തരൂരിനെതിരെ അനിലോ? അല്ലെങ്കിൽ ചാലക്കുടിക്ക് സാധ്യത..ബിജെപിയുടെ കണക്ക് കൂട്ടൽ ഇങ്ങനെ
തിരുവനന്തപുരം: മുതിർന്ന നേതാവായ എകെ ആന്റണിയുടെ മകനും കോൺഗ്രസ് മുൻ മീഡിയ സെൽ മേധാവിയുമായ അനിൽ ആന്റണിയുടെ വരവിൽ ബി ജെ പിക്ക് പ്രതീക്ഷകളേറെ. വഹിച്ച പദവികളിൽ ഒന്നിൽ പോലും വലിയ സ്വാധീനം ഉണ്ടാക്കാൻ കഴിയാതിരുന്ന വ്യക്തിയെന്ന് അനിലിനെ കോൺഗ്രസ് നേതാക്കൾ വിമർശിക്കുമ്പോഴും മുതിർന്ന നേതാവിന്റെ മകനെ പാർട്ടിയിലെത്തിക്കാനായാത് വലിയ നേട്ടമായി തന്നെയാണ് ബി ജെ പി കണക്കാക്കുന്നത്.
മാത്രമല്ല ക്രൈസ്തവ മേഖലയിലേക്ക് കടന്ന് കയറാൻ അനിലിന്റെ കടന്ന് വരവ് കരുത്താകുമെന്നും ബി ജെ പി കരുതുന്നു. വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ അനിൽ ആന്റണിയെ മത്സരിപ്പിക്കാനുള്ള ആലോചനകളും ബി ജെ പിയിൽ ആരംഭിച്ചിട്ടുണ്ട്.

മധ്യകേരളത്തിൽ, പ്രത്യേകിച്ച് ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് സ്വാധീനമുള്ള സീറ്റുകളിലായിരിക്കും അനിലിനെ മത്സരിപ്പിച്ചേക്കുക. ചാലക്കുടിയോ തിരുവനന്തപുരത്തോ അനിലിനെ പരിഗണിക്കാനുള്ള ആലോചനകൾ ബി ജെ പിയിൽ നടക്കുന്നുണ്ടെന്ന തരത്തിലുള്ള വിവരങ്ങളും ഉണ്ട്.
യുഡിഎഫ് ഭരിക്കുന്ന മണ്ഡലമാണ് ചാലക്കുടി. കഴിഞ്ഞ തവണ നടൻ ഇന്നസെന്റിനെ പരാജയപ്പെടുത്തി 4,73,444 വോട്ടുകൾക്കായിരുന്നു കോൺഗ്രസിന്റെ ബെന്നി ഹെഹ്നാൻ ചാലക്കുടി പിടിച്ചെടുത്തത്. ബി ജെ പിക്ക് മണ്ഡലത്തിൽ ലഭിച്ചത് 1,54,159 വോട്ടുകളായിരുന്നു. എ എൻ രാധാകൃഷ്ണനായിരുന്നു ബി ജെ പിക്ക് വേണ്ടി ഇറങ്ങിയത്. ഇത്തവണയും ബെന്നി തന്നെയാകും കോൺഗ്രസിന് വേണ്ടി മത്സരിക്കുക.
തൃശൂര്‍ ജില്ലയിലെ മൂന്നു നിയമസഭാ മണ്ഡലങ്ങളും എറണാകുളം ജില്ലയിലെ നാലു നിയമസഭാ മണ്ഡലങ്ങളും ചേര്‍ന്ന് വിധിയെഴുതുന്ന ചാലക്കുടി മണ്ഡലത്തില്‍ ന്യൂനപക്ഷ വോട്ടുകളാണ് ഗതി നിര്‍ണയിക്കുന്നത്. ഇതിൽ തന്നെ മൂന്ന് നിയമസഭ മണ്ഡലങ്ങളിൽ ക്രിസ്ത്യൻ സമുദായത്തിനാണ് മുൻഗണ. സഭാ വോട്ടുകൾ അനിലിനിലൂടെ നേടിയെടുക്കാൻ സാധിച്ചാൽ മണ്ഡലത്തിൽ ബി ജെ പിക്ക് നേട്ടമുണ്ടാക്കാൻ കഴിയും.
ഇത്തവണയും ബി ജെ പി വലിയ പ്രതീക്ഷ പുലർത്തുന്ന മണ്ഡലമാണ് തിരുവനന്തപുരം. ശശി തരൂർ മത്സരിച്ചില്ലെങ്കിൽ നടനും മുൻ എം പിയുമായ സുരേഷ് ഗോപിയെ ഇറക്കി മണ്ഡലം പിടിക്കാമെന്നായിരുന്നു ബി ജെ പിയുടെ കണക്ക് കൂട്ടൽ. എന്നാൽ തൃശ്ശൂരിൽ മത്സരിക്കാനുള്ള താത്പര്യം സുരേഷ് ഗോപി പ്രകടിപ്പിച്ചതോടെ തിരുവനന്തപുരത്ത് മറ്റ് പ്രമുഖരെ തേടുകയാണ് ബി ജെ പി.
മൂന്നരലക്ഷത്തോളം വരുന്ന നായര്‍ വോട്ടുകളും അത്രത്തോളം തന്നെ ക്രിസ്ത്യൻ, മുസ്ലീം വോട്ടുകളും ഉള്ള മണ്ഡലമാണ് തിരുവനന്തപുരം. കഴിഞ്ഞവണ ശക്തമായ മത്സരം കുമ്മനം രാജശേഖരനിലൂടെ പുറത്തെടുക്കാൻ ബി ജെ പിക്ക് സാധിച്ചിരുന്നു. കരുത്തുറ്റ സ്ഥാനാർത്ഥിയെ ഇറക്കിയാൽ മണ്ഡലം ഇക്കുറി കൂടെ പോരുമെന്ന് ബിജെപി പ്രതീക്ഷിക്കുന്നുണ്ട്.

ശശി തരൂർ എത്തിയില്ലെങ്കിൽ അനിലിനെ ഇറക്കി മണ്ഡലത്തിൽ കാര്യമായ ചലനം ഉണ്ടാക്കാൻ കഴിയുമെന്ന് ബി ജെ പി കണക്ക് കൂട്ടുന്നുണ്ട്. എന്നാൽ ഇത്തവണയും തരൂർ തന്നെയാകും മണ്ഡലത്തിൽ യു ഡി എഫിന് വേണ്ടി ഇറങ്ങുക. നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തരൂർ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും മൂന്ന് വർഷത്തിന് അപ്പുറമുള്ള തിരഞ്ഞെടുപ്പിന് വേണ്ടി ഇപ്പോഴെ മാറി നിൽക്കേണ്ടതില്ലെന്നാണ് തരൂരിന്‌റെ നിലപാട്. മാത്രമല്ല തരൂരല്ലാതെ മറ്റൊരു സാധ്യതയും കോൺഗ്രസിൽ ചർച്ചയാകുന്നില്ലെന്നത് മറ്റൊരു കാര്യം.
അതേസമയം അനിൽ ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിച്ചാലും ഇല്ലെങ്കിലും അനിലിലൂടെ കോൺഗ്രസിൽ നിന്നും കൂടുതൽ നേതാക്കളെ ബി ജെ പിയിൽ എത്തിക്കാനാകുമെന്ന പ്രതീക്ഷ പാർട്ടിക്കുണ്ട്. നിരവധി നേതാക്കൾ തങ്ങളുമായി ചർച്ച നടത്തിയിട്ടുണ്ടെന്നും ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ് ഏത് നിമിഷവും കോൺഗ്രസ് വിട്ട് വരാൻ അവർ സന്നദ്ധരാണെന്നും ബി ജെ പി നേതൃത്വം അവകാശപ്പെടുന്നുണ്ട്.












Click it and Unblock the Notifications