വിപണിയിൽ വില്‍പന നടത്തിയത് പുഴുവരിച്ച മത്സ്യം: വില്‍പനക്കാരന് മുങ്ങി, പിഴ ചുമത്താന്‍ തീരുമാനം!
മലപ്പുറം: പൊന്നാനി മത്സ്യമാര്‍ക്കറ്റില്‍ വില്‍പന നടത്തിയത് പുഴുവരിച്ച മത്സ്യമെന്ന് പരാതി. ശുചിത്വമില്ലായ്മയുടേയും പഴകിയ മത്സ്യം വിറ്റു എന്ന പരാതിയുടേയും അടിസ്ഥാനത്തില്‍ പൊന്നാനിയില്‍ പരിശോധന നടത്തി. ചമ്രവട്ടം ജംഗ്ഷനിലെ മത്സ്യ മാര്‍ക്കറ്റിലാണ് ഹെല്‍ത്ത് സക്വാഡ് പരിശോധന നടത്തിയത്. നഗരസഭയുടെ ഹെല്‍ത്ത് സ്‌ക്വാഡും ഭക്ഷ്യ സുരക്ഷ വിഭാഗവും ഈഴുവത്തിരുത്തി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും ചേര്‍ന്ന് സംയുക്തമായാണ് പരിശോധന നടത്തിയത്.
പൊന്നാനി ചമ്രവട്ടം ജംഗ്ഷനിലെ മത്സ്യ മാര്‍ക്കറ്റില്‍ നിന്നും, ഈഴവത്തിരുത്തി സ്വദേശിയായ പ്രദീപ് വാങ്ങിയ കിളിമീനിലാണ് പുഴുവിനെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിയ പഴകിയ മത്സ്യത്തെക്കുറിച്ച് സാമൂഹ്യ മാധ്യങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. അത് വ്യാപകമായി പ്രചരിച്ചതോടെയാണ് നഗരസഭ അധികൃതര്‍ അടിയന്തിര പരിശോധന നടത്തിയത്.
വീട്ടുകാര്‍ ഈഴുവത്തിരുത്തി പി.എച്ച്.സിക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് മലപ്പുറത്ത് നിന്നും ഫുഡ് ആന്റ് സേഫ്റ്റി വിഭാഗവും, നഗരസഭാ ആരോഗ്യ വിഭാഗവും പരിശോധന നടത്തിയത്.പൊന്നാനി ചമ്രവട്ടം ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന മത്സ്യ മാര്‍ക്കറ്റില്‍ ശുചിത്വമില്ലെന്ന പരാതികള്‍ നിരന്തരമായി ഉയര്‍ന്നിരുന്നു.ഇതേത്തുടര്‍ന്നാണ് ആരോഗ്യ വിഭാഗം പരിശോധനക്കെത്തിയത്.
എന്നാല്‍ വെള്ളിയാഴ്ചയായതിനാല്‍, പുഴുവരിച്ച മത്സ്യം വിറ്റയാളെ കണ്ടെത്താനായില്ല. ഐസ് ഉപയോഗിക്കാതെ ഏറെ നേരം മത്സ്യങ്ങള്‍ സൂക്ഷിച്ചത് മൂലമാണ് പുഴുവരിച്ചതെന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം കണ്ടെത്തി.ഇതേത്തുടര്‍ന്ന് വിപണനം നടത്തിയ ആളില്‍ നിന്ന് പിഴ ഈടാക്കാനും തീരുമാനിച്ചു. കൂടാതെ വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന മത്സ്യ മാര്‍ക്കറ്റ് ഉടമക്കെതിരെയും നഗരസഭ ആരോഗ്യ വിഭാഗംനോട്ടീസ് നല്‍കി. നഗരസഭയുടെ ഹെല്‍ത്ത് സ്‌ക്വാഡിന് സീന, സാജിദ് മോന്‍, അബ്ദുള്‍ ജലീല്‍, ശ്രീവിദ്യ എന്നിവര്‍ നേതൃത്വം നല്‍കി.