പ്രണയാഭ്യർത്ഥന നിരസിച്ചു, പെരിന്തല്‍മണ്ണയില്‍ പെണ്‍കുട്ടിയെ പട്ടാപ്പകൽ വീട്ടിൽ കയറി യുവാവ് കുത്തിക്കൊന്നു
മലപ്പുറം: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ കൊടുംക്രൂരത. മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയില്‍ പെണ്‍കുട്ടിയെ യുവാവ് കുത്തിക്കൊന്നു. എളപ്പാട് സ്വദേശിനി 21കാരിയായ ദൃശ്യയാണ് കൊല്ലപ്പെട്ടത്. ദൃശ്യയുടെ സഹോദരി ദേവയ്ക്കും കുത്തേറ്റു. ദേവയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്ന് രാവിലെ എട്ടരയോടെയാണ് നാടിനെ നടുക്കിയ സംഭവം. സംഭവത്തില്‍ പ്രതി വിനീഷിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. നേരത്തെ ദൃശ്യയുടെ അച്ഛന്റെ കട കത്തിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഈ സംഭവത്തിന് പിന്നിലും വിനീഷ് തന്നെയാണ് എന്നാണ് പോലീസ് സംശയിക്കുന്നത്.
ദൃശ്യയും സഹോദരി ദേവയും രാവിലെ വീടിന്റെ രണ്ടാം നിലയിലെ മുറിയില്‍ ഇരിക്കുകയായിരുന്നു. അവിടേക്ക് എത്തിയ വിനീഷ് ദൃശ്യയേയും ദേവയേയും ആക്രമിക്കുകയായിരുന്നു. ദൃശ്യയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പതിമൂന്നുകാരി ദേവയ്ക്കും കുത്തേറ്റത്. കുത്തേറ്റ ദൃശ്യ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. അതേസമയം ദേവയുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് വിവരം. ദേവയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിരിക്കുകയാണ്.
ലോക്ക്ഡൗണ്‍ പിന്‍വലിച്ചതിന് ശേഷമുള്ള ദില്ലി നഗരത്തിന്റെ ആകാശ കാഴ്ച- ചിത്രങ്ങള്‍ കാണാം
Recommended Video
കുട്ടികളുടെ അച്ഛന്‍ ബാലചന്ദ്രന്റെ കട ഇന്നലെ രാത്രിയാണ് തീവെച്ച് നശിപ്പിച്ചത്. ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. പിടിയിലായ വിനീഷ് പെരിന്തല്‍മണ്ണ സ്വദേശിയാണ്. ഇയാള്‍ ദൃശ്യയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നുവെന്നും എന്നാല്‍ ദൃശ്യ അത് നിരസിച്ചിരുന്നു എന്നുമാണ് പോലീസ് നല്‍കുന്ന പ്രാഥമിക വിവരം. ഇതിന്റെ വൈരാഗ്യത്തിലാണ് പ്രതി കൊലപാതകം നടത്തിയത് എന്നാണ് കരുതുന്നത്.
ഗ്ലാമറസായി നയന ഗാംഗുലി, ചിത്രങ്ങള്‍ കാണാം