പൂഞ്ഞാറില്‍ പിസി ജോര്‍ജും പാലായിൽ കാപ്പനും വീഴും, കോട്ടയം ജില്ലയില്‍ ചുവപ്പ് തരംഗമെന്ന് സിപിഎം കണക്ക്
കോട്ടയം: യുഡിഎഫിന് മേല്‍ക്കൈ ഉള്ള കോട്ടയം ജില്ല ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ ചുവക്കുമെന്ന കണക്കുകളുമായി സിപിഎം. കേരള കോണ്‍ഗ്രസ് എം എല്‍ഡിഎഫിലേക്ക് എത്തിയത് കോട്ടയത്ത് ഇടതിന് മേല്‍ക്കൈ നല്‍കും എന്നാണ് സിപിഎം കണക്ക് കൂട്ടല്‍.
രണ്ട് മണ്ഡലങ്ങള്‍ ഒഴികെയുളളവ തൂത്തുവാരും എന്നാണ് ബൂത്ത് തല കണക്കുകള്‍ പരിശോധിച്ചതിന് ശേഷം സിപിഎം അവകാശപ്പെടുന്നത്. പിസി ജോര്‍ജിന്റെ പൂഞ്ഞാര്‍ അടക്കം ഇത്തവണ ചുവന്നേക്കും. വിശദാംശങ്ങള്‍ ഇങ്ങനെ
ബംഗാളിൽ വീട് കയറി പ്രചാരണം നടത്തി അമിത് ഷാ- ചിത്രങ്ങൾ
രാഷ്ട്രീയ സമവാക്യങ്ങൾ മാറി
കോട്ടയം ജില്ലയില്‍ 9 നിയമസഭാ മണ്ഡലങ്ങള്‍ ആണുളളത്. ജില്ല പൊതുവേ യുഡിഎഫിനൊപ്പമാണ് നില്‍ക്കുക പതിവ്. എന്നാല്‍ ജോസ് കെ മാണി യുഡിഎഫ് വിട്ടതോടെ ഇക്കുറി കോട്ടയം ജില്ലയിലെ രാഷ്ട്രീയ സമവാക്യങ്ങളെല്ലാം മാറി മറിഞ്ഞേക്കും. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വൈക്കം, ഏറ്റുമാനൂര്‍ എന്നീ രണ്ട് മണ്ഡലങ്ങളില്‍ മാത്രമായിരുന്നു എല്‍ഡിഎഫ് വിജയിച്ചത്.
പാലാ പിടിച്ചെടുത്തു
2016ല്‍ കെഎം മാണിയുടെ പാലാ, കടുത്തുരുത്തി, കോട്ടയം, പുതുപ്പളളി, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങള്‍ യുഡിഎഫ് നേടി. അതില്‍ പാലാ, കടുത്തുരുത്തി, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി സീറ്റുകളില്‍ വിജയിച്ചത് കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥികളാണ്. കെഎം മാണിയുടെ മരണശേഷം നടന്ന തിരഞ്ഞെടുപ്പില്‍ മാണി സി കാപ്പനിലൂടെ പാലാ ഇടതുമുന്നണി പിടിച്ചെടുത്തു.
പിസി ജോര്‍ജ് ഒറ്റയാൻ
021ലെ തിരഞ്ഞെടുപ്പില്‍ എത്തുമ്പോള്‍ മാണി സി കാപ്പന്‍ യുഡിഎഫ് ക്യാമ്പിലും ജോസ് കെ മാണി എല്‍ഡിഎഫ് ക്യാമ്പിലുമാണ്. ഈ മാറ്റം തിരഞ്ഞെടുപ്പ് ഫലത്തില്‍ എങ്ങനെ പ്രതിഫലിക്കും എന്നറിയാന്‍ മെയ് 2 വരെ കാത്തിരിക്കണം. പൂഞ്ഞാറില്‍ പിസി ജോര്‍ജ് ഒരു മുന്നണിയുടേയും ഭാഗമല്ലാതെ ഒറ്റയാനായി നില്‍ക്കുന്നു. ജോസ് കെ മാണി എത്തിയതോടെ കോട്ടയത്ത് 9ല്‍ 7 സീറ്റിലും വിജയിക്കും എന്നാണ് സിപിഎം കണക്ക് കൂട്ടല്‍.
കോട്ടയവും ചുവക്കും
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ കോട്ടയം, ഉമ്മന്‍ചാണ്ടിയുടെ പുതുപ്പള്ളി എന്നീ മണ്ഡലങ്ങളില്‍ മാത്രമാണ് യുഡിഎഫിന് മേല്‍ക്കൈ ഉളളതായി സിപിഎം കരുതുന്നത്. അതില്‍ തന്നെ കോട്ടയത്ത് വിജയ സാധ്യതയും സിപിഎം തള്ളിക്കളയുന്നില്ല. സംസ്ഥാനത്ത് മൊത്തത്തില്‍ ഇടത് തരംഗമുണ്ടായാല്‍ കോട്ടയവും ചുവക്കും എന്ന് സിപിഎം കണക്ക് കൂട്ടുന്നു.
ഭൂരിപക്ഷം കുറയും
കോട്ടയത്ത് തോല്‍ക്കുകയാണെങ്കില്‍ മൂവായിരം വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരിക്കും എന്നാണ് ബൂത്ത് തലത്തിലെ കണക്കുകള്‍ പരിശോധിച്ച ശേഷം സിപിഎം എത്തിച്ചേര്‍ന്നിരിക്കുന്ന നിഗമനം. പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷം ഇത്തവണ കുത്തനെ കുറയുമെന്നും സിപിഎം കണക്ക് കൂട്ടുന്നു. ഇടത് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ് തോല്‍ക്കുക 5000 വോട്ടിന്റെ മാത്രം ഭൂരിപക്ഷത്തിലാവും എന്ന് സിപിഎം കരുതുന്നു.
കാപ്പനെ തോൽപ്പിക്കും
പാലായില്‍ മാണി സി കാപ്പനെ ജോസ് കെ മാണി തോല്‍പ്പിക്കും എന്നാണ് പാര്‍ട്ടി കണ്ടെത്തല്‍. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കോട്ടയത്ത് ഇടതുപക്ഷം നേട്ടമുണ്ടാക്കിയിരുന്നു. മണ്ഡലത്തില്‍ എല്‍ഡിഎഫിന് 14,000 വോട്ടിന്റെ ഭൂരിപക്ഷമുണ്ട്. നിയമസഭയിലേക്ക് കന്നിയങ്കത്തിന്, അതും ഇടത് സ്ഥാനാര്‍ത്ഥിയായി ഇറങ്ങിയ ജോസ് കെ മാണിക്ക് 16,000 വോട്ടിന്റെ ഭൂരിപക്ഷം പാലാ നല്‍കും എന്നാണ് സിപിഎം കണക്കുകള്‍ സൂചിപ്പിക്കുന്നത്
പിസി ജോർജ്ജും വീഴും
2016ല്‍ ഒരു മുന്നണിയുടേയും ഭാഗമല്ലാതെ തനിച്ച് മത്സരിച്ച് പിസി ജോര്‍ജ് ജയിച്ച മണ്ഡലമാണ് പൂഞ്ഞാര്‍. 27,000ത്തിന് മേല്‍ ഭൂരിപക്ഷത്തിനായിരുന്നു പിസി ജോര്‍ജിന്റെ ജയം. എന്നാല്‍ ഇത്തവണ യുഡിഎഫും എല്‍ഡിഎഫും ശക്തരായ സ്ഥാനാര്‍ത്ഥികളെ തന്നെയാണ് മണ്ഡലത്തില്‍ ഇറക്കിയിരിക്കുന്നത്. സെബാസ്റ്റ്യന്‍ കളത്തുങ്കല്‍ 10000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പൂഞ്ഞാര്‍ പിടിക്കുമെന്നാണ് സിപിഎം വിലയിരുത്തല്‍.
വൈക്കവും ഏറ്റുമാനൂരും
കോട്ടയം മണ്ഡലത്തില്‍ സിപിഎം ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം പ്രതീക്ഷിക്കുന്നത് വൈക്കം മണ്ഡലത്തിലാണ്. സിപിഐയുടെ സിറ്റിംഗ് സീറ്റാണ് വൈക്കം. 20,000 വോട്ടിന്റെ ഭൂരിപക്ഷം വൈക്കത്ത് ഇത്തവണ സിപിഎം പ്രതീക്ഷിക്കുന്നു. സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റായ ഏറ്റുമാനൂരില്‍ 9000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കും എന്നും സിപിഎം ബൂത്ത് തല പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട് എന്നാണ് സൂചന.
കേരള കോൺഗ്രസ് മണ്ഡലങ്ങൾ
കേരള കോണ്‍ഗ്രസ് എമ്മിന്റെ സിറ്റിംഗ് സീറ്റുകളായ കടുത്തുരുത്തിയും കാഞ്ഞിരപ്പള്ളിയും ഇത്തവണ എല്‍ഡിഎഫ് വിജയിക്കുമെന്ന് പാര്‍ട്ടി കണക്കാക്കുന്നു. കടുത്തുരുത്തിയില്‍ 10000 വോട്ടിന്റെ ഭൂരിപക്ഷമാണ് സിപിഎം കണക്ക് വെയ്ക്കുന്നത്. കാഞ്ഞിരപ്പള്ളിയില്‍ 15,000 വോട്ടിന്റെ ഭൂരിപക്ഷവും പ്രതീക്ഷിക്കുന്നു. സിഎഫ് തോമസിന്റെ മരണത്തോടെ ഒഴിഞ്ഞ് കിടക്കുന്ന ചങ്ങനാശ്ശേരി 5000 വോട്ട് ഭൂരിപക്ഷത്തില്‍ പിടിച്ചെടുക്കും എന്നും സിപിഎം കണക്ക് കൂട്ടുന്നു.
അസ്മിത സൂദിൻ്റെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം
Recommended Video