'2024 ല്‍ മോദി തിരുവനന്തപുരത്ത്, അമിത് ഷാ തൃശ്ശൂരില്‍': സാധ്യതകള്‍ എന്തൊക്കെ, സുരേന്ദ്രന്‍ പറയുന്നത്
2024 ലെ പാർലമെന്റ് തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഒരു സീറ്റിലെങ്കിലും വിജയിക്കാനുള്ള ശ്രമവുമായിട്ടാണ് ബി ജെ പി മുന്നോട്ട് പോവുന്നത്. ഇതിനായി കേന്ദ്ര നേതൃത്വം തന്നെ ഇടപെട്ട് പ്രത്യേക കൂടിയാലോചനകളും ചർച്ചകളും നടത്തിവരുന്നു. സ്വാഭാവികമായും കഴിഞ്ഞ തവണ പാർട്ടി രണ്ടാമത് എത്തിയ തിരുവനന്തപുരം മണ്ഡലത്തിലാണ് ഇത്തവണയും പാർട്ടിയുടെ പ്രതീക്ഷ. അതോടൊപ്പം തന്നെ തൃശൂരും സാധ്യതാ പട്ടികയില്‍ മുന്‍ നിരയില്‍ തന്നെയുണ്ട്.
തൃശൂരില്‍ സുരേഷ് ഗോപി മത്സരിക്കുമെന്ന കാര്യം ഏറെക്കുറെ ഉറപ്പാണെങ്കിലും ഏറെ വിജയ സാധ്യതയുള്ള തിരുവനന്തപുരത്ത് ആര് എന്ന ചോദ്യം ഇപ്പോഴും ബാക്കിയാണ്. കുമ്മനം രാജശേഖരന്‍ ഒരിക്കല്‍ കൂടി വന്നാലും ശശി തരൂരിനെ മറികടക്കാന്‍ സാധിക്കുമോയെന്നതില്‍ പാർട്ടി നേതൃത്വത്തില്‍ തന്നെ പലർക്കും ഉറപ്പില്ല. ഈ സാഹചര്യത്തിലാണ് സാക്ഷാല്‍ നരേന്ദ്ര മോദി തന്നെ തിരുവനന്തപുരത്ത് മത്സരിച്ചേക്കുമെന്ന സൂചനകളും പുറത്ത് വരുന്നത്.

കേവലം അഭ്യൂഹം എന്നതിന് അപ്പുറം, കേരളത്തിലും തമിഴ്നാട്ടിലും സ്വാധീനം ഉറപ്പിക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായി ബി ജെ പി അത്തരമൊരു നീക്കം പരീക്ഷിച്ചാലും അത്ഭുതപ്പെടാനില്ല. ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ തന്നെ ഇത് സംബന്ധിച്ച സൂചനയും നല്‍കുന്നുണ്ട്. രാഹുല്‍ ഗാന്ധിക്ക് ഇവിടെ വന്ന് മത്സരിക്കാമെങ്കില്‍ മറ്റാർക്കും ഇവിടെ വന്ന് മത്സരിക്കാമെന്നാണ് ദി മലബാർ ജേർണല്‍ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കെ സുരേന്ദ്രന്‍ പറയുന്നത്.
പ്രധാനമന്ത്രി തന്നെ കേരളത്തില്‍ വന്ന് മത്സരിക്കാനുള്ല സാധ്യതകള്‍ തള്ളിക്കളയാനാവില്ലെന്നാണ് അഭിമുഖത്തില്‍ കെ സുരേന്ദ്രന്‍ വ്യക്തമാക്കുന്നത്. ' അത്തരം ഒരു സാധ്യതയും തള്ളിക്കളയാനാവില്ല. രാഹുല്‍ ഗാന്ധിക്ക് ഇവിടെ വന്ന് മത്സരിക്കാമെങ്കില്‍ മറ്റാർക്കും ഇവിടെ വന്ന് മത്സരിക്കാം. ഇത് പാർലമെന്റ് തിരഞ്ഞെടുപ്പാണല്ലോ'- കെ സുരേന്ദ്രന്‍ പറഞ്ഞു.
കേരളത്തില്‍ മാത്രമല്ല, ദക്ഷിണേന്ത്യയില്‍ മറ്റേതൊരു മണ്ഡലത്തില്‍ വേണമെങ്കിലും പ്രധാനമന്ത്രിക്ക് മത്സരിക്കാം. തന്ത്രപരമായി അക്കാര്യത്തിലുള്ള തീരുമാനങ്ങള്‍ അവർക്ക് എടുക്കാവുന്നതാണ്. മത്സരിക്കുമെന്നോ, മത്സരിക്കില്ലെന്നോ പറയാന്‍ ഞാന്‍ ആളല്ല. എന്നാല്‍ ഞാന്‍ ഒരു സാധ്യതയും തള്ളിക്കളയുന്നില്ല. കേരളത്തില്‍ വേണമെങ്കിലും തമിഴ്നാട്ടില്‍ വേണമെങ്കിലും മത്സരിക്കാം. അങ്ങനെ ഇവിടെ സംഭവിച്ചിട്ടുണ്ടല്ലോ. പണ്ട് ഇന്ദിരഗാന്ധി വന്ന് കർണാടകയില്‍ മത്സരിച്ചിട്ടുണ്ടല്ലോയെന്നും കെ സുരേന്ദ്രന്‍ പറയുന്നു.

കേരളത്തില്‍ വന്ന് മത്സരിച്ചാല്‍ പ്രധാനമന്ത്രി തോറ്റ് പോകുമല്ലോ എന്നൊന്നും പറയാന്‍ സാധിക്കില്ല. 2014 ല്‍ വലിയ തോതില്‍ ന്യൂനപക്ഷ വോട്ട് ഏകീകരണം നടന്നിട്ടും 14000 ത്തോളം വോട്ടിന് മാത്രമാണ് ഓ രാജഗോപാല്‍ പരാജയപ്പെട്ടത്. ലോക്സഭയിലാണ് ഇതെന്ന് ഓർക്കണം. അതുകൊണ്ട് തന്നെ ഒരു സാധ്യതയും തള്ളിക്കളയാനാവില്ല. ഇനി അമിത് ഷാ തൃശൂരില്‍ വരുമോ ഇല്ലയോ എന്നൊന്നും പറയാനാവില്ല. തീരുമാനിക്കേണ്ടത് അവരാണ്. അതിനുള്ള കളമൊരുക്കലാണ് നമ്മുടെ ജോലി.
രാഹുല്‍ ഗാന്ധി ഒരു തവണ വന്നു. ഇനിയിപ്പോള്‍ പ്രിയങ്കയും സോണിയയും വന്നാലും രണ്ട് തവണ ഒരിക്കലും കാര്യങ്ങള്‍ ആവർത്തിക്കില്ല. കോണ്‍ഗ്രസിന് എന്തായാലും നിലവിലെ അമ്പത് സീറ്റുകള്‍ കിട്ടാന്‍ പോവുന്നില്ല. ഏതെങ്കിലും ഒരു സംസ്ഥാനത്തെ നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ചാലും പാർലമെന്റ് തിരഞ്ഞെടുപ്പില്‍ അവർ അവിടെ വിജയിക്കാന്‍ പോവുന്നില്ല.
കർണാടകയില്‍ പോലും കോണ്‍ഗ്രസിന് ലോക്സഭയില്‍ നേട്ടമുണ്ടാക്കാന്‍ സാധിക്കില്ല. കഴിഞ്ഞ തവണ അവിടെ നിയമസഭ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്കൊപ്പം തന്നെ അവർ എത്തി. എന്നാല്‍ ലോക്സഭ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റിലും അവർ വിജയിച്ചില്ല. കേരളത്തില്‍ മൂന്നിലൊന്ന് സീറ്റിലെങ്കിലും വിജയ സാധ്യത പരിഗണിക്കുന്ന പാർട്ടിയായി ബി ജെ പി ഉയർന്ന് വന്നിട്ടുണ്ട്. അതിലെ പ്രധാന കാരണങ്ങളിലൊന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതിയാണ്.












Click it and Unblock the Notifications