'രാത്രി വൈകിയും ജോലിയെടുപ്പിച്ചു, അന്നയുടെ മരണാനന്തര ചടങ്ങിലും കമ്പനി പ്രതിനിധികൾ വന്നില്ല';പിതാവ്
26-കാരിയായ ചാർട്ടേഡ് അക്കൗണ്ടന്‍റ് അന്ന സെബാസ്റ്റ്യന്റെ മരണത്തിൽ പുണെയിലെ ഏണസ്റ്റ് ആന്‍ഡ് യങ് (ഇവൈ) കമ്പനിക്കെതിരെ രൂക്ഷവിമർശനവുമായി പിതാവ്. രാത്രി വൈകുവോളം മകളെ ജോലിയെടുപ്പിച്ചിരുന്നുവെന്നും അമിത ജോലി ഭാരം കാരണം ഉറങ്ങാനോ സമയത്ത് ഭക്ഷണം കഴിക്കാനോ പോലും മകൾക്ക് സാധിച്ചിരുന്നില്ല അച്ഛന്‍ സിബി ജോസഫ് പറഞ്ഞു. അന്നയുടെ മരണാനന്തര ചടങ്ങുകളില്‍ ഒരു കമ്പനി പ്രതിനിധിപോലും പങ്കെടുത്തില്ലെന്നും അദ്ദേഹം വൺ ഇന്ത്യ മലയാളത്തോട് പറഞ്ഞു.
'ഓഡിറ്റിങ് ജോലികൾ നിശ്ചിത സമയത്തിനുള്ളിൽ തീർക്കേണ്ടതിനാൽ രാത്രി വൈകി വരേയും ജോലി ചെയ്തിരുന്നു. അവൾ ആ സമയത്ത് മുറിയിൽ എത്തുമ്പോൾ രാത്രി ഒന്നര മണിയെങ്കിലും ആകും. പല ദിവസങ്ങളിലും രാത്രി വൈകിയും ജോലി ചെയ്യേണ്ടി വരാറുണ്ട്. ഈ ബുദ്ധിമുട്ടുകൾ ഞങ്ങളോട് പറഞ്ഞിരുന്നു. അതോടെ ജോലി രാജിവെയ്ക്കാൻ ഞങ്ങൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഒരു വർഷം നിന്നാൽ നല്ല എക്സ്പോഷർ ലഭിക്കുന്ന കമ്പനിയാണെന്ന് പറഞ്ഞ് തുടരുകയായിരുന്നു.

അന്നയ്ക്ക് നെഞ്ച് വേദനയൊന്നും ഇല്ലായിരുന്നു. ഉറക്കമില്ലായ്മയുടെ പ്രശ്നങ്ങൾ കാരണം ബുദ്ധിമുട്ടനുഭവിച്ചപ്പോൾ ആശുപത്രിയിൽ പോയിരുന്നു, ഇസിജി എടുത്തപ്പോൾ പ്രശ്നങ്ങൾ ഇല്ലായിരുന്നു. കാർഡിയോളജിസ്റ്റ് പറഞ്ഞത് ഉറക്കമില്ലായ്മയും സമയത്ത് ഭക്ഷണം കഴിക്കാത്ത പ്രശ്നവും ആയിരുന്നെന്നാണ്. അസിഡിറ്റി പ്രശ്നമൊക്കെ ഉണ്ട് അതിനൊക്കെ ഒരു പരിഹാരം കണ്ടെത്തുകയാണ് നിങ്ങൾ ചെയ്യേണ്ടതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
അന്ന മേലുദ്യോഗസ്ഥരോട് ഇതിനെ കുറിച്ചൊന്നും പരാതി പറഞ്ഞിട്ടില്ല. അവളെ ഏൽപ്പിക്കുന്ന ജോലി സമയത്ത് ചെയ്ത് തീർക്കാൻ ശ്രമിക്കും. കമ്പനിക്കെതിരായ കത്ത് ഞങ്ങൾ തന്നെയാണ് മെയിൽ അയച്ചത്. ആ കത്ത് അയച്ചത് പൊതുഅവബോധം ഉണ്ടാക്കാനാണ്. ആ കത്ത് കമ്പനിയിൽ നിന്ന് തന്നെയാണ് ലീക്കായത്. മറ്റ് കുട്ടികൾക്കൊന്നും ഇത്തരം ഒരു അവസ്ഥ വരരുത് എന്ന് കരുതിയാണ് അത്തരമൊരു കത്ത് അയച്ചത്. ആദ്യം വാട്സ് ആപ്പിൽ മാനേജേഴ്സിന് കത്തയച്ചു. എന്നാൽ മറുപടിയൊന്നും ഉണ്ടായില്ല. ചെയർമാൻ പറഞ്ഞത് ഒരു ഫോറം രൂപീകരിച്ച് പ്രശ്നങ്ങളെല്ലാം പരിഹരിക്കുമെന്നാണ്.
ഫെബ്രുവരിയിൽ ആണ് അവൾ സിഎ പാസായത്. മാർച്ചിൽ പ്ലേസ്മെന്റ് കിട്ടി.കമ്പനി പ്രതിനിധികളാരും തന്നെ അന്നയുടെ മരണാനന്തര ചടങ്ങിൽ പങ്കെടുത്തിട്ടില്ല', പിതാവ് പറഞ്ഞു. അതേസമയം അന്നയുടെ മരണത്തിൽ കേന്ദ്രസർക്കാർ അന്വേഷണം നടത്തുമെന്ന് കേന്ദ്ര തൊഴിൽ സഹമന്ത്രി ശോഭ കരന്തലജെ അറിയിച്ചു.












Click it and Unblock the Notifications