ചടയമംഗലം സ്ഥാനാർത്ഥി നിർണ്ണയത്തിൽ എൽഡിഎഫിൽ പോര്: ചിഞ്ചുറാണിക്കെതിരെ സിപിഐ പ്രതിഷേധം
കൊല്ലം: കൊല്ലത്ത് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് പിന്നാലെ എൽഡിഎഫിൽ പ്രതിഷേധം. ചടയമംഗലത്താണ് സ്ഥാനാർത്ഥി നിർണ്ണയത്തിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. ചടയമംഗലത്ത് ചിഞ്ചുറാണിയെ സ്ഥാനാർത്ഥിയായി പരിഗണിക്കുന്നതിനെതിരെയാണ് സിപിഐ പ്രവര്‍ത്തകരുടെ പ്രതിഷേധം. ചിഞ്ചുറാണിക്ക് പകരം ചടയമംഗലത്ത് നിന്ന് പ്രാദേശിക നേതാവായ എ മുസ്തഫയെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
എ മുസ്തഫയെ ചടയമംഗലത്ത് മത്സരിപ്പിക്കണമെന്ന സിപിഎം പ്രാദേശിക നേതൃത്വം ഉന്നയിച്ച ആവശ്യം മറികടന്നാണ് ജില്ലാ നേതൃത്വം ചിഞ്ചു റാണിയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ സംസ്ഥാന കൗണ്‍സിലിന് നിര്‍ദേശം നല്‍കിയത്. വനിതാ പ്രാതിനിധ്യം എന്ന കാരണം മുൻനിർത്തിയാണ് എ മുസ്തഫയ്ക്ക് പകരം ചിഞ്ചുറാണിയെ പരിഗണിച്ചതെന്നാണ് പാർട്ടി നൽകുന്ന വിശദീകരണം. ചിഞ്ചുറാണിയെ ചടയമംഗലത്ത് സ്ഥാനാർത്ഥിയാക്കുന്നതിനെതിരെ സ്ത്രീകളടക്കം ഇരുന്നൂറോളം പേര്‍ ഇന്ന് പ്രതിഷേധ പ്രകടനവുമായി തെരുവിലിറങ്ങിയിരുന്നു.

അതേ സമയം മഞ്ചേശ്വരത്തും കുറ്റ്യാടിയിലും പൊന്നാനിയിലും സ്ഥാനാര്‍ത്ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് എൽഡിഎഫിൽ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ട് കൊടുത്തതാണ് കുറ്റ്യാടിയിലെ പ്രതിഷേധത്തിന് പിന്നിൽ. കുറ്റ്യാടിയില്‍ സിപിഐഎം പ്രവര്‍ത്തകരുടെ വലിയ പ്രകടനത്തിനും കുറ്റ്യാടി സാക്ഷ്യം വഹിച്ചിട്ടുണ്ട്.
പൊന്നാനിയില്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടിഎം സിദ്ദിഖിന് സീറ്റ് നിഷേധിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം. പാർട്ടി നടപടിയിൽ പ്രതിഷേധിച്ച് സിപിഐഎം പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. പാര്‍ട്ടിയുടെ പോസ്റ്ററുകളും തോരണങ്ങളും കത്തിച്ചുകൊണ്ട് സിപിഎം പ്രവർത്തകർ പ്രതിഷേധിച്ചത്. ടി എം സിദ്ദിഖിന് പകരം പി നന്ദകുമാറിനെ സ്ഥാനാർത്ഥിയാക്കാനുള്ള ആലോചനകൾ നടക്കുന്നതായുള്ള വാർത്തകൾക്ക് പിന്നാലെയാണ് പൊന്നാനിയില്‍ സിപിഎം അണികള്‍ പ്രകടനവുമായി തെരുവിലിറങ്ങിയത്.












Click it and Unblock the Notifications