പുനത്തിൽ സാംസ്‌കാരിക കോംപ്ലക്സ് ഒരു വർഷത്തിനകം പൂർത്തീകരിക്കുമെന്ന് മന്ത്രി ഏ കെ ബാലൻ
വടകര: കേരളത്തിന്റെ പ്രിയപ്പെട്ട കഥാകൃത്ത് പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ നാമധേയത്തിലുള്ള സാംസ്‌കാരിക കോംപ്ലക്സ് വടകരയിൽ ഒരു വർഷത്തിനകം പൂർത്തീകരിക്കുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി ഏ.കെ.ബാലൻ. അടുത്തവർഷം ഈ കേന്ദ്രത്തിൽ വെച്ചായിരിക്കണം രണ്ടാം ചരമ വാർഷികം ആചരിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു. കേരള സാഹിത്യ അക്കാദമിയും,പുനത്തിൽ സ്മാരക ട്രസ്റ്റും സംയുക്തമായി സംഘടിപ്പിച്ച പുനത്തിൽ അനുസ്മരണം ഉൽഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ശബരിമല വിഷയത്തിൽ സർക്കാർ എന്ത് തെറ്റാണ് ചെയ്തത്. തുല്യ നീതി ലഭിക്കണമെന്നാണ് സർക്കാർ നയം. കോടതി വിധി നടപ്പാക്കാനാണ് സർക്കാർ ശ്രമിച്ചത്. വിശ്വാസികളും, അവിശ്വാസികളും തമ്മിലുള്ള പോരാട്ടമാണിത്. ഈ രീതിയിൽ ചേരി തിരിഞ്ഞ് രാഷ്ട്രീയ ദുഷ്ടലാക്കോടെ കൈകാര്യം ചെയ്യുന്നത് ശരിയായ നടപടിയല്ല. ഇവിടെയാണ് പുനത്തിലിനെപോലെയുള്ള സാഹിത്യകാരന്മാരുടെ പ്രശസ്തി. അനാചാരങ്ങൾ തുറന്നു കാട്ടിയ സർഗ്ഗ പ്രതിഭയായിരുന്നു പുനത്തിലെന്നും മന്ത്രി കൂട്ടിച്ചേർത്തു. ചടങ്ങിൽ സി.കെ.നാണു എം.എൽ.എ അധ്യക്ഷത വഹിച്ചു. എം മുകുന്ദൻ, ഖദീജാ മുംതാസ്, അശോകൻ ചരുവിൽ, നഗരസഭാ ചെയർമാൻ കെ ശ്രീധരൻ, രമേശൻ പാലേരി, ടി.രാജൻ എന്നിവർ പ്രസംഗിച്ചു.പുനത്തില്‍ കുഞ്ഞബ്ദുല്ലയുടെ സ്മരണയ്ക്കായി നാളിതുവരെ കാണാത്ത സ്മാരകം പണിയണമെന്ന് സാഹിത്യകാരന്‍ എം. മുകുന്ദന്‍. നേരത്തെ നടന്ന "പുനത്തില്‍ കാലവും ദേശവും" സെമിനാര്‍ ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം. വാര്‍ഷിക അനുസ്മരണം മാത്രം പോര.

മറ്റാര്‍ക്കും സൃഷ്ടിക്കാന്‍ കഴിയാത്ത സ്മാരകം വേണം. നമുക്കതിന് കഴിയും. കുഞ്ഞിക്കയെന്നാണ് പുനത്തിലിനെ വിളിക്കാറ്. കാലത്തിന് പുറത്ത് ജീവിച്ച എഴുത്തുകാരനാണ് കുഞ്ഞിക്ക. കരയാന്‍ അറിയില്ല. സ്വയം ചിരിക്കാനും മറ്റുള്ളവരെ ചിരിപ്പിക്കാനും അറിയാമായിരുന്നു. എന്‍െറ മുന്‍പില്‍ ഏറ്റവും കൂടുതല്‍ ചിരിച്ച് കണ്ടത് കുഞ്ഞിക്കയെയാണ്. പരദുഷണം പറയാറില്ല. പലരെയും പ്രകോപിപ്പിക്കുന്ന രീതിയില്‍ പെരുമാറി. എന്നാല്‍, ആരും കുഞ്ഞിക്കയെ വെറുത്തില്ല. സ്നേഹിക്കാന്‍ വേണ്ടി മാത്രം ജനിച്ചവനാണ്. വടകരയ്ക്ക് തൊട്ടടുത്ത മാഹിയില്‍ ജീവിച്ചിട്ടും ഞാന്‍ ആദ്യമായി കണ്ടത് ഡല്‍ഹിയില്‍ നിന്നാണ്. ഇപ്പോഴും കുഞ്ഞിക്കയിവിടെയുണ്ടെന്നാണ് തോന്നുന്നതെന്നും മുകുന്ദന്‍ പറഞ്ഞു. രാജേന്ദ്രന്‍ എടത്തുംകര അധ്യക്ഷതവഹിച്ചു. കല്‍പറ്റ നാരായണന്‍, വീരാന്‍ കുട്ടി എന്നിവര്‍ വിവിധ വിഷയങ്ങളില്‍ സംസാരിച്ചു പി. ഹരീന്ദ്രനാഥ് സ്വാഗതവും കെ.സി. പവിത്രന്‍ നന്ദിയും പറഞ്ഞു.












Click it and Unblock the Notifications