Wayanad Result 2024: വയനാട്ടിൽ രാഹുലിന്റെ ഭൂരിപക്ഷം ഇടിയുമോ? കരുത്ത് കാട്ടുമോ ആനി രാജയും കെ സുരേന്ദ്രനും?
വയനാട്: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ വരാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും ആകാംഷയോടെ വോട്ടർമാർ കാത്തിരിക്കുകയാണ്. പലയിടത്തും എക്‌സിറ്റ് പോൾ സൃഷ്‌ടിച്ച പ്രകമ്പനം ഇനിയും അടങ്ങിയിട്ടില്ല. എന്നാൽ ദേശീയ നേതാവായ രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാട്ടിൽ തോൽവി എന്നൊന്ന് കോൺഗ്രസിനെ ഡിക്ഷ്‌ണറിയിൽ തന്നെയില്ല.
കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ നിയോജക മണ്ഡലങ്ങൾ ഉൾപ്പെടുന്ന വയനാട്ടിൽ അതിന്റെതായ വൈവിധ്യങ്ങൾ ഉണ്ട് താനും. എങ്കിലും കേരളത്തിലെ യുഡിഎഫിന്റെ ഏറ്റവും ഉറച്ച മണ്ഡലങ്ങളിൽ ഒന്നായാണ് വയനാടിനെ കണക്ക് കൂട്ടുന്നത്. ആ സുരക്ഷിത്വത്തിൽ പൊതിഞ്ഞാണ് രാഹുൽ ഇവിടേക്ക് എത്തുന്നത്.

വായനാട്ടിൽ ഒരിക്കൽ കൂടി രാഹുൽ ഗാന്ധി ഇറങ്ങിയപ്പോൾ
കോൺഗ്രസിന്റെ, യുഡിഎഫിന്റെ അത്രയ്ക്ക് ഉറച്ച വയനാട് സീറ്റിൽ രാഹുൽ കഴിഞ്ഞ തവണയും മത്സരിച്ചെങ്കിലും ഇത്തവണ ഒട്ടേറെ ഘടകങ്ങൾ മാറി വന്നു എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ഒരുഭാഗത്ത് കോൺഗ്രസിന് വേണ്ടി രാഹുൽ ഗാന്ധി ഇറങ്ങിയപ്പോൾ മറുവശത്ത് ദേശീയ തലത്തിലെ സഖ്യ കക്ഷിയായ (ഇന്ത്യ മുന്നണി) സിപിഐയുടെ മുതിർന്ന നേതാവാണ് മത്സരരംഗത്തുള്ളത് എന്നതാണ് രാഹുലിന് നേരിടേണ്ടി വന്ന ആദ്യ വെല്ലുവിളി.
അവിടെയാണ് ബിജെപി ഇന്ത്യ മുന്നണി എന്ന കൂട്ടായ്‌മയുടെ അസ്ഥിത്വമില്ലായ്‌മ ചോദ്യം ചെയ്‌തു തുടങ്ങിയത്. കേരളത്തിൽ ശത്രുക്കൾ, ഡൽഹിയിൽ മിത്രങ്ങൾ എന്നായിരുന്നു രാഹുൽ ഉയർത്തിയ പ്രധാന മുദ്രാവാക്യം. ഇതിനെ സാധൂകരിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ പ്രചരണ വേളയിൽ രാഹുലുമായി ഏറ്റുമുട്ടുന്ന സാഹചര്യവുമുണ്ടായി.
മാറിയ രാഷ്ട്രീയ സാഹചര്യം
കഴിഞ്ഞ തവണ രാഹുൽ മണ്ഡലത്തിൽ ആദ്യമായി മത്സരിക്കാൻ എത്തിയപ്പോഴുള്ള സാഹചര്യമല്ല അഞ്ച് വർഷത്തിന് ശേഷം അദ്ദേഹത്തെ കാത്തിരുന്നത്. രാഷ്ട്രീയമായി പക്വതയും പാകതയും കൈവന്ന രാഹുലിന് പക്ഷേ കേരളത്തിലെ പുതുമ നഷ്‌ടപ്പെട്ടു എന്നാണ് ഒരു വിഭാഗം ചൂണ്ടിക്കാണിക്കുന്നത്. ഒപ്പം കോൺഗ്രസിന്റെ ദയനീയ സ്ഥിതിയും രാഹുലിനോടുള്ള താത്പര്യം കുറച്ചുവെന്നാണ് അവകാശവാദം.
ഇത്രയൊക്കെ ആണെങ്കിലും പ്രചരണ വേളയിൽ രാഹുൽ ശക്തമായ പ്രകടനമാണ് കാഴ്‌ച വച്ചത്. കേരളത്തിലെ രാഷ്ട്രീയ സാഹചര്യം അറിഞ്ഞുകൊണ്ട് സിപിഎമ്മിനെ തള്ളേണ്ടിടത്ത് തള്ളുകയും പുകഴ്ത്തേണ്ടിടത്ത് പുകഴ്ത്തിയും ഒക്കെയാണ് അദ്ദേഹം മുന്നോട്ട് നീങ്ങിയത്.
പോളിങ്ങിലെ ഇടിവ് എങ്ങനെ സ്വാധീനിക്കും ?
വയനാട്ടിൽ ഇക്കുറി പോളിങ് ശതമാനത്തിൽ കാര്യമായ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഇത്തവണ രേഖപ്പെടുത്തിയ പോളിങ് 72 ശതമാനമായിരുന്നു. കഴിഞ്ഞ തവണത്തേക്കാൾ ഏതാണ്ട് ഏഴ് ശതമാനത്തിന്റെ കുറവ്. ആകെ 14,62,423 (7,41,354 സ്ത്രീകൾ) 5,49,482 സ്ത്രീകൾ ഉൾപ്പെടെ 10,64,099 വോട്ടർമാരാണ് സമ്മതിദാന അവകാശം വിനിയോഗിച്ചത്.
കഴിഞ്ഞ തവണ നാല് ലക്ഷത്തിൽ അധികം വോട്ടിനാണ് മണ്ഡലത്തിൽ നിന്ന് രാഹുൽ ഗാന്ധി ജയിച്ചത്. ഇക്കുറി അത് കുറയുമോ എന്നാണ് കോൺഗ്രസ് ഉറ്റു നോക്കുന്നത്. കുറഞ്ഞാൽ അത് ദേശീയ തലത്തിൽ തന്നെ ക്ഷീണമാകും എന്നുറപ്പാണ്. പ്രത്യേകിച്ച് രാഹുൽ ബിജെപിയെ പേടിച്ച് വടക്കേ ഇന്ത്യയിൽ നിന്ന് കേരളത്തിലേക്ക് നാടുവിട്ടു എന്ന പ്രചരണം ബിജെപി ശക്തമാക്കുന്ന വേളയിൽ ഇവിടെയും സ്വാധീനം കുറയുകയാണെന്ന് വന്നാൽ അത് രാഹുലിനും കോൺഗ്രസിനും തിരിച്ചടിയാകും.
അന്തിമ സാധ്യതകൾ എങ്ങനെ?
എന്നാൽ മത്സര രംഗത്തുള്ള ആനി രാജയ്ക്കും, കെ സുരേന്ദ്രനും മണ്ഡലത്തിൽ എന്ത് അത്ഭുതം കാട്ടാനാവും എന്നാണ് ഇനി കണ്ടറിയേണ്ടത്. നേരത്തെ പറഞ്ഞത് പോലെ സാധാരണ ഗതിയിൽ യുഡിഎഫിനെ പരമ്പരാഗതമായി പിന്തുണയ്ക്കുന്ന വയനാട്ടിൽ രാഹുലിന്റെ ഭൂരിപക്ഷം തന്നെയാവും ഇരുവരുടെയും പ്രഥമ ലക്ഷ്യം. ഇക്കാര്യത്തിൽ അവർ വിജയിച്ചോ എന്ന് നാളെ ഫലം വരുമ്പോഴേ പറയാൻ കഴിയൂ.












Click it and Unblock the Notifications