കേരളത്തിലെത്തുന്ന അമിത് ഷാക്കെതിരെ 35 കിലോ മീറ്റർ നീളത്തിൽ കറുത്ത മതിൽ, ഒരു ലക്ഷം പേർ!
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് റാലി നടത്താന്‍ കേരളത്തിലേക്ക് വരാനിരിക്കുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപി അധ്യക്ഷനുമായ അമിത് ഷാ. അമിത് ഷാ കേരളത്തില്‍ എത്തുന്ന ദിവസം സംസ്ഥാനത്ത് കറുത്ത മതില്‍ തീര്‍ക്കാനാണ് യൂത്ത് ലീഗ് തീരുമാനം. ജനുവരി 15ന് ശേഷം അമിത് ഷാ കേരളത്തിലെത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍.
അമിത് ഷാ എത്തുന്ന ദിവസം കറുത്ത വസ്ത്രം ധരിച്ച് റോഡിനും ഇരുവശത്തുമായി ബ്ലാക്ക് വാള്‍ പ്രതിഷേധം സംഘടിപ്പിക്കാനാണ് നീക്കം. സത്രീകളും കുട്ടികളും അടക്കം ഒരു ലക്ഷത്തിലധികം പേരെ അണിനിരത്തിലാണ് പ്രതിഷേധ മതില്‍ തീര്‍ക്കുകയനെന്നും പികെ ഫിറോസ് വ്യക്തമാക്കി.
അമിത് ഷാ എത്തുമെന്ന് പ്രതീക്ഷിക്കുന്ന കരിപ്പൂര്‍ വിമാനത്താവളം മുതല്‍ വെസ്റ്റ് ഹില്‍ ഹെലിപ്പാഡ് വരെയാണ് കറുത്ത മതില്‍ ഉയരുക. ഇത് ഏകദേശം 35 കിലോമീറ്ററോളം വരും. ജെഎന്‍യുവില്‍ നടന്ന ആക്രമണത്തിനെതിരായ പ്രതിഷേധം കൂടിയായാണ് മതില്‍ തീര്‍ക്കുകയെന്നും പികെ ഫിറോസ് വ്യക്തമാക്കി. ജെഎന്‍യു ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസ് തീവ്രവാദികളാണ്.
പൗരത്വ ഭേദഗതി നിയമത്തിന് എതിരെ സമരം ചെയ്യുന്നവര്‍ക്കെതിരെ അമിത് ഷായുടെ പോലീസും ആര്‍എസ്എസ് ഭീകരവാദികളും ക്രൂരമായ ആക്രമണം അഴിച്ച് വിടുകയാണെന്ന് യൂത്ത് ലീഗ് നേതൃത്വം കുറ്റപ്പെടുന്നു. അമിത് ഷാ ഗുജറാത്ത് മോഡല്‍ കലാപത്തിന് രാജ്യവ്യാപകമായി ആര്‍എസ്എസുകാര്‍ക്ക് ആഹ്വാനം ചെയ്യുകയാണെന്നും യൂത്ത് ലീഗ് കുറ്റപ്പെടുത്തി.
പ്രതിഷേധത്തിന്റെ ഭാഗമായി സ്വാമി വിവേകാനന്ദന്റെ ജന്മദിനമായ ജനുവരി 12ന് 1893ല്‍ അദ്ദേഹം ചിക്കാഗോയില്‍ നടത്തിയ ചരിത്ര പ്രസിദ്ധമായ പ്രസംഗം അച്ചടിച്ച് വിതരണം ചെയ്യുമെന്നും യൂത്ത് ലീഗ് നേതൃത്വം വ്യക്തമാക്കി. കഴിഞ്ഞ ബിജെപി ശക്തി കേന്ദ്രമായ ലജ്പത് നഗറില്‍ പൗരത്വ നിയമ പ്രചാരണത്തിനായി ഭവന സന്ദര്‍ശനത്തിന് എത്തിയ അമിത് ഷായെ രണ്ട് പെണ്‍കുട്ടികള്‍ ഗോ ബാക്ക് വിളിച്ചിരുന്നു. കേരളത്തിലും അമിത് ഷായ്ക്ക് വന്‍ പ്രതിഷേധം നേരിടേണ്ടി വരും എന്നാണ് സൂചന.