പ്ലാറ്റ്ഫോമിനും ട്രെയിനും ഇടയിൽ വീണ വീട്ടമ്മയെ സാഹസികമായി രക്ഷിച്ചു..
മകൾ ട്രെയിനിനുള്ളിലേക്കു കയറിയെങ്കിലും അമ്മ കാൽ വഴുതി പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിലേക്ക് വീഴുകയായിരുന്നു.

പുനലൂർ: ട്രെയിൻ അപകടങ്ങളെക്കുറിച്ച് നിരന്തരം കേൾക്കാറുണ്ട്. ട്രെയിൻ കയറുന്ന സമയത്തും ഇറങ്ങുന്ന സമയത്തുമൊക്കെ ട്രാക്കിനും പ്ലാറ്റ്ഫോമിനും ഇടയിൽപ്പെട്ടാണ് പല അപകടങ്ങളും നടക്കാറുള്ളത്. ഇപ്പോൾ അത്തരത്തിൽ ഒരു അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടിരിക്കുകയാണ് ഒരു വീട്ടമ്മ.
ട്രെയിനിൽ കയറുന്നതിനിടെ പ്ലാറ്റ്ഫോമിനും ട്രെയിനും ഇടയിൽ വഴുതിവീണ് പരുക്കേറ്റ വീട്ടമ്മയെ മകളും യാത്രക്കാരും ചേർന്നായിരുന്നു രക്ഷപ്പെടുത്തിയത്. ഇന്നലെ രാവിലെ പുനലൂർ സ്റ്റേഷനിൽ നിന്നും കൊല്ലത്തേക്കുള്ള മെമുവിലേക്കു കയറാൻ ശ്രമിക്കവേ കിളികൊല്ലൂർ സ്വദേശിനി ഷാഹിലത്ത്( 48) ആണ് അപകടത്തിൽപെട്ടത്.
ട്രെയിൻ ചെറിയ വേഗതയിൽ മുന്നോട്ട് നീങ്ങിയിരുന്നു, അപ്പോൾ ട്രെയിനിലേക്ക് കയറാൻ ശ്രമിക്കുകയായിരുന്നു ഷാഹിലത്തും മകളായ അലീനയും. മകൾ ട്രെയിനിനുള്ളിലേക്കു കയറിയെങ്കിലും അമ്മ കാൽ വഴുതി പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിലേക്ക് വീഴുകയായിരുന്നു. ഒരു കാൽ ഉള്ളിലേക്ക് പോയെങ്കിലും പൂർണമായി വീണു പോവാതെ മകൾ അമ്മയെ താങ്ങി നിർത്തി. ഈ സമയം യാത്രക്കാരുടെ ബഹളം കണ്ട് തൊട്ടടുത്ത കംപാർട്ട്മെന്റിൽ ഉണ്ടായിരുന്ന അടൂർ സ്വദേശി ബിലാൽ ചങ്ങല വലിച്ചു. ഇതോടെ വലിയ അപകടമാണ് ഒഴിവായത്.
ആദ്യ ശ്രമത്തിൽ ട്രെയിൻ നിന്നില്ലെങ്കിലും പിന്നീട് മറ്റ് കംപാർട്മെന്റിൽ ഉള്ളവരും ചങ്ങല വലിച്ചു ട്രെയിൻ നിർത്തി. ചെറിയ പരുക്കേറ്റ യുവതിയെ റെയിൽവേ പൊലീസും സ്റ്റേഷൻ അധികൃതരും ആർപിഎഫും ചേർന്ന് പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചു. യുവതിയെ ആശുപത്രിയിൽ എത്തിക്കാൻ സ്റ്റേഷൻ മാസ്റ്റർ 108 ആംബുലൻസ് വിളിച്ചെങ്കിലും അര മണിക്കൂർ കഴിഞ്ഞിട്ടും എത്തിയില്ല. അവസാനം റെയിൽവേ പൊലീസ് എസ്ഐ ഓട്ടോറിക്ഷയിൽ വീട്ടമ്മയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.












Click it and Unblock the Notifications