കോവിഡ് പ്രതിരോധ വാക്‌സിനെടുത്ത് കൊല്ലം ജില്ലാ കലക്ടർ ബി അബ്ദുൾ നാസർ
കൊല്ലം: കോവിഡ് പ്രതിരോധ വാക്‌സിനെടുത്ത് കൊല്ലം ജില്ലാ കലക്ടർ ബി അബ്ദുൾ നാസർ. വാക്സിനേഷന്‍ സംബന്ധിച്ച് ചിലര്‍ക്കുള്ള സംശയങ്ങളും ആശങ്കകളും അടിസ്ഥാനമില്ലാത്തതാണെന്നും, രണ്ടാംഘട്ടത്തിലെ ഗുണഭോക്താക്കള്‍ എല്ലാവരും വാക്‌സിന്‍ സ്വീകരിച്ച് സുരക്ഷിതരാകണമെന്നും കലക്ടര്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് ചുമതലയുള്ള എല്ലാ ഉദ്യോഗസ്ഥരും വാക്‌സിന്‍ സ്വീകരിച്ച് സുരക്ഷിതരാകണകണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഗവണ്‍മെന്റ് വിക്‌ടോറിയ ആശുപത്രിയിലെ വാക്‌സിനേഷന്‍ കേന്ദ്രത്തിലാണ് അദ്ദേഹം ആദ്യ ഡോസ് എടുത്തത്. ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍ കൃഷ്ണവേണി ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി.
ഒന്നും രണ്ടും ഡോസുകള്‍ ഉള്‍പ്പടെ ജില്ലയില്‍ ഇന്നലെ 144 കേന്ദ്രങ്ങളില്‍ 6551 പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കി. 301 ആരോഗ്യപ്രവര്‍ത്തകരും 955 തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും 45 നും 59 നും ഇടയിലുള്ള 205 പേരും 60 വയസിന് മുകളിലുള്ള 4404 പേരും ആദ്യ ഡോസ് സ്വീകരിച്ചു. 680 ആരോഗ്യപ്രവര്‍ത്തകര്‍ക്കും ആറു മുന്നണിപോരാളികള്‍ക്കും രണ്ടാമത്തെ ഡോസ് നല്‍കി.

ജില്ലയില്‍ 1065 പേര്‍ കൂടി കോവിഡ് രോഗമുക്തി നേടി. 213 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വിദേശത്തു നിന്നെത്തിയ ഒരാള്‍ക്കും സമ്പര്‍ക്കം വഴി 210 പേര്‍ക്കും രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പ്പറേഷനില്‍ 24 പേര്‍ക്കാണ് രോഗബാധ. മുനിസിപ്പാലിറ്റികളില്‍ പുനലൂര്‍-നാല്, കൊട്ടാരക്കര-മൂന്ന് എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.
ഗ്രാമപഞ്ചായത്തുകളില്‍ തൊടിയൂര്‍-19, ഇടമുളയ്ക്കല്‍, വിളക്കുടി എന്നിവിടങ്ങളില്‍ 10 വീതവും തേവലക്കര-ഒന്‍പത്, അഞ്ചല്‍, അലയമണ്‍, പവിത്രേശ്വരം ഭാഗങ്ങളില്‍ ഏഴു വീതവും കുളത്തൂപ്പുഴ, കൊറ്റങ്കര പ്രദേശങ്ങളില്‍ ആറു വീതവും കരവാളൂര്‍, പത്തനാപുരം, പിറവന്തൂര്‍, പെരിനാട്, പേരയം, ശാസ്താംകോട്ട എന്നിവിടങ്ങളില്‍ അഞ്ചു വീതവും ഉളമ്പള്ളൂര്‍, തൃക്കോവില്‍വട്ടം, മൈനാഗപ്പള്ളി ഭാഗങ്ങളില്‍ നാലു വീതവും ഏരൂര്‍, കുണ്ടറ, കുമ്മിള്‍, പൂയപ്പള്ളി, ശൂരനാട് വടക്ക് പ്രദേശങ്ങളില്‍ മൂന്നു വീതവുമാണ് രോഗബാധിതരുള്ളത്. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.












Click it and Unblock the Notifications