്റർ ദൂരത്തോളം സഞ്ചരിക്കാൻ നിലവിൽ വാഹനങ്ങൾ മണിക്കൂറുകളാണ് എടുക്കുന്നത്. ഇത് രക്ഷാപ്രവർത്തനത്തിനു അവശ്യ സർവീസുകൾക്കും വലിയ രീതിയിൽ തടസമാവുന്നുണ്ട്. റോഡരികിൽ നിർത്തിയിട്ടതും പാർക്ക് ചെയ്‌തതുമായ വാഹനങ്ങളാണ് ബുദ്ധിമുട്ടാവുന്നത്.
ഇതിന് വിഷയത്തിൽ ജില്ലാ കളക്‌ടർ ഇടപെട്ടു. ബെയിലി പാലം നിർമ്മിക്കാനുള്ള സാമഗ്രികളുമായി എത്തുന്ന സൈന്യത്തിന് വഴിയൊരുക്കണമെന്ന് ജില്ലാ കളക്‌ടർ അഭ്യർത്ഥിച്ചു. ഈ വഴിയാകും സൈന്യം ഉപകരണങ്ങളുമായി മുണ്ടക്കൈയിലേക്ക് പോവുക. റോഡിന്റെ ഇരു വശങ്ങളിലും അത്യാവശ്യ സേവനങ്ങൾക്കുള്ള വാഹനങ്ങൾ അല്ലാത്തവ പാർക്ക് ചെയ്യരുതെന്ന് കളക്‌ടർ ഡിആർ മേഘശ്രീ അറിയിച്ചു.

മുണ്ടക്കൈയിൽ താൽക്കാലിക പാലം നിർമ്മിച്ചാൽ മാത്രമേ ഇനിയുള്ള രക്ഷാപ്രവർത്തനം മുന്നോട്ട് പോവുകയുള്ളൂ. ഇതിനായാണ് സൈന്യം ബെയ്‌ലി പാലത്തിന്റെ ഉപകരണങ്ങളുമായി പ്രത്യേക സംഘത്തെ അയച്ചത്. ഇതിന് ആവശ്യമായ ഉപകരണങ്ങളും സാമഗ്രികളുമായി ഇന്ത്യൻ വ്യോമസേനയുടെ വിമാനം കണ്ണൂരിൽ എത്തിയിരുന്നു.
വിമാനത്തിൽ കൊണ്ടുവന്ന പാലം നിർമ്മിക്കാനുള്ള ഉപകരണങ്ങൾ ദുരന്ത സ്ഥലത്തേക്ക് അടിയന്തിരമായി എത്തിക്കേണ്ടതുണ്ട്. ഇതിനാണ് ഇത്തരമൊരു നിയന്ത്രണം ഏർപ്പെടുത്തുന്നുതെന്ന് ജില്ലാ കളക്‌ടർ മേഘശ്രീ അറിയിച്ചു. മുണ്ടക്കൈയിൽ തിരച്ചിൽ ശക്തമാക്കാൻ ഈ താൽക്കാലിക പാലത്തിന്റെ നിർമ്മാണം നിർണായകമാണ്.
അതിനിടെ മുണ്ടക്കൈയിലക്ക് ചൂരൽ മലയിൽ നിന്നും താൽക്കാലിക പാലം നിർമിക്കുന്നതിനാവശ്യമായ സാധനങ്ങളുമായി വ്യോമസേനയുടെ രണ്ടാമത്തെ വിമാനവും കണ്ണൂരിൽ എത്തിയിരുന്നു. ഇനി അവിടെ നിന്ന് റോഡ് മാർഗമാണ് വയനാട്ടിൽ എത്തിക്കുക. മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ 17 ട്രക്കുകളിലായി ഇവ ചൂരൽമലയിലെത്തിക്കാനാണ് പദ്ധതി.
ഇന്നലെ കണ്ണൂരിലെത്തിയ ആദ്യ വ്യോമസേനാ വിമാനത്തിൽ പാലം നിർമാണത്തിന് ആവശ്യമായ ആദ്യഘട്ട സാമഗ്രികൾ എത്തിച്ചിരുന്നു. ഇവ ഇന്നലെ രാത്രിയോടെ തന്നെ 20 ട്രക്കുകളിലായി ചൂരൽമലയിലെ ദുരന്ത മേഖലയിൽ ഇറക്കുകയും അവ ഉപയോഗിച്ച് ജോലികൾ തുടങ്ങുകയും ചെയ്‌തിരുന്നു. മുഴുവനായി പാലത്തിന്റെ പണികൾ പൂർത്തിയാവാൻ ബാക്കിയുള്ള ഉപകരണങ്ങൾ കൂടി എത്തണം.
ബെയ്‌ലി പാലത്തിന്റെ നിർമാണം ഇന്ന് പൂർത്തിയാകില്ലെന്നാണ് ചീഫ് സെക്രട്ടറി വി വേണു അറിയിച്ചത്. പാലത്തിന്റെ നിർമാണം നാളെ മാത്രമേ പൂർത്തിയാകൂ. അതിനാൽ തന്നെ മുണ്ടക്കൈയിൽ തിരച്ചിൽ ഇനിയും വൈകുമെന്നാണ് റിപ്പോർട്ടുകൾ. തിരച്ചിലിനായി മണ്ണുമാന്തി അടക്കം യന്ത്രങ്ങൾ എത്തുന്നത് വൈകുമെന്നും അധികൃതർ അറിയിച്ചിരുന്നു.












Click it and Unblock the Notifications