ജോസിനെ ചതിച്ചവരെ പൂട്ടാന്‍ സിപിഎം, ഒപ്പം മന്ത്രിസ്ഥാനവും, കേരള കോണ്‍ഗ്രസിനെ കൈവിടില്ല
കോട്ടയം: സിപിഎമ്മില്‍ ചര്‍ച്ചയായി ജോസ് കെ മാണിയുടെ പാലായിലെ പരാജയം. വോട്ടുചോര്‍ച്ച ഗൗരവത്തോടെയാണ് സിപിഎം കാണുന്നത്. നടപടികളുണ്ടാവുമെന്ന് ഉറപ്പാണ്. എന്നാല്‍ ജോസിനെ അകറ്റി നിര്‍ത്തേണ്ടെന്നാണ് ഇടതുമുന്നണിയുടെ തീരുമാനം. ജോസ് പക്ഷത്തിന് മന്ത്രിസ്ഥാനം അടക്കമുള്ളവ സിപിഎം പരിഗണിക്കുന്നുണ്ട്. നിര്‍ണായക മന്ത്രിസ്ഥാനം തന്നെയാവും ലഭിക്കുക. അതേസമയം കേരള കോണ്‍ഗ്രസിന്റെ വോട്ട് ചോര്‍ന്ന ഇടങ്ങളിലെല്ലാം പിന്നില്‍ നിന്ന് കുത്തിയവരെ വെട്ടാനാണ് സിപിഎം നീക്കം.
സിപിഎം കലിപ്പില്‍
പാര്‍ട്ടിയും മുന്നണിയും തരംഗമുണ്ടാക്കിയപ്പോള്‍ ജോസ് കെ മാണി അടിതെറ്റിയതിന്റെ കാരണം കണ്ടെത്താനാണ് സിപിഎം നീക്കം. സിപിഎം ജില്ല കമ്മിറ്റി രഹസ്യ റിപ്പോര്‍ട്ടും പരാജയത്തില്‍ നല്‍കിയിട്ടുണ്ട്. അന്വേഷണ കമ്മീഷന്‍ ഇക്കാര്യങ്ങള്‍ പരിശോധിക്കും. സംസ്ഥാന തല അന്വേഷണമാണ് ഇത്. പാലായില്‍ നേതാക്കളുടെ തല ഉരുളുമെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. ജോസ് ദയനീയ തോല്‍വി ഏറ്റുവാങ്ങിയപ്പോള്‍ കേരള കോണ്‍ഗ്രസ് മത്സരിച്ച പത്തില്‍ അഞ്ച് പേരും വിജയിച്ചിരുന്നു. അതാണ് സിപിഎമ്മിനെ നിരാശരാക്കുന്നത്.
കേരള കോണ്‍ഗ്രസിനും അറിയണം
കോട്ടയത്ത് മൂന്നും ഇടുക്കി, പത്തനംതിട്ട ജില്ലകളിലായി ഓരോ സീറ്റും കേരള കോണ്‍ഗ്രസ് നേടിയിരുന്നു. എന്നിട്ടും പാലായില്‍ തോറ്റതില്‍ കേരള കോണ്‍ഗ്രസ് അമര്‍ഷത്തിലാണ്. എന്തുകൊണ്ട് തോറ്റുവെന്ന കാര്യം അറിയണമെന്നാണ് അവര്‍ പറയുന്നത്. സിപിഎം വോട്ടുകള്‍ മാണി സി കാപ്പന് ധാരാളം ലഭിച്ചെന്ന് തോമസ് ചാഴിക്കാടന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് തോല്‍വി അന്വേഷിക്കാന്‍ സിപിഎം തീരുമാനിച്ചത്. സാധാരണ ഘടകകക്ഷികളില്‍ നിന്ന് ഇത്തരമൊരു ആരോപണം സിപിഎം നേരിടാറില്ല.
സിപിഎം കാലുവാരിയോ?
സിപിഎം കാലുവാരിയെന്നാണ് കേരള കോണ്‍ഗ്രസിലെ പൊതുവായുള്ള വിലയിരുത്തല്‍. ബിജെപി ഭരിക്കുന്ന മുത്തോലി പഞ്ചായത്തില്‍ മാത്രമാണ് ജോസ് കെ മാണിക്ക് ലീഡ് ലഭിച്ചത്. സിപിഎമ്മുമായി കേരള കോണ്‍ഗ്രസിന് പ്രാദേശിക തലത്തില്‍ യോജിക്കാന്‍ പറ്റാത്തതാണ് വോട്ട് ചോര്‍ച്ചയ്ക്ക് കാരണമെന്നാണ് ജോസ് അടക്കമുള്ളവര്‍ ഉന്നയിക്കുന്നത്. എലിക്കുളം അടക്കമുള്ളവ സിപിഎം ശക്തികേന്ദ്രങ്ങളാണ്. ഇവിടെയെല്ലാം ജോസ് പിന്നിലായി. ബിജെപി വോട്ടുകള്‍ക്ക് പുറമേ സിപിഎം വോട്ടുകളും കാപ്പനൊപ്പം നിന്നു. ബിജെപിയുടെ വോട്ട് 25000ത്തില്‍ നിന്ന് പതിനായിരമായി കുറഞ്ഞു.
പാലായില്‍ മാത്രമല്ല
പാലായില്‍ മാത്രമല്ല മറ്റ് മണ്ഡലങ്ങളിലും ഈ പ്രശ്‌നമുണ്ടായിട്ടുണ്ട്. ചാലക്കുടി, കടുത്തുരുത്തി, പെരുമ്പാവൂര്‍, ഇരിക്കൂര്‍, പിറവം മണ്ഡലങ്ങളിലും സിപിഎം കേരള കോണ്‍ഗ്രസിന് വോട്ട് ചെയ്തില്ലെന്നാണ് ആരോപണം. എന്നാല്‍ തോല്‍വിയില്‍ പരാതിയുമായി സിപിഎം നേതൃത്വത്തെ തല്‍ക്കാലം കേരള കോണ്‍ഗ്രസ് സമീപിക്കില്ല. ജോസിനെ ഉള്‍ക്കൊള്ളാന്‍ പലയാടത്തും സിപിഎം പ്രവര്‍ത്തകര്‍ക്ക് കഴിയുന്നില്ലെന്ന് കേരള കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നു.
നേതാക്കളുടെ തമ്മിലടി
തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് പാലാ നഗരസഭയില്‍ സിപിഎം-കേരള കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ തമ്മിലടിച്ചതാണ് നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നത്. ഇത് ആസൂത്രിതമായിരുന്നുവെന്നാണ് കേരള കോണ്‍ഗ്രസ് കരുതുന്നത്. സിപിഎം മാത്രമല്ല ജോസിന്റെ തോല്‍വിക്ക് കാരണമായിട്ടുള്ളത്. പാലായില്‍ കേരള കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങളിലും വോട്ട് കുറഞ്ഞിട്ടുണ്ട്. പാര്‍ട്ടി അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. മാണി സി കാപ്പന് അനുകൂലമായി ചിലര്‍ രഹസ്യ നിലപാട് സ്വീകരിച്ചെന്നാണ് കേരള കോണ്‍ഗ്രസ് കണ്ടെത്തല്‍. ഇവരുടെ പേരുവിവരങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. ഉറപ്പായും പുറത്താക്കുമെന്നാണ് സൂചന.
കേരള കോണ്‍ഗ്രസിനെ കൈവിടില്ല
തോറ്റെങ്കിലും ജോസിനെ അകറ്റി നിര്‍ത്തേണ്ടെന്നാണ് സിപിഎം തീരുമാനം. കേരള കോണ്‍ഗ്രസിന് മന്ത്രിസ്ഥാനം നല്‍കുമെന്ന് ഉറപ്പായിരിക്കുകയാണ്. അഞ്ച് സീറ്റുകളില്‍ ജയിച്ച കേരള കോണ്‍ഗ്രസ് രണ്ട് മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു മന്ത്രിസ്ഥാനമാണ് ലഭിക്കുക. ഇത് റോഷി അഗസ്റ്റിന്‍ ആയിരിക്കുമെന്നാണ് സൂചനകള്‍. 21 മന്ത്രിമാര്‍ വരെ ആകാം. പക്ഷേ കഴിഞ്ഞ തവണ 20 മന്ത്രിമാരെ ഉണ്ടായിട്ടുള്ളൂ. കേരള കോണ്‍ഗ്രസിന് ചീഫ് വിപ്പ് സ്ഥാനം നല്‍കാനും ശ്രമം നടക്കുന്നുണ്ട്.
ആരെയും ചൊടിപ്പിക്കില്ല
ചെറുകക്ഷികളെ ആരെയും അകറ്റി നിര്‍ത്തേണ്ടതില്ലെന്നാണ് സിപിഎം നിലപാട്. എല്‍ജെഡിക്കും ഇത്തവണ മന്ത്രിസ്ഥാനം ഉണ്ടായേക്കും. സിപിഎമ്മിന് ഇത്തവണ 13 മന്ത്രിമാര്‍ ഉണ്ടാവാന്‍ സാധ്യത കുറവാണ്. നാല് മന്ത്രിമാരും ഡെപ്യൂട്ടി സ്പീക്കറും ചീഫ് വിപ്പ് സ്ഥാനവും ഉണ്ടായിരുന്ന സിപിഐ ചീഫ് വിപ്പ് സ്ഥാനത്തിലാണ് വിട്ടുവീഴ്ച്ച പറഞ്ഞിട്ടുള്ളത്. ഇതായിരിക്കും കേരള കോണ്‍ഗ്രസിന് നല്‍കുക. മന്ത്രിസ്ഥാനത്തില്‍ സിപിഐ വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറല്ല. എന്‍സിപിയും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രസ്ഥാനത്തിന് ആവശ്യം ഉന്നയിക്കും. കെപി മോഹനന്‍ മാത്രമാണ് ജയിച്ചതെന്നത് കൊണ്ട് എല്‍ജെഡിയില്‍ പ്രശ്‌നങ്ങളില്ല.