വിമാനത്താവളങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ്; ഒരാൾ പിടിയിൽ
കോഴിക്കോട്: വിദേശ വിമാനത്താവളങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർഥികളിൽ നിന്ന് ഒന്നരകോടിയിൽ അധികം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ യുവാവ് അറസ്റ്റിലായി. കോഴിക്കോട് പന്നിയങ്കര കല്ലായിയിൽ ഹുസ്ന നിവാസിൽ അഹദീസിനെയാണ് (30) വടകര സിഐ എംഎം അബ്ദുൽ കരീം, എസ്‌ഐ കെപി ഷൈൻ എന്നിവരുടെ നേതൃത്വത്തിലുള്ള ക്രൈം സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്.
വടകര അടക്കാതെരുവിൽ പ്രവർത്തിക്കുന്ന റിയൽ ഏവിയേഷൻ കോളജ് ഓഫ് മാനേജ്മെന്റിലെ വിദ്യാർഥികൾ നൽകിയ പരാതി പ്രകാരം വടകര പോലീസ് അന്വേഷണം നടത്തുകയായിരുന്നു. കാസർഗോഡ്, വയനാട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശൂർ ജില്ലകളിൽ നിന്നായി ഇരുപതോളം പേരിൽ നിന്നു 1.20 ലക്ഷം രൂപ മുതൽ 1.25 ലക്ഷം രൂപ വരെ ഇയാൾ തട്ടിയെടുത്തതായി പോലീസ് പറഞ്ഞു. അഹദീസ് പിടിയിലായതോടെ കൂടുതൽ പേർ പരാതിയുമായി മലബാർ മേഖലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ എത്തിയിട്ടുണ്ടെന്നാണ് വിവരം.

ഇതുവരെ ആറ് പരാതികളാണ് വടകര പോലീസിൽ ആദ്യമായി ലഭിച്ചത്. റിയൽ ഏവിയേഷൻ കോളജിലെ ആറ് വിദ്യാർഥികളിൽ നിന്നു വിമാനത്താവളത്തിൽ ജോലി വാഗ്ദാനം ചെയ്ത് 1.25 ലക്ഷം രൂപ വീതം ഇയാൾ വാങ്ങിച്ചു. ജോലിയും പണവും കിട്ടാതായതോടെ വിദ്യാർഥികൾ പരാതി നൽകി. ദുബൈ, ഖത്തർ തുടങ്ങിയ സ്ഥലങ്ങളിലാണ് ജോലി വാഗ്ദാനം ചെയ്തത്. 2013 മുതൽ ഡൽഹിയിലെ ഛത്തർപുരിയിലാണ് ഇയാളുടെ ഓഫീസ് പ്രവർത്തിക്കുന്നത്. കണ്ണൂരിൽ നിന്ന് അഞ്ച് തവണ വിദ്യാർഥികളെ ഓഫീസിൽ എത്തിച്ച് ഇയാൾ അഭിമുഖവും നടത്തിയിരുന്നു. എന്നാൽ ഇവർക്കൊന്നും വിസ നൽകാനോ കൈപ്പറ്റിയ പണം തിരിച്ചു നൽകാനോ പ്രതി തയ്യാറായില്ല.
ഏവിയേഷൻ കോളജുകൾ കണ്ടെത്തി അധ്യാപകരും വിദ്യാർഥികളുമായി നല്ല സൗഹൃദം സ്ഥാപിച്ച് ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ്. കോളജിനും ഇതിന്റെ ഗുണം ലഭിക്കുമെന്ന ആശ്വാസത്തിൽ കോളജിന്റെ ഭാഗത്തു നിന്നു പ്രതിക്ക് സഹായം ലഭിച്ചു. ജോലി വേണമെന്ന വ്യാജേന പണം നഷ്ടപ്പെട്ട വിദ്യാർഥികൾ വിസ ആവശ്യപ്പെട്ട് പ്രതിയെ ഫോണിൽ വിളിച്ച് കാസർഗോട്ട് എത്തിക്കുകയായിരുന്നു. സമീപത്തെ പോലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതിയെ അവിടെ നിന്നാണ് വിശദമായി ചോദ്യം ചെയ്യാൻ വടകര പോലീസ് കസ്റ്റഡിയിലെടുത്തത്.
ആഡംബര ജീവിതം നയിക്കുന്ന ഇയാൾക്ക് ഡൽഹിയിൽ വാടകക്ക് ഫ്‌ളാറ്റും ആഡംബര കാറും സ്വന്തമായുണ്ട്. പരാതിക്കാരായ ചിലരിൽ നിന്ന് നേരിട്ട് പണമായും ഭാര്യയുടെ അക്കൗണ്ടിലേക്കുമാണ് പണം അയക്കാൻ ഇയാൾ ആവശ്യപ്പെടാറുള്ളത്. അക്കൗണ്ട് പരിശോധിച്ച പോലീസിന് പണം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. വാഹന കച്ചവടവും റിയൽ എസ്റ്റേറ്റ് വ്യാപാരിയുമായ പ്രതി ഈ പണം ഉപയോഗിച്ച് ആഡംബര ജീവിതം നയിക്കുകയാണെന്ന് പോലീസ് പറഞ്ഞു. ഇനിയും പരാതികൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ അന്വേഷണം ഊർജിതമാക്കിയതായും സിഐ അബ്ദുൾകരീം പറഞ്ഞു. വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മുൻപാകെ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.












Click it and Unblock the Notifications