കൊല്ലത്തെ വീട്ടില്‍ നടന്ന വിചിത്ര സംഭവങ്ങളില്‍ വഴിത്തിരിവ്; എല്ലാം ചെയ്തത് 8ാം ക്ലാസുകാരന്‍
കൊല്ലം: കൊല്ലത്ത് യുവതിയുെട വാട്സാപ്പിലേക്ക് വരുന്ന മെസേജുകൾ പ്രകാരം വീട്ടിൽ നടക്കുന്ന അസ്വാഭിക സംഭവങ്ങൾ വലിയ തരത്തിൽ ചർച്ചയായിരുന്നു. കൂടോത്രമാണ് മന്ത്രവാദമാണ് എന്നിങ്ങനെ പലതരം അഭിപ്രായങ്ങൾ ആണ് വന്നിരുന്നത്. എന്നാൽ അതിനിടെ തന്റെ ഭർത്താവിന് എതിരെ യുവതി പോലീസിന് പരാതി നൽകിയിരുന്നു.
സംഭവത്തിന് പിന്നിൽ ഭർത്താവാണെന്ന് ആരോപിച്ചായിരുന്നു പരാതി നൽകിയത്. എന്നാൽ സംഭവത്തിൽ പുതിയ വഴിത്തിരിവ് ഉണ്ടായിരിക്കുകയാണ്. വാട്സാപ്പ് മെസേജ് മുതൽ വീട്ടിലെ സാധനങ്ങൾ നശിച്ചപ്പിച്ചത് വരെയുള്ള സംഭവങ്ങൾക്ക് പിന്നിൽ എട്ടാംക്ലാസുകാരനാണ് എന്നാണ് കണ്ടെത്തൽ. സംഭവത്തെക്കുറിച്ച് വിശദമായി അറിയാം..

നെല്ലിക്കുന്നം കാക്കത്താനത്ത് രാജവിലാസത്തിൽ രാജന്റെ വീട്ടിലാണ് സംഭവങ്ങൾ നടന്നത്. രാജന്റെ ഭാര്യ വിലാസിനിയുടെ ഫോണിൽ നിന്നാണ് മകൾ സജിതയുടെ ഫോണിലേക്ക് സന്ദേശം എത്തിയിരുന്നത്. വാട്സാപ്പിൽ നിന്ന് വരുന്ന സംഭവങ്ങൾക്ക് അനുസരിച്ച് എല്ലാ കാര്യങ്ങളും നടന്നിരുന്നു. ഇതിന് പിന്നിൽ എട്ടാംക്ലാസ്സുകാരനെന്നാണ് പോലീസ് കണ്ടെത്തിയത്.

സൈബർ സെൽ, വൈദ്യുതി ബോർഡ്, ഇലക്‌ട്രോണിക്സ് വിദഗ്ധർ എന്നിവരുടെ സഹായത്തോടെ നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് ദുരൂഹതകൾക്കുപിന്നിൽ വീട്ടിലെതന്നെ കുട്ടിയാണെന്ന് കണ്ടെത്തിയത്. വിലാസിനിയുടെ വാട്സാപ്പ് തന്റെ ഫോണിലെ വാട്സാപ്പുമായി ലിങ്ക് ചെയ്ത് കുട്ടി തന്നെയാണ് സന്ദേശങ്ങൾ അയച്ചിരുന്നതെന്ന് സൈബർ സെൽ കണ്ടെത്തി. ഇതോടെയാണ് വിചിത്ര സംഭവങ്ങൾക്ക് പിന്നിലെ ദുരൂഹത മാറിയത്.

വീട്ടുകാരെ അമ്പരപ്പിക്കുന്നതിനുവേണ്ടി ചെയ്തതെന്നാണ് കുട്ടിയുടെ വെളിപ്പെടുത്തൽ. മറ്റു നമ്പരുകളിലേക്ക് സന്ദേശങ്ങൾ അയയ്ക്കുക, മോട്ടോറിന്റെ സ്വിച്ച് മുൻകൂട്ടി ഓൺ ചെയ്തശേഷം ഇപ്പോൾ നിറയുമെന്നു സന്ദേശം അയക്കുക, വൈദ്യുതി ഇപ്പോൾ പോകുമെന്ന സന്ദേശം നൽകിയശേഷം ബ്രേക്കറുകൾ ഓഫ് ചെയ്യുക, സ്വിച്ച് ബോർഡിൽ വയറുകൾ ഷോർട്ടാക്കിയശേഷം വൈദ്യുതോപകരണങ്ങൾ തകരാറിലാക്കുകയും മുൻകൂട്ടി സന്ദേശം അയയ്ക്കുകയും ചെയ്യുക എന്നിവയായിരുന്നു കുട്ടി ചെയ്തത്.

വീട്ടുകാർ ധരിച്ചിരിക്കുന്ന വസ്ത്രത്തിന്റെ നിറവും സംസാരിക്കുന്ന കാര്യങ്ങളും മെസേജുകളായി എത്തിയതോടെ എല്ലാവരും പരിഭ്രാന്തരായി. വീട്ടിലെ 11 സ്വിച്ച് ബോർഡുകൾ മൂന്നുതവണ പൊട്ടിത്തെറിച്ചു. മൂന്ന് ടെലിവിഷൻ, രണ്ട് പമ്പിങ് മോട്ടറുകൾ, ഒരുമിക്സി എന്നിവ നശിച്ചു. ഫ്രിഡ്ജ് മൂന്നുതവണ തകരാറിലായി. സി.ഐ. പ്രശാന്തിന്റെ നേതൃത്വത്തിൽ അന്വേഷണമാരംഭിച്ചതും രണ്ടുദിവസത്തിനുള്ളിൽ സംഭവത്തിന് പിന്നിലെ സത്യാവസ്ഥ കണ്ടെത്തിയതും.

നാട്ടിലെ അറിയപ്പെടുന്ന ഇലക്ട്രീഷ്യനായ രാജന്റെ വീട്ടിൽ ഇത്തരം സംഭവങ്ങൾ നടക്കുന്നത് എല്ലാവർക്കും അത്ഭുതമായിരുന്നു. വയറിങ്ങിലെ തകരാറാണോ എന്നറിയാന്‍ കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയിരുന്നു. എന്നാല്‍ ഒന്നും കണ്ടെത്തിയില്ല. സജിതയുടെ ഫോണുമായി വീട്ടു വളപ്പിലേക്കു കടന്നാലുടന്‍ തനിയെ സ്വിച്ച് ഓഫ് ആകുകയും പിന്നീട് ഓണ്‍ ആകുകയും ചെയ്യുമെന്നാും ഇവർ പറഞ്ഞിരുന്നു. അശ്ലീലസന്ദേശങ്ങളാണ് വാട്സാപ്പിലൂടെ ആദ്യം വന്നിരുന്നത്. ഫോണ്‍ തകരാറാണെന്നു കരുതി ഇതിനകം മൂന്നു ഫോണുകള്‍ സജിത മാറി. ഫോണ്‍ ആരോ ഹാക്ക് ചെയ്യുന്നുവെന്നാണ് കരുതിയിരുന്നത്.

പിന്നീട് വീട്ടിലെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ നശിച്ചു തുടങ്ങിയതോടെയാണ് സംഭവം ഗൗരവമായി കണ്ടത്. അതിനിടെ, നാട്ടുകാര്‍ വീട്ടിനുള്ളില്‍ നടത്തിയ പരിശോധനയില്‍ ഒരു ഓട്ടോമാറ്റിക് ഇലക്ട്രോണിക് സര്‍ക്യൂട്ട് കണ്ടെത്തിയിരുന്നു. ഇതിനു ശേഷം ഇലക്ട്രോണിക് ഉപകരണങ്ങള്‍ തകരാറിലാകുന്നില്ലെന്നും വീട്ടുകാര്‍ പറഞ്ഞു.












Click it and Unblock the Notifications