രാജ്യം കത്തിയെരിയുമ്പോൾ ഭാവി പ്രധാനമന്ത്രിയുടെ കുക്കറി ഷോ, കോൺഗ്രസിനെ ഭിത്തിയിലൊട്ടിച്ച് എംഎൽഎ
പാലക്കാട്: കോൺഗ്രസിനേയും മുസ്ലീം ലീഗിനേയും രൂക്ഷമായി വിമർശിച്ച് സിപിഐയുടെ യുവനേതാവും പട്ടാമ്പി എംഎൽഎയുമായ മുഹമ്മദ് മുഹ്സിൻ. രാജ്യം കത്തിയെരിയുമ്പോൾ കോൺഗ്രസ്സും സഖ്യകക്ഷികളും എന്ത് ചെയ്യുന്നു എന്നതാണ് മുഹ്സിൻ അക്കമിട്ട് നിരത്തിയിരിക്കുന്നത്.
രാഹുൽ ഗാന്ധി തമിഴ്നാട്ടിൽ പോയി കുക്കറി പരിപാടിയിൽ പങ്കെടുത്തത് മുതൽ
മോദിയെ രാജി വെപ്പിക്കാൻ പോയ പികെ കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജി വെച്ച് കേരളത്തിലേക്ക് തിരിച്ച് വരുന്നത് അടക്കമുളളവ അക്കമിട്ട് നിരത്തിയിരിക്കുകയാണ് മുഹ്സിൻ.

കുക്കറി ഷോ
മുഹമ്മദ് മുഹ്സിൻ എംഎൽഎയുടെ കുറിപ്പ് വായിക്കാം: '' രാജ്യം അരക്ഷിതാവസ്ഥയിൽ കത്തിയെരിയുമ്പോൾ കോൺഗ്രസ്സും സഖ്യകക്ഷികളും എന്ത് ചെയ്യുന്നു എന്ന് നോക്കാം!! കോൺഗ്രസ്സ്: ഭാവി പ്രധാനമന്ത്രിയും വയനാട് എംപിയുമായ ആൾ കുക്കറി ഷോ നടത്തുന്നു. മാസങ്ങളായി സമരം ചെയ്യുന്ന കർഷകരെ ഒന്ന് ചെന്ന് കാണാൻ പോലും രാഹുലിനും പ്രിയങ്കക്കും നേരമില്ല. ട്വിറ്ററിൽ പുലിയായ വേറൊരു എംപി കർഷക സമരത്തിന് എതിരെ പോസ്റ്റ് ഇടുന്നു. ബാക്കിയുള്ള എംപിമാർ കേരളത്തിലേക്ക് വണ്ടി കാത്തു നിൽക്കുന്നു.

പ്രതിപക്ഷ നേതാവ് ആചാര സംരക്ഷകൻ
കേരളത്തിന്റെ പ്രതിപക്ഷ നേതാവ് ആചാര സംരക്ഷകനാകുന്നു. അടുത്ത കെപിസിസി പ്രസിഡണ്ട് മുഖ്യമന്ത്രി പിണറായി വിജയനെ ജാതി അധിക്ഷേപം നടത്തുന്നു. കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടന രാമക്ഷേത്രം പണിയാൻ പണം പിരിക്കുന്ന തിരക്കിലാണ്. കെപിസിസി നേതാവ് രാമക്ഷേത്രത്തിനുള്ള പണപ്പിരിവ് ഉത്ഘാടനം ചെയ്യുന്നു. ലീഗ്: അവസാന ബസ്സിൽ കേരളത്തിൽ നിന്ന് മോദിയെ താഴെ ഇറക്കാൻ പോയവരൊക്കെ കിട്ടിയ വണ്ടിക്ക് കേരളത്തിലേക്ക് തിരിച്ചെത്തി എന്നാണു കേൾക്കുന്നത്.

കേരളത്തിലേക്ക് വിമാനം കയറി
മുത്വലാഖ് ബില്ലിന്റെ സമയത്ത്, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് സമയത്തൊക്കെ "വിമാനം കിട്ടാതെ" വിഷമിച്ച ആളാണ് ഇപ്പോൾ കേരളത്തിലേക്ക് വിമാനം കയറിയത്. കേന്ദ്രത്തിൽ മോദിയെ ഇറക്കിയത് കൊണ്ട് ഇനി കേരളത്തിൽ വന്നു പിണറായി വിജയനെ കൂടെ താഴെ ഇറക്കാം എന്ന് കുഞ്ഞാലിക്കുട്ടി കരുതുന്നുണ്ടെങ്കിൽ അതിനെ കുറ്റം പറയാൻ പറ്റില്ല. എല്ലാ രേഖകളും കയ്യിലുണ്ടെന്ന് പറഞ്ഞു ദിനം പ്രതി വാർത്താ സമ്മേളനം വിളിച്ച വേറൊരാൾ സ്വയം പിരിച്ച കോടിക്കണക്കിനു രൂപയുടെ രേഖകൾ തിരയുകയാണ്.

പിരിച്ചെടുത്ത പണം മുക്കി
സംഘപരിവാർ ക്രിമിനലുകൾ പിച്ചിച്ചീന്തിയ ആസിഫ എന്ന കൊച്ചുകുട്ടിയുടെ കുടുംബത്തെ സഹായിക്കാൻ വേണ്ടി പിരിച്ചെടുത്ത പണമാണ് ഫിറോസും കൂട്ടരും മുക്കിയത്. വെള്ളിയാഴ്ച്ച ജുമുഅക്ക് ശേഷം പള്ളികളിൽ കയറിയടക്കം പിരിച്ച കാശാണ് എങ്ങനെ ചെലവഴിച്ചത് എന്നറിയാത്തത് . ഇത് ചോദ്യം ചെയ്ത പാണക്കാട് തങ്ങളുടെ മകനെ അടക്കം സോഷ്യൽ മീഡിയയിൽ തെറി വിളിക്കുകയാണ് ലീഗിന്റെ സൈബർ വെട്ടുകിളികൾ.

അധികാരം, പണം; പണം അധികാരം
ഇതൊന്നും പോരാഞ്ഞിട്ട് ഇബ്രാഹിം കുഞ്ഞു, കമറുച്ച, കെ എം ഷാജി എന്നിവർ ആരാണ് കൂടുതൽ കേസുകളിൽ ജയിലിൽ കിടക്കുക എന്നതിനുള്ള മത്സരത്തിലാണ്. അധികാരം, പണം; പണം അധികാരം. ഇത് മാത്രമാണ് ഇന്നത്തെ കോൺഗ്രസ്സും സഖ്യകക്ഷികളും. അതിനവർ ഉപയോഗിക്കുന്നത് ആവട്ടെ മതവും, മതസംഘടനകളുടെ സഹായവും. ശബരിമല അവർക്ക് ഭൂരിപക്ഷ വോട്ടിനുള്ളത് മാത്രമാണ്. പാണക്കാട് അവർക്ക് ന്യുന പക്ഷ വോട്ട് ഉറപ്പിക്കാനുള്ളതും.

നന്ദി യുഡിഎഫ്, നന്ദി!! നന്ദി രാഹുൽ നന്ദി!!
ഇത് ശരിവെക്കുന്നതാണ് കുഞ്ഞാലിക്കുട്ടിയുടെ കേരള രാഷ്ട്രീയത്തിലേക്കുള്ള മടങ്ങി വരവും, ചെന്നിത്തലയുടെ ആചാരസംരക്ഷണ യാത്രയും, പികെ ഫിറോസിന്റെ ഫണ്ട് മുക്കലും, ചോദ്യം ചെയ്ത പാണക്കാട് തങ്ങളെ സോഷ്യൽ മീഡിയയിൽ തെറി വിളിക്കുന്നതും എല്ലാം. ഇതിലൊന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ഒരു പരിഭവവും ഇല്ല. പകരം ദുർഗന്ധം വമിക്കുന്ന യുഡിഎഫിന്റെ യഥാർത്ഥ രാഷ്ട്രീയം ഇങ്ങനെ സ്വയം തുറന്നു കാട്ടിത്തരുന്നതിന് നന്ദിയും അഭിനന്ദനങ്ങളും ഉണ്ട് താനും. നന്ദി യുഡിഎഫ്, നന്ദി!! നന്ദി രാഹുൽ നന്ദി!! നന്ദി കുഞ്ഞാലിക്കുട്ടീ നന്ദി!! നന്ദി ഫിറോസേ നന്ദി!!!''












Click it and Unblock the Notifications