കേരളത്തിൽ നിന്നും മടങ്ങിയ യുവാവ് നിപ ലക്ഷണങ്ങളോടെ കൊൽക്കത്തയിൽ ആശുപത്രിയിൽ
നിപ ലക്ഷണങ്ങളോടെ 26 കാരനായ യുവാവ് കൊൽക്കത്തയിൽ ആശുപത്രിയിൽ നിരീക്ഷണത്തിൽ.കേരളത്തിൽ അതിഥി തൊഴിലാളിയായി ജോലി ചെയ്യുന്ന ബർദ്വാൻ സ്വദേശിയെയാണ് കടുത്ത പനിയും ഛർദ്ദിയും തൊണ്ടയിലെ അണുബാധയും മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
നേരത്തേ കടുത്ത പനിയെ തുടർന്ന് ഇയാൾ എറണാകുളത്തെ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. തുടർന്നാണ് ഇയാൾ ബംഗാളിലേക്ക് മടങ്ങിയത്. എന്നാൽ നാട്ടിൽ വെച്ച് വീണ്ടും കടുത്ത പനി അനുഭവപ്പെടുകയായിരുന്നു. ഇതോടെ ഇയാളെ ആദ്യം നാഷണൽ മെഡിക്കൽ കോളജിലേക്കും പിന്നീട് ബെലിയാഘട്ട ഐഡി ആശുപത്രിയിലേക്കും മാറ്റി.ഇയാൾ നിരീക്ഷണത്തിലാണെന്നും പരിശോധനകൾ തുടരുകയാണെന്നും അധികൃതർ പറഞ്ഞു.

അതേസമയം കഴിഞ്ഞ നാല് ദിവസങ്ങളിലായി കേരളത്തിൽ പുതിയ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. സംസ്ഥാനത്ത് ഇതുവരെ 323 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. അതിൽ 317 എണ്ണം നെഗറ്റീവാണ്. ഇതുവരെ 6 പോസിറ്റീവ് കേസുകളാണുള്ളത്. ആദ്യ ഇൻക്യുബേഷൻ പീരീഡ് പൂർത്തിയാക്കിയവരെ ഒഴിവാക്കിയ ശേഷം സമ്പർക്കപ്പട്ടികയിലുള്ള 980 പേരാണ് ഐസൊലേഷനിലുള്ളത്. 11 പേർ മെഡിക്കൽ കോളേജിലെ ഐസോലഷനിലുണ്ട്.
വവ്വാലുകളുടെയും മൃഗങ്ങളുടെയും സാമ്പിൾ ശേഖരണം തുടരും
നിപ പ്രതിരോധ പഠന നടപടികളുമായി ബന്ധപ്പെട്ട് മൃഗ സംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ വവ്വാലുകളുടെയും മൃഗങ്ങളുടെയും സാമ്പിൾ ശേഖരിക്കുന്നത് തുടരും. നിപ രോഗ ബാധിത പ്രദേശമായ കോഴിക്കോട് കുറ്റ്യാടിയിലെ തൊട്ടിൽപ്പാലത്ത് നിന്നും പൈക്കളങ്ങാടിയിൽ നിന്നുമാണ് സാമ്പിളുകൾ ശേഖരിക്കുക.
കേന്ദ്രത്തിൽ നിന്നും എത്തിയ വിദഗ്ദ്ധ സംഘവും, വനം വകുപ്പും, പാലോട് കേരള അഗ്രികൾച്ചറൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസസും ജില്ലാ മൃഗസംരക്ഷണ വകുപ്പും പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നടപടികൾ സ്വീകരിക്കുന്നതിനായി യോഗം ചേർന്നു.
വളർത്തു മൃഗങ്ങളിൽ നിന്ന് സാമ്പിളുകൾ ശേഖരിക്കുന്നതോടൊപ്പം തന്നെ വന അതിർത്തിയോടു ചേർന്നതും രോഗബാധിത പ്രദേശങ്ങളിലുളളതുമായ വവ്വാലുകളിൽ നിന്നും സാമ്പിളുകൾ ശേഖരിക്കാൻ യോഗം തീരുമാനിച്ചു. വന്യജീവികളുടെ അസ്വാഭാവിക മരണം റിപ്പോർട്ട് ചെയ്താൽ വന വകുപ്പും ജില്ലാ മൃഗ സംരക്ഷണ വകുപ്പും ചേർന്ന് പോസ്റ്റ്മോർട്ടം , സാമ്പിൾ ശേഖരണം, ശാസ്ത്രീയമായി ശവ സംസ്കരണം എന്നിവ നടത്താനും തീരുമാനിച്ചു.
കഴിഞ്ഞ ദിവസം നിപ ബാധിത പ്രദേശങ്ങളിൽ നിന്നും 10 സാമ്പിളുകളും ഈന്ത് , അടക്ക എന്നിവയും പരിശോധനയ്ക്കായി മൃഗസംരക്ഷണ വകുപ്പ് ശേഖരിച്ചിരുന്നു.












Click it and Unblock the Notifications