വെബ്സൈറ്റിൽ മാത്രം യുഡിഎഫ് ജയിച്ച സ്ഥാപനങ്ങൾ; ഫലം രേഖപ്പെടുത്തുന്നതില്‍ തെറ്റ് പറ്റി; ബാലഗോപാല്‍
കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചതില്‍ പലയിടത്തും തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി സിപിഎം നേതാവ് കെഎന്‍ ബാലഗോപാല്‍. യഥാർത്ഥ കണക്കുകളോട് യോജിച്ചു പോകുന്നതല്ല വെബ് സൈറ്റിലെ കണക്കുകള്‍. രണ്ടു മുന്നണികൾക്ക് തുല്യ എണ്ണം സീറ്റ് വന്നാൽ ആ തദ്ദേശസ്ഥാപനം യുഡിഎഫിന്റെ അക്കൗണ്ടിലേക്ക് പോകുന്ന തരത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിൽ പിഴവ് സംഭവിച്ചിരിക്കുന്നു എന്നാണ് അനുമാനിക്കേണ്ടതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു. കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..
വെബ്സൈറ്റിൽ മാത്രം യുഡിഎഫ് ജയിച്ച സ്ഥാപനങ്ങൾ
------------------------------------------------------
ഗ്രാമ പഞ്ചായത്തുകളിൽ എൽഡിഎഫ് 514 ലും യുഡിഎഫ് 375 ലും ബിജെപി 23 ലും ജയിക്കുകയോ മുന്നിട്ടു നിൽക്കുകയോ ചെയ്യുന്നു എന്നാണ് എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റ് പറയുന്നത്.
മുനിസിപ്പാലിറ്റികളിൽ 35-45-2 എന്നതാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്ന കണക്ക്.

എന്നാൽ ഇത് യഥാർത്ഥ കണക്കുകളോട് യോജിച്ചു പോകുന്നതല്ല. രണ്ടു മുന്നണികൾക്ക് തുല്യ എണ്ണം സീറ്റ് വന്നാൽ ആ തദ്ദേശസ്ഥാപനം യുഡിഎഫിന്റെ അക്കൗണ്ടിലേക്ക് പോകുന്ന തരത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിൽ പിഴവ് സംഭവിച്ചിരിക്കുന്നു എന്നാണ് അനുമാനിക്കേണ്ടത്.
കൊല്ലം ജില്ലയിൽ നാല് പഞ്ചായത്തുകളിലും ( ആര്യങ്കാവ്, മൺട്രോത്തുരുത്ത്, ഓച്ചിറ, പോരുവഴി) ഒരു മുനിസിപ്പാലിറ്റിയിലും ( പരവൂർ) എൽഡിഎഫും യുഡിഎഫും തുല്യ നിലയിലാണ്.
പക്ഷേ തിരഞ്ഞെടുപ്പ് കമ്മീഷൻ വെബ്സൈറ്റിൽ ഇതെല്ലാം യുഡിഎഫ് വിജയിച്ചതായാണ് കാണിക്കുന്നത്. പോരുവഴിയിൽ ഇടതുമുന്നണിയുടെ ഭാഗമായ ആർഎസ്പി ലെനിനിസ്റ്റ് സ്ഥാനാർഥിയെ OTHERS എന്ന കോളത്തിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
മുന്നണികൾക്കു വേണ്ടി മത്സരിക്കുന്ന സ്വതന്ത്രൻമാരെ 'OTHERS' കോളത്തിൽ ഉൾപ്പെടുത്തുന്നത് കാരണം തോറ്റ മുന്നണി വിജയിച്ചതായും വെബ്സൈറ്റിൽ കാണിക്കുന്നുണ്ട്. തിരുവനന്തപുരം കാഞ്ഞിരംകുളം പഞ്ചായത്തിൽ സ്വതന്ത്രൻ ഉൾപ്പെടെ എൽഡിഎഫ് ഏഴ് സീറ്റിൽ വിജയിച്ചു. യു ഡി എഫ് 6 സീറ്റിലും. സ്വതന്ത്രൻ പക്ഷെ OTHERS എന്ന കോളത്തിൽ വരുന്നതുകൊണ്ട് അവിടെ 6 -6 എന്ന നിലയിൽ തുല്യത വന്നു. തുല്യത വന്നാൽ വെബ്സൈറ്റിൽ പഞ്ചായത്ത് യുഡിഎഫിന് പോകും.
എൽഡിഎഫ് വ്യക്തമായ ഭൂരിപക്ഷത്തിൽ വിജയിച്ച നിരവധി തദ്ദേശസ്ഥാപനങ്ങൾ യുഡിഎഫിന്റെ അക്കൗണ്ടിൽ എത്തിയിട്ടുണ്ടാകണം.
തിരുവനന്തപുരം ജില്ലയിലെ മൂന്ന് പഞ്ചായത്തുകളിൽ ( അതിയന്നൂർ, പെരിങ്ങമല, വിളവൂർക്കൽ) കൂടി ഈ പിഴവ് കാണുന്നുണ്ട്. വിളവൂർക്കൽ പഞ്ചായത്തിൽ യുഡിഎഫിനും ബിജെപിക്കും തുല്യ സീറ്റ് ആണെങ്കിലും ആ പഞ്ചായത്ത് യുഡിഎഫിന് നൽകിയിരിക്കുകയാണ്.
എൽ ഡി എഫ് വ്യക്തമായി വിജയിച്ച പത്തനംതിട്ട ജില്ലയിലെ അടൂരും ഇരുമുന്നണികളും തുല്യമായി വന്ന പത്തനംതിട്ട മുനിസിപ്പാലിറ്റിയും യുഡിഎഫിനാണ് നൽകിയിരിക്കുന്നത്.
മാവേലിക്കര മുനിസിപ്പാലിറ്റിയിൽ മൂന്ന് മുന്നണികൾക്കും ഒമ്പത് സീറ്റ് വീതം ആണെങ്കിലും അതും യുഡിഎഫിനാണ് നൽകിയിരിക്കുന്നത്.
ജില്ലാ പഞ്ചായത്തുകളിൽ എൽഡിഎഫ് വിജയിച്ച കാസർഗോഡ് ഇപ്പോഴും യുഡിഎഫ് അക്കൗണ്ടിലാണ് കാണിച്ചിട്ടുള്ളത്. ഇവിടെ വിജയിച്ച എൽഡിഎഫ് സ്വതന്ത്രനെ OTHERS എന്ന കോളത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഇരുമുന്നണികളും തുല്യമായി വന്ന വയനാട്ടിലും സ്ഥിതി അതു തന്നെ.
അതായത്, തെക്കൻ കേരളത്തിലെ മൂന്നു ജില്ലകൾ നോക്കുമ്പോൾ തന്നെ എൽ ഡി എഫ് വിജയിച്ച ഒന്നും ബലാബലം വന്ന മൂന്നും ഉൾപ്പെടെ നാല് മുനിസിപ്പാലിറ്റികൾ തെറ്റായി യുഡിഎഫിന്റെ അക്കൗണ്ടിലേക്ക് വന്നിട്ടുണ്ട്. വിജയിച്ചതും മുന്നണികൾക്ക് തുല്യ സീറ്റ് ഉള്ളതുമായ ഇരുപതോളം പഞ്ചായത്തുകളും ഇതേ രീതിയിൽ യുഡിഎഫിന്റെ പട്ടികയിൽ വന്നിട്ടുണ്ട്.
എല്ലാ ജില്ലകളിലെയും വസ്തുനിഷ്ഠമായ കണക്കെടുത്താൽ മുനിസിപ്പാലിറ്റികളിലും ഗ്രാമപഞ്ചായത്തുകളിലും ഇടതുപക്ഷത്തിന് ലഭിച്ച വിജയം കൂടുതൽ തിളക്കമുള്ളതാകും. യുഡിഎഫിന്റെ നില കൂടുതൽ പരിതാപകരമാവുകയും ചെയ്യും.












Click it and Unblock the Notifications