രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം; മധുരം വിളമ്പിയും റോഡ് ഷോ നടത്തിയും ആഘോഷം!
മലപ്പുറം: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വയനാട്ടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം മധുരം വിളമ്പിയും റോഡ് ഷോ നടത്തിയും ആഘോഷിച്ച് പ്രവര്‍ത്തകര്‍. മലപ്പുറത്തും നിലമ്പൂരിലും നേതൃത്വം നല്‍കാന്‍ മുസ്ലിംലീഗ് പ്രവര്‍ത്തകരും, രാഹുലിന്റെ വരവ് ദക്ഷിണേന്ത്യയില്‍ പുത്തനുണര്‍വുണ്ടാക്കുമെന്ന് പാണക്കാട് ഹൈദരലി തങ്ങളും, ചരിത്രമുഹൂര്‍ത്തമാണിതെന്ന് കുഞ്ഞാലിക്കുട്ടിയും പറഞ്ഞു.
വയനാട് ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായി എ.ഐ.സി.സി പ്രസിഡന്റ് രാഹുല്‍ഗാന്ധിയെ പ്രഖ്യാപിച്ചത് നിലമ്പൂരിലെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ ആഘോഷിച്ചത് മധുരം വിളമ്പിയും റോഡ് ഷോ നടത്തിയതും. എ.കെ ആന്റണി വയനാട്ടിലേക്ക് രാഹുല്‍ ഗാന്ധിയുടെ പേര് പ്രഖ്യാപിച്ചയുടന്‍ തന്നെ സംസ്‌ക്കാര സാഹിതി ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്തിന്റെ നേതൃത്വത്തില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ ചെട്ടിയങ്ങാടിയില്‍ മധുരവിതരണം നടത്തി. കേരളത്തില്‍ ആഞ്ഞടിക്കുന്നത് യു.ഡി.എഫ് തരംഗമാണെന്നും അതിന് കൂടുതല്‍ കരുത്തുപകരുന്നതാണ് എ.ഐ.സി.സിയുടെയും രാഹുല്‍ ഗാന്ധിയുടെയും തീരുമാനമെന്നും മുസ്്ലിംലീഗ് ദേശീയ രാഷ്ട്രീയ കാര്യ സമിതി ചെയര്‍മാന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം ദക്ഷിണേന്ത്യയിലാകെ പുത്തനുണര്‍വുണ്ടാക്കും.

കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തില്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്നും വിജയിക്കും. അതിനായി മുസ്്ലിംലീഗും യു.ഡി.എഫും വയനാട്ടിലെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ വര്‍ധിതാവേശത്തോടെ മുന്നേറും. ഇതൊരു ധീരമായ തീരുമാനമാണ്. കേന്ദ്രത്തിലെ ഫാസിസ്റ്റ് ഭരണത്തിനെതിരെയും കേരളത്തിലെ അക്രമരാഷ്ട്രീയത്തിനെതിരെയുമുള്ള പോരാട്ടത്തിന് ജനാധിപത്യ ചേരിയുടെ അമരക്കാരന്‍ തന്നെ നേരിട്ടിറങ്ങുകയെന്നത്. ഇത് ഓരോ കേരളീയനും കൂടുതല്‍ ആത്മവിശ്വാസം പകരുന്നതുമാണ്. അനിവാര്യമായ സാഹചര്യത്തില്‍ ഏറ്റവും ഉചിതവും ശക്തവുമായ തീരുമാനമെടുത്ത രാഹുല്‍ ഗാന്ധിയെയും അതിന് പ്രയത്നിച്ച എ.ഐ.സി.സി നേതാക്കളെയും അഭിനന്ദിക്കുന്നുവെന്നും ഹൈദരലി തങ്ങള്‍ പറഞ്ഞു.
കേരളത്തിനിത് ചരിത്രമുഹൂര്‍ത്തമാണെന്ന് മലപ്പുറം ലോക്സഭാ മണ്ഡലം യുഡിഎഫ് സാനാര്‍ത്ഥി പി.കെ കുഞ്ഞാലിക്കുട്ടി. ഭാവി പ്രധാനമന്ത്രിയെ പാര്‍ലമെന്റിലേക്കയക്കാന്‍ കേരളത്തിന് കൈവന്നിരിക്കുന്ന സൗഭാഗ്യമാണിത്. കേരളത്തില്‍ യുഡിഎഫിന് അനുകൂലമാണ് കാര്യങ്ങള്‍. രാഹുല്‍ ഗാന്ധിയുടെ വരവോട്കൂടി അതിന് കൂടുതല്‍ കരുത്തായി.മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങള്‍ തീരുമാനം വൈകുന്നതിലെ ആശങ്ക കോണ്‍ഗ്രസ് നേതൃത്വത്തോട് പങ്കുവെച്ചിരുന്നു. ഇന്ന് തന്നെ തീരുമാനം വന്നത് വളരെ സന്തോഷം നല്‍കുന്നതാണ്. കേരളത്തിലെ മൊത്തം ജനങ്ങളുടെ വികാരമാണ് രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം. ഇതില്‍കുറഞ്ഞ ഒന്നും ജനങ്ങള്‍ ആഗ്രഹിച്ചിരുന്നില്ല. സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധി ആയ സ്ഥിതിക്ക് സമയം ഇനി ഒരു പ്രശ്നമല്ലെന്നും വലിയ വിജയം വയനാട്ടിലും കേരളത്തില്‍ മൊത്തത്തിലും നേടാനാവുമെന്നും അദ്ദേഹം പറഞ്ഞു.
വയനാടിനെ സംബന്ധിച്ച് ഓരോ വയനാട്ടുകാരനെ സംബന്ധിച്ചും ഏറെ സന്തോഷം പകരുന്നതാണ് രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വമെന്ന് പി.വി അബ്ദുല്‍ വഹാബ് എം.പി പറഞ്ഞു. പ്രധാനമന്ത്രി സ്ഥാനാര്‍ഥി വയനാട്ടില്‍ മത്സരിക്കാനെത്തുമ്പോള്‍ ആ നാട് ഇനി ലോകത്തിന് തന്നെ സുപരിചിതമാവും. ടൂറിസത്തിന് ഏറെ സാധ്യതയുള്ള വയനാടിന്റെ വികസനത്തിന് പുതിയമാനം കൈവരും. വടക്കന്‍ കേരളത്തിന്റെ തന്നെ സമഗ്ര വികസനത്തിനുള്ള കരുത്തുറ്റ ചുവടുവെപ്പുകൂടിയാവും രാഹുല്‍ ഗാന്ധിയുടെ വിജയം. ഈയൊരു തീരുമാനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എ.ഐ.സി.സി നേതാക്കള്‍ അഭിനന്ദനമര്‍ഹിക്കുന്നു. ചരിത്ര വിജയം സമ്മാനിക്കാനൊരുങ്ങിയിരിക്കുകയാണ് വയനാട്. ഈ സുവര്‍ണാവസരത്തിന്റെ ആവേശക്കൊടുമുടിയിലാണ് ഓരോ വയനാട്ടകാരനും അതിന്റെ ഭാഗമാവാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് ഞാനും.
ബസ് യാത്രക്കാര്‍ക്കും വഴിയാത്രക്കാര്‍ക്കുമെല്ലാം മധുരം നല്‍കി രാഹുല്‍ഗാന്ധിക്ക് വോട്ടു ചോദിച്ചു. പ്രകടനമായെത്തി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദിന് മധുരം നല്‍കി. കെ.പി.സി.സി സെക്രട്ടറി വി.എ കരീം, ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശ്, ആര്യാടന്‍ ഷൗക്കത്ത്, എ.ഗോപിനാഥ്, മുസ്‌ലിം ലീഗ് നേതാവ് ചീമാടന്‍ അബ്ദുസമദ് അടക്കമുള്ള നേതാക്കളുമുണ്ടായിരുന്നു. നാസിക് ഡോളും വാദ്യമേളങ്ങളോടെയുമായിരുന്നു നഗരം ചുറ്റിയുള്ള റോഡ് ഷോ. വഴിക്കടവ് പഞ്ചായത്തില്‍ മണിമൂളിയില്‍ നിന്നും വഴിക്കടവ് വരെയും യു.ഡി.എഫ് പ്രവര്‍ത്തകര്‍ റോഡ് ഷോ നടത്തി.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ












Click it and Unblock the Notifications