നാല് ലക്ഷത്തിൽ അധികം രൂപ വാടകക്കുടിശിക, സിപിഎം ചെമ്മന്തൂർ ലോക്കൽ കമ്മിറ്റി ഓഫീസ് പൂട്ടി
പുനലൂർ ∙ നഗരസഭയുടെ ചെമ്മന്തൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ വ്യാപാര സമുച്ചയത്തിൽ പ്രവർത്തിച്ചിരുന്ന സിപിഎം ചെമ്മന്തൂർ ലോക്കൽ കമ്മിറ്റി ഓഫിസ്, നാല് ലക്ഷത്തിൽപരം രൂപ വാടക കുടിശിക വരുത്തിയതിനാൽ യുഡിഎഫ് കൗൺസിലർമാരുടെ പ്രതിഷേധത്തെത്തുടർന്നു നഗരസഭാ റവന്യു വിഭാഗം പൂട്ടി സീൽ ചെയ്തു.
വർഷങ്ങളായി നഗരസഭയ്ക്കു വാടക അടയ്ക്കാത്ത സിപിഎം പാർട്ടി ഓഫീസിന്റെ കാര്യത്തിൽ നടപടിയെടുക്കാതെ ഏതാനും മാസങ്ങളായി കുടിശിക വരുത്തിയ മറ്റുള്ളവരുടെ കടമുറി പൂട്ടാൻ നഗരസഭ റവന്യു ഉദ്യോഗസ്ഥർ നടത്തിയ നീക്കം യുഡിഎഫ് കൗൺസിലർമാർ തടയുകയായിരുന്നു. ഇതിനെത്തുടർന്ന് ഏറെ നേരം കൗൺസിലർമാരും നഗരസഭാ ഉദ്യോഗസ്ഥരുമായി തർക്കമുണ്ടായി.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി നഗരസഭാ കെട്ടിടങ്ങളിൽ വാടകക്കുടിശിക വരുത്തിയ കട മുറികൾ ഉദ്യോഗസ്ഥർ പൂട്ടിവരികയായിരുന്നു. കഴിഞ്ഞ ദിവസം പ്രൈവറ്റ് ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ കുടിശിക വരുത്തിയ കച്ചവടക്കാരെ ഒഴിപ്പിക്കാൻ നടപടിയുണ്ടാകുമെന്ന് അറിയിപ്പ് നൽകിയിരുന്നു. ഈ വിവരം അറിഞ്ഞ യുഡിഎഫ് കൗൺസിലർമാർ തടയാൻ തയാറായി എത്തിയിരുന്നു.
ഉദ്യോഗസ്ഥ സംഘം മറ്റു കടമുറികളുടെ ഉടമകളെ ഇറക്കി മുറികൾ പൂട്ടാൻ ആരംഭിച്ചതോടെ നഗരസഭാ പ്രതിപക്ഷ നേതാവ് ജി. ജയപ്രകാശിന്റെ നേതൃത്വത്തിൽ കൗൺസിലർമാരും കോൺഗ്രസ് പ്രവർത്തകരും ചേർന്നു തടഞ്ഞു. 194 മാസത്തെ വാടകക്കുടിശിക വരുത്തിയ സിപിഎം പാർട്ടി ഓഫീസ് പൂട്ടിയ ശേഷം മാത്രമേ മറ്റു മുറികൾ പൂട്ടാൻ പറ്റുള്ളൂ എന്നു പ്രതിഷേധക്കാർ ആവശ്യപ്പെട്ടതോടെ ലോക്കൽ കമ്മിറ്റി ഓഫീസ് പ്രവർത്തിക്കുന്ന 2 മുറികളും അടച്ചു പൂട്ടി സീൽ ചെയ്തു.
യുഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ ജി. ജയപ്രകാശ്, കൗൺസിലർമാരായ ബിജു.കെ, റഷീദ് കുട്ടി, ബിപിൻ കുമാർ, ഷെമി അസീസ്, കോൺഗ്രസ് ഭാരവാഹികളായ സൈജു വർഗീസ്, വിളയിൽ സഫീർ, ഒമേഗ രാജൻ ഭരണിക്കാവ് രാജീവ് എന്നിവരാണു പ്രതിഷേധവുമായി രംഗത്തെത്തിയത്.പതിറ്റാണ്ടുകളായി സിപിഎം നേതൃത്വത്തിൽ ഭരണം നടത്തുന്ന നഗരസഭയിൽ ലോക്കൽ കമ്മിറ്റി ഓഫിസ് പൂട്ടിയത് സിപിഎം നേതൃത്വത്തിനു കനത്ത ക്ഷീണമായി.
രണ്ടാഴ്ച മുൻപ് എൻഎസ്എസ് യൂണിയന്റെ പ്രസിഡന്റ് കൂടിയായ കെ.ബി.ഗണേഷ് കുമാർ എംഎൽഎ പുനലൂരിലെ ഒരു ചടങ്ങിൽ പങ്കെടുക്കവെ നഗരസഭയിൽ കടമുറികൾ ഒഴിപ്പിക്കുന്നതിൽ നഗരസഭാ സെക്രട്ടറി വിവേചനം കാണിക്കുന്നുവെന്ന് ആരോപണം ഉന്നയിച്ചിരുന്നു.
കഴിഞ്ഞ ദിവസം ചെമ്മന്തൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ മുനിസിപ്പൽ ബസ് സ്റ്റാൻഡിലെ വ്യാപാര സമുച്ചയത്തിലെ സിപിഎം പാർട്ടി ഓഫിസ് പൂട്ടിയത് യുഡിഎഫ് കൗൺസിലർമാർ ഉദ്യോഗസ്ഥരെ സമ്മർദത്തിൽ ആഴ്ത്തിയതിനാൽ ആണെന്നാണ് നഗരസഭ ആക്ടിങ് ചെയർമാൻ വി.പി. ഉണ്ണിക്കൃഷ്ണൻ പറഞ്ഞു.
കുടിശിക വരുത്തിയിട്ടുള്ള എല്ലാ സ്ഥാപനങ്ങളിലും കുടിശിക പിരിക്കുവാനും വൻ കുടിശിക ഉള്ള സ്ഥാപനങ്ങൾ പൂട്ടുന്നതിനും നോട്ടിസ് നൽകി വരികയാണെന്നും രണ്ടു തരത്തിലാണ് മുറികൾ നൽകിയിരിക്കുന്നതെന്നും പറഞ്ഞു. ഒന്നു കച്ചവട സ്ഥാപനങ്ങളും മറ്റൊന്നു സേവന മേഖലയിലെ സ്ഥാപനങ്ങളും. സേവന മേഖലയിലെ സ്ഥാപനങ്ങളിൽ പാർട്ടി ഓഫിസ് അടക്കമുള്ള പൊതു സേവനം നടത്തുന്ന സ്ഥാപനങ്ങളാണ് ഉള്ളതെന്നും ഇതിൽ നിന്നു ലാഭം സമാഹരിക്കുന്ന സംവിധാനം ഇല്ലാത്തതിനാൽ അവ പൂട്ടുന്നതിനു നഗരസഭ നിർദേശം നൽകിയിട്ടില്ലെന്നും പറഞ്ഞു.