'അതിനെ മറ്റൊരർത്ഥത്തിൽ കാണേണ്ടതില്ല..'; ഗവർണറുമായി ബന്ധപ്പെട്ട നയപ്രഖ്യാപന വിവാദത്തിൽ മുഖ്യമന്ത്രി
നയപ്രഖ്യാപന പ്രസംഗം പൂർണമായി വായിക്കാത്ത ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനെ മറ്റൊരു അർത്ഥത്തിൽ കാണേണ്ടതില്ലെന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ചട്ട പ്രകാരം നയപ്രഖ്യാപനം ആദ്യവും അവസാനവും മാത്രം വായിച്ചാൽ മതി. ഗവർണർക്ക് എന്തെങ്കിലും ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകാമെന്നും പിണറായി പറഞ്ഞു.
'ഗവർണർക്ക് എന്തെങ്കിലും ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകും. എന്തെന്ന് നമുക്കറിയില്ലല്ലോ' ഇതിനെ മറ്റൊർത്ഥത്തിൽ കാണേണ്ടെന്നും പാർലമെന്ററി പാർട്ടിയോഗത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി. 15-ാം നിയമസഭയുടെ 10-ാം സമ്മേളനത്തിന്റെ ആദ്യ ദിവസമായ ഇന്ന് നയപ്രഖ്യാപന പ്രസംഗം ഗവർണർ പൂർണമായും വായിച്ചിരുന്നില്ല. പ്രസംഗത്തിന്റെ അവസാന ഖണ്ഡിക മാത്രമാണ് ഗവർണർ വായിച്ചത്.

സംഭവത്തിൽ പ്രതിപക്ഷം ഉൾപ്പെടെ ശക്തമായ വിമർശനമാണ് ഉന്നയിച്ചത്. ആരിഫ് മുഹമ്മദ് ഖാൻ നടത്തിയത് നിയമസഭയോടുള്ള അവഹേളനമാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ആരോപണം. സംഭവത്തിൽ പ്രതിപക്ഷത്തിന്റെ പ്രതിഷേധം അറിയിക്കുകയാണ്. നയപ്രഖ്യാപനത്തിൽ കാര്യമായ കേന്ദ്ര വിമർശനമില്ലെന്നും സതീശൻ ചൂണ്ടിക്കാട്ടി.
മന്ത്രി കെ രാജനും ഗവർണറുടെ നടപടിയെ വിമർശിച്ചു. കരിങ്കൊടി കാണിച്ചതിനാണോ ഗവർണറുടെ പിണക്കമെന്ന് രാജൻ ചോദിച്ചു. സർക്കാരിനോട് ഗവർണർക്ക് തർക്കമുണ്ടെങ്കിൽ പ്രതികാരം തീർക്കേണ്ടത് ഇങ്ങനെയല്ല. ഗവർണർ ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങൾ നിറവേറ്റണമെന്നും കെ രാജൻ ആവശ്യപ്പെട്ടു.
അതേസമയം, നയപ്രഖ്യാപന പ്രസംഗം അധികം നീണ്ടില്ലെങ്കിലും കേന്ദ്രസർക്കാരിനെ വിമർശിക്കുന്ന പരാമർശങ്ങളായിരുന്നു ഇതിൽ അധികവും. സർക്കാരിന്റെ അതിശയകരമായ നേട്ടങ്ങൾക്ക് വെല്ലുവിളിയായത് കേന്ദ്രസർക്കാരാണെന്ന് വിമർശിച്ച ഗവർണർ, ഫെഡറൽ സംവിധാനത്തിന് കേന്ദ്രനയം വെല്ലുവിളിയാണെന്നും കൂട്ടിച്ചേർത്തു.
കടമെടുപ്പ് നിയന്ത്രണം വലിയ പ്രതിസന്ധിക്ക് കാരണമായി. സുപ്രീം കോടതിയെ സമീപിക്കാൻ വരെ നിർബന്ധിതരായി. കേന്ദ്രനിലപാടിൽ അടിയന്തര പുനപരിശോധന വേണം. അർഹതപ്പെട്ട ഗ്രാന്റും സഹായ വിഹിതവും കേന്ദ്രം തടഞ്ഞുവെക്കുന്നു. സാമ്പത്തിക അച്ചടക്കവും ആഭ്യന്തര വരുമാനവും കൂട്ടിയാണ് പിടിച്ചുനിന്നതെന്നും, കേന്ദ്രനടപടിയിൽ സംസ്ഥാനത്തിന് വലിയ ആശങ്കയുണ്ടെന്നും ഗവർണർ പ്രസംഗത്തിൽ വ്യക്തമാക്കി.
സർക്കാരും ഗവർണറും തമ്മിലുള്ള ഭിന്നത തുടരുന്നതിനിടെയാണ് ഒരു മിനിറ്റും 17 സെക്കന്റും മാത്രം പ്രസംഗം വായിച്ച് ഗവർണർ സഭയിൽ നിന്ന് മടങ്ങിയത്. ഉപചാരങ്ങൾ ഒന്നും സ്വീകരിക്കാതെയായിരുന്നു ഗവർണറുടെ വരവ്. മുഖ്യമന്ത്രി ബൊക്കെ നൽകിയെങ്കിലും മുഖത്ത് പോലും നോക്കാൻ ഗവർണർ കൂട്ടാക്കിയിരുന്നില്ല. തുടർന്ന് സൗഹൃദ ഭാവമില്ലാതെ അകത്തേയ്ക്ക് പ്രവേശിച്ച ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിലെ അവസാന ഖണ്ഡിക മാത്രം വായിച്ച് മടങ്ങുകയായിരുന്നു.












Click it and Unblock the Notifications