സ്‌റ്റേഷനിലേക്ക് വിളിച്ച് തെറി പറയുന്നത് ഹോബി; 100 തവണ വിളിച്ചു, ഒടുവിൽ മുട്ടൻപണി കൊടുത്ത് പൊലീസ്
കോഴിക്കോട്: കഴിഞ്ഞ രണ്ട് മൂന്ന് ആഴ്ചകളായി കോഴിക്കോട് കസബ പൊലീസ് സ്റ്റേഷനിലേക്ക് ഒരു കോള്‍ വരുന്നു. വിളിക്കുന്നയാള്‍ ഇടതടവില്ലാതെ അസഭ്യം പറയുകയാണ് പതിവ്. ശല്യം രൂക്ഷമായപ്പോള്‍ ഒടുവില്‍ ആ ശല്യക്കാരനെ തേടി പൊലീസ് രണ്ടും കല്‍പ്പിച്ച് ഇറങ്ങി.
അങ്ങനെ നാല് മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവില്‍ അസഭ്യം പറഞ്ഞ ആ യുവാവിനെ പൊലീസ് കണ്ടെത്തിയിരിക്കുകയാണ്. ഇന്‍സ്‌പെക്ടര്‍ എന്‍ പ്രജീഷും സംഘവുമാണ് യുവാവിനെ പന്തീരങ്കാവിലെ ലോഡ്ജില്‍ നിന്നും പിടികൂടിയത്.

പുതിയ ബസ് സ്റ്റാന്റിന് സമീപത്ത് തീപിടിച്ചെന്ന വ്യാജ സന്ദേശത്തിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ കസ്റ്റഡിയില്‍ എടുത്തത്. പൊക്കുന്ന് സ്വദേശി ഷാഹുല്‍ ഹമീദ് (29) ആണ് അറസ്റ്റിലായത്. സംഭവവുമാി ബന്ധപ്പെട്ട് കസബ പൊലീസ് പറയുന്നത് ഇങ്ങനെ, രണ്ടാഴ്ച മുമ്പാണ് സ്റ്റേഷനിലെ ഫോണ്‍ വഴിയുള്ള ശല്യം തുടങ്ങിയത്, രാവിലെ മുതല്‍ രാത്രി വരെ യുവാവ് നിര്‍ത്താതെ വിളിക്കും. വനിത ഉദ്യോഗസ്ഥര്‍ വരെ ഫോണ്‍ എടുത്താല്‍ കേള്‍ക്കുന്നത് അസഭ്യവര്‍ഷം മാത്രമാണ്.

ഒപ്പം അശ്ലീലച്ചുവയോടൊയുള്ള സംസാരവും പതിവായി. ഫോണ്‍ കട്ട് ചെയ്താല്‍ വീണ്ടും വിളിക്കും. ഒരു ദിവസം 100 തവണയെങ്കിലും സ്‌റ്റേഷനില്‍ വിളിച്ച് ശല്യപ്പെടുത്തുമെന്നാണ് പൊലീസ് പറയുന്നത്. ഇയാളുടെ ചീത്തവിളി കാരണം മറ്റാര്‍ക്കും സ്റ്റേഷനിലേക്ക് വിളിച്ചാല്‍ കിട്ടാത്ത അവസ്ഥയായി. തുടര്‍ന്ന് കസബ സ്റ്റേഷനിലെ ഫോണ്‍ എപ്പോഴും എന്‍ഗേജഡ് ആണെന്ന് മേലധികാരികള്‍ പരാതി പറയാന്‍ തുടങ്ങി.

ഒടുവില്‍ ഇയാളെ പിടിക്കാന്‍ രണ്ടും കല്‍പ്പിച്ച് പൊലീസ് ഇറങ്ങുകയായിരുന്നു. ആദ്യം നമ്പര്‍ സൈബര്‍ സെല്ലിന് കൈമാറുകയായിരുന്നു. വിളിക്കുന്ന നമ്പറിന്റെ ഉടമയെ തിരിച്ചറിഞ്ഞെങ്കിലും ഫോണ്‍ മോഷണം പോയെന്നാണ് ഉടമ അറിയിച്ചു. മുന്‍പ് ലോഡ്ജില്‍ ഒപ്പം താമസിച്ച ഷാഹുല്‍ ഹമീദാണ് ഫോണ്‍ മോഷ്ടിച്ചതെന്ന വിവരം പൊലീസിന് നല്‍കിയെങ്കിലും ഷാഹുല്‍ ഹമീദിനെ പൊലീസിന് കണ്ടെത്താനായില്ല.

തുടര്‍ന്ന് ഇന്നലെ രാവിലെ 10.30ന് പുതിയ ബസ് സ്റ്റാന്‍ഡിലെ കെട്ടിടത്തിന് തീപിടിച്ചെന്ന് അറിയിച്ച് ഒരു ഫോണ്‍ കോള്‍ കസബ സ്‌റ്റേഷനിലേക്ക് വന്നു. പിന്നാലെ സ്റ്റാന്‍ഡിലേക്ക് എത്തിയെങ്കിലും സന്ദേശം വ്യാജമായിരുന്നു. സെബര്‍ സെല്ലുമായി ബന്ധപ്പെട്ടു വിളിച്ച നമ്പര്‍ പരിശോധിച്ചപ്പോഴാണ് പിന്നില്‍ സ്ഥിരം ശല്യക്കാരന്‍ ആണെന്നു മനസ്സിലായത്.

പൊലീസിനെ തെറ്റിദ്ധരിപ്പിച്ചതിനും പരിഭ്രാന്തി പരത്തിയതിനും കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. ഒടുവില്‍ മൊബൈല്‍ ടവറിന്റെ ലൊക്കേഷന്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ കുടുങ്ങിയത്. പന്തീരാങ്കാവ് ടൗണിന്റെ രണ്ടര കിലോമീറ്റര്‍ ചുറ്റളവില്‍ ഈ വിളിക്കുന്ന ആളുണ്ടെന്ന് മനസിലായി.
Recommended Video

രണ്ടര കിലോമീറ്റര്‍ ചുറ്റളവില്‍ കെട്ടിടങ്ങളില്‍ എല്ലാം പരിശോധന നടത്തിയ പൊലീസ് ഒരു ലോഡ്ജില്‍ മദ്യലഹരിയിലായിരുന്ന പ്രതിയെ കണ്ടെത്തി. ഇന്നലെ വൈകീട്ട് മൂന്ന് മണിയോടെയാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ ഇപ്പോള്‍ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ഒരാഴ്ച മുമ്പ് ഇയാളെ അടിപിടിക്കേസില്‍ പന്തീരങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇന്‍സ്‌പെക്ടര്‍ എന്‍ പ്രജീഷും സംഘവുമാണ് യുവാവിനെ പന്തീരങ്കാവിലെ ലോഡ്ജില്‍ നിന്നും പിടികൂടിയത്.

ഇയാള്‍ മോഷ്ടിച്ച ഫോണ്‍ ഇതര സംസ്ഥാന തൊഴിലാളിയുടേതായിരുന്നു. ഇടയ്ക്ക് പൊലീസുകാര്‍ ഈ നമ്പറിലേക്ക് വിളിച്ചപ്പോള്‍ ചേട്ടന് വേറെ പണിയില്ലേ എന്നെ തപ്പി നടക്കാന്‍ എന്നായിരുന്നു മറുപടി. ഈ സമയത്തിനുള്ളിലാണ് പ്രതിയെ പൊലീസ് കണ്ടെത്തി പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.












Click it and Unblock the Notifications