ഡിവൈഎഫ്‌ഐക്ക് ഹാലിളകുന്നത് എന്തിന്? സത്യം പുറത്തുവരട്ടെ എന്ന് പികെ ഫിറോസ്
സിപിഎം-ഡിവൈഎഫ്‌ഐ നേതാക്കള്‍ ലഹരി കേസില്‍ ഉള്‍പ്പെട്ട കാര്യവും പികെ ഫിറോസ് ചൂണ്ടിക്കാട്ടുന്നു

കോഴിക്കോട്: ലഹരി ഉപയോഗ വാര്‍ത്തയുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റിനെതിരെ ഇടതു കേന്ദ്രങ്ങള്‍ പ്രതിഷേധം ശക്തമാക്കിയിരിക്കെ, വിഷയത്തില്‍ പ്രതികരണവുമായി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ്. ഡിവൈഎഫ്‌ഐ നടത്തുന്ന പ്രതിഷേധത്തിന്റെ അര്‍ഥമാണ് അദ്ദേഹം ചോദ്യം ചെയ്യുന്നത്. ലഹരി മാഫിയക്ക് വേണ്ടിയാണോ ഈ ഉറഞ്ഞുതുള്ളല്‍ എന്ന് സംശയിക്കാന്‍ വകയുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പോലീസ് വിഷയം അന്വേഷിക്കുന്നുണ്ട്. സത്യം പുറത്തുവരട്ടെ. അതിനിടെ എന്തിനാണ് ഈ പ്രതിഷേധം എന്ന് പികെ ഫിറോസ് ചോദിക്കുന്നു. സിപിഎം-ഡിവൈഎഫ്‌ഐ നേതാക്കള്‍ ലഹരിക്കച്ചവടത്തില്‍ ഏര്‍പ്പെട്ടെന്ന വാര്‍ത്തകള്‍ പുറത്തുവന്ന കാര്യവും ഫിറോസ് എടുത്തു പറയുന്നു. മാധ്യമ ധാര്‍മികതയെ കുറിച്ച് പറയാന്‍ ഇവര്‍ക്ക് എന്ത് യോഗ്യതയാണുള്ളതെന്നും അദ്ദേഹം ചോദിച്ചു. പികെ ഫിറോസിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം...
ഏഷ്യാനെറ്റും റിപ്പോര്‍ട്ടര്‍ നൗഫല്‍ ബിന്‍ യൂസഫും വിമര്‍ശനങ്ങള്‍ക്ക് അതീതരാണ് എന്നൊന്നും ഞാന്‍ വിശ്വസിക്കുന്നില്ല. അവര്‍ ഉന്നയിച്ച വിഷയവുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നുണ്ട്. സത്യാവസ്ത പുറത്ത് വരട്ടെ.
പക്ഷേ ഡി.വൈ.എഫ്.ഐയുടെ ഹാലിളക്കം കാണുമ്പോള്‍ ലഹരി മാഫിയക്ക് വേണ്ടിയാണോ ഈ ഉറഞ്ഞു തുള്ളല്‍ എന്ന് ന്യായമായും സംശയിക്കാന്‍ വകയുണ്ട്. പ്രത്യേകിച്ച് പല സിപിഎം, ഡിവൈഎഫ്‌ഐ നേതാക്കളും കോടിക്കണക്കിന് രൂപയുടെ ലഹരിക്കച്ചവടത്തില്‍ ഏര്‍പ്പെട്ട വാര്‍ത്ത പുറത്ത് വന്ന സാഹചര്യത്തില്‍.
അല്ലെങ്കിലും മാധ്യമ ധാര്‍മ്മികതയെ കുറിച്ച് വാചാലരാവാന്‍ ഇവര്‍ക്ക് എന്ത് യോഗ്യതയുമാണുള്ളത്. ഗോവിന്ദന്‍ മാഷിന്റെ ഭാര്യ ചെയര്‍പേഴ്‌സണ്‍ ആയ ആന്തൂര്‍ നഗരസഭ തന്റെ സംരഭത്തിന് അനുമതി നല്‍കാത്തതിന്റെ പേരില്‍ മനം നൊന്ത് ആത്മഹത്യ ചെയ്ത പ്രവാസിയായ സാജനെയും അദ്ദേഹത്തിന്റെ കുടുംബത്തെയും സംബന്ധിച്ച് ദേശാഭിമാനി എഴുതിപ്പിടിപ്പിച്ച കഥകള്‍, ടി.പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട ശേഷം കൈരളി നല്‍കിയ വാര്‍ത്ത. അങ്ങിനെ എത്ര കള്ള വാര്‍ത്തകള്‍ ഏറ്റവും ചുരുങ്ങിയത് ഇവരണ്ടുമെങ്കിലും ഓര്‍മ്മയില്ലേ സഖാക്കള്‍ക്ക്?
നിലവിലെ സിപിഐഎമ്മിന്റെ ഒച്ചപ്പാടുകള്‍ ആദര്‍ശ ബന്ധിതമല്ലെന്ന കാര്യം ആര്‍ക്കുമറിയാം. തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തവരെ വേട്ടയാടുന്ന സ്ഥിരം പല്ലവി. അതിനപ്പുറം മറ്റെന്തെങ്കിലുമുണ്ടെന്ന് കരുതാന്‍ തല്‍ക്കാലം നിവൃത്തിയില്ല.












Click it and Unblock the Notifications