രാഹുല്‍ ഗാന്ധിക്ക് പകരം വയനാട്ടില്‍ ആര്; ചർച്ച ദേശീയ പ്രാധാന്യമുള്ള നേതാവിലേക്ക്, തിരഞ്ഞെടുപ്പ് മെയ് മാസം?
കല്‍പ്പറ്റ: രാഹുല്‍ ഗാന്ധി എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കപ്പെട്ടതോടെ വയനാട് ലോക്സഭ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുമെന്ന കാര്യം ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. ക്രിമിനല്‍ മാനനഷ്ട കേസില്‍ രാഹുല്‍ ഗാന്ധിയെ സൂറത്ത് കോടതി രണ്ട് വർഷത്തേക്ക് ശിക്ഷിച്ചതിന് പിന്നാലെയായിരുന്നു ലോക്സഭ സെക്രട്ടറിയേറ്റ് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.
രണ്ട് വർഷമോ അതില്‍ കൂടുതല്‍ കാലയളവിലേക്കോ ശിക്ഷിക്കപ്പെടുന്ന വ്യക്തികള്‍ക്ക് ജനപ്രതിനിധിയായി തുടരാന്‍ സാധിക്കില്ലെന്നതാണ് ജനപ്രാതിനിധ്യ നിയമം വ്യക്തമാക്കുന്നത്. ഈ ചട്ടമാണ് രാഹുല്‍ ഗാന്ധിക്ക് തിരിച്ചടിയായത്. സൂറത്ത് കോടതി നടപടിക്കെതിരെ രാഹുല്‍ ഗാന്ധി മേല്‍ക്കോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ്.

വിധിക്കെതിരെ അപ്പീൽ നൽകാൻ കോൺഗ്രസ് നേതാവിന് 30 ദിവസത്തെ ജാമ്യം അനുവദിച്ചിട്ടുണ്ട്. സൂറത്ത് കോടതി വിധി മേല്‍ക്കോടതി റദ്ദ് ചെയ്തില്ലെങ്കില്‍ വയനാട് ആസന്നമായ ഉപതിരഞ്ഞെടുപ്പിലേക്ക് നീങ്ങും. വയനാട് ലോക്‌സഭാ മണ്ഡലം മെയ് മാസം അല്ലെങ്കില്‍ സെപ്റ്റംബറിൽ ഉപതെരഞ്ഞെടുപ്പിന് സാക്ഷ്യം വഹിച്ചേക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.
2015ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 151 എ പ്രകാരം പാർലമെന്റിലെയും സംസ്ഥാന നിയമസഭകളിലെയും ഒഴിവുള്ള സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ആ സീറ്റ് ഒഴിഞ്ഞതു മുതൽ ആറ് മാസത്തിനകം നടത്തണം. ആറ് മാസം സമയം ഉണ്ടെങ്കിലും ഒഴിവ് വരുന്ന സീറ്റുകളില്‍ എത്രയും പെട്ടെന്ന് തന്നെ ഉപതിരഞ്ഞെടുപ്പ് നടത്തുന്നതാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇപ്പോഴത്തെ രീതി. ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെതിരായ വിധി വന്ന് അധികം കഴിയാതെ തന്നെയായിരുന്നു ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത്.

ജലന്ധറും വയനാടുമാണ് ലോക്‌സഭയിൽ ഇപ്പോൾ ഒഴിഞ്ഞ് കിടക്കുന്ന രണ്ട് സീറ്റുകൾ. രണ്ടും കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റുകളാണ്. സെപ്റ്റംബറില്‍ അല്ലെങ്കില്‍ കർണാട നിയമസഭ തിരഞ്ഞെടുപ്പുകള്‍ക്കൊപ്പം ഈ രണ്ട് സീറ്റിലും ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കും. കർണാടകയില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്തമാസം ആദ്യം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനോടൊപ്പം ജലന്ധറിലും വയനാട്ടിലും ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയാണെങ്കില്‍ മെയ് മാസം ഇരു മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പുണ്ടാവും.
ഉപതിരഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാറാണെന്നാണ് കോണ്‍ഗ്രസ് വ്യക്തമാക്കുന്നത്. കോണ്‍ഗ്രസിന് ശക്തമായ ഭൂരിപക്ഷമുള്ള മണ്ഡലത്തില്‍ ആര് മത്സരിച്ചാലും വിജയിക്കുമെന്ന കാര്യം ഉറപ്പാണ്. അതുകൊണ്ട് തന്നെ ആര് സ്ഥാനാർത്ഥിയാവും എന്ന കാര്യത്തിലായിരിക്കും ചർച്ചകള്‍. നിലവിലെ സാഹചര്യത്തില്‍ ദേശീയ പ്രാധാന്യമുള്ള ഏതെങ്കിലും നേതാക്കളെ മത്സരിപ്പിക്കാനാവും കോണ്‍ഗ്രസ് ശ്രമിക്കുക.

2019-ൽ അമേഠി, വയനാട് എന്നിങ്ങനെ രണ്ട് സീറ്റുകളിലായിട്ടായിരുന്നു രാഹുല്‍ ഗാന്ധി മത്സരിച്ചത്. ഉത്തർപ്രദേശിലെ അമേഠി സീറ്റ് നഷ്ടപ്പെട്ടെങ്കിലും വയനാട്ടില്‍ നിന്നും ചരിത്ര ഭൂരിപക്ഷത്തിനായിരുന്നു തിരഞ്ഞെടുക്കപ്പെട്ടത്. ആകെ പോള്‍ ചെയ്യപ്പെട്ട വോട്ടുകളില്‍ 64.67 ശതമാനവും നേടിയായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിജയം. ഇടത് പക്ഷത്തിന് വേണ്ടി സി പി ഐയില്‍ നിന്നും പിപി സുനീറായിരുന്ന സ്ഥാനാർത്ഥി. രാഹുല്‍ ഗാന്ധിക്ക് 706,367 വോട്ടും, സുനീറിന് 274,597 വോട്ടും ലഭിച്ചു. 431,770 ആയിരുന്നു രാഹുലിന്റെ ഭൂരിപക്ഷം.
അതേസമയം, രാഹുലിന്റെ ശിക്ഷ മേല്‍ക്കോടതികളും ശരിവെച്ചാല്‍ അദ്ദേഹത്തിന് ജയിലില്‍ പോവേണ്ടി വരും എന്ന് മാത്രമല്ല, എട്ട് വർഷത്തോളം തിരഞ്ഞെടുപ്പില്‍ മത്സരിക്കാനും സാധിക്കില്ല. ക്രിമിനല്‍ കേസുകളില്‍ രണ്ട് വർഷത്തേക്കോ അതിന് മുകളിലേക്കോ ശിക്ഷിക്കപ്പെടുന്നവർക്ക് ശിക്ഷാകാലാവധി കഴിഞ്ഞാല്‍ ആറുവര്‍ഷത്തേക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനും ഇവര്‍ക്ക് അര്‍ഹത ഉണ്ടായിരിക്കില്ലെന്നതാണ് ചട്ടം.
2019-ൽ കർണാടകയിലെ കോലാറിൽ നടന്ന തിരഞ്ഞെടുപ്പിന് മുമ്പുള്ള റാലിയിൽ "എല്ലാ കള്ളന്മാർക്കും എങ്ങനെയാണ് മോദി എന്ന പൊതുപേര്" എന്ന രാഹുല്‍ ഗാന്ധിയുടെ പരാമർശവുമായി ബന്ധപ്പെട്ടതാണ് മാനനഷ്ടക്കേസ്. ഗാന്ധി മോദി സമൂഹത്തെ മുഴുവൻ അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ച് ഒരു മുൻ ഗുജറാത്ത് മന്ത്രിയായിരുന്നു പരാതി നല്‍കിയത്.












Click it and Unblock the Notifications