ഹെഡ് ലൈറ്റില്ലാതെ രാത്രിയില്‍ സര്‍വീസ്; കെഎസ്ആര്‍ടിസിയെ വളഞ്ഞിട്ടുപിടിച്ച് മോട്ടോര്‍വാഹന വകുപ്പ്
കോട്ടയ്ക്കൽ: നിയമം തെറ്റിക്കുന്ന വാഹനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ നിർദ്ദേശം നിലനിൽക്കേ നിയമലംഘനം നടത്തി കെഎസ്ആർടിസി ബസ്. രണ്ട് ഹെഡ്ലൈറ്റുമില്ലാതെയാണ് രാത്രി കെഎസ്.ആർടിസി ബസ് സർവീസ് നടത്തിയത്. തിങ്കളാഴ്ച രാത്രി കോട്ടയ്ക്കലിൽ നിന്നെത്തിയ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം നടത്തിയ രാത്രികാല പരിശോധനയിലാണ് ഹെഡ് ലൈറ്റില്ലാതെ സർവീസ് നടത്തിയ ബസ് പിടിച്ചത്
തിരൂർ - പൊന്നാനി റൂട്ടിൽ, രണ്ട് ഹെഡ് ലൈറ്റുമില്ലാതെ രാത്രിയിൽ ബസ് നിറയെ ആളുകളുമായി സർവീസ് നടത്തുകയായിരുന്നു കെ.എസ്.ആർ.ടി. സി ബസ്. സംഭവം ശ്രദ്ധയിൽപ്പെട്ട മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ ചമ്രവട്ടം പാലത്തിന് സമീപം ബസിനെ പിടിക്കുകയായിരുന്നു.
പരിശോധനയിൽ ബസിന്റെ രണ്ട് ഹെഡ് ലൈറ്റുകളും കത്തുന്നില്ലെന്ന് കണ്ടെത്തി. തെരുവുവിളക്കുകളുടെയും മറ്റ് വാഹനങ്ങളുടെയും വെളിച്ചത്തിലാണ് ഇത്രയും ദൂരം ബസ് ഓടിയതെന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞത്.
ബസ് പിടിച്ചതിനെ തുടർന്ന് വഴിയിൽ ആയ ബസ് യാത്രികർക്ക് പകരം സംവിധാനം ഒരുക്കാൻ കെ.എസ്.ആർ.ടി.സി. അധികൃതർ തയ്യാറായില്ല, തുടർന്ന് മോട്ടോർ വാഹനവകുപ്പിന്റെ അകമ്പടിയിൽ ബസ് പൊന്നാനി ഡിപ്പോയിൽ കൊണ്ടെത്തിച്ചു. ശേഷമാണ് ഉദ്യോഗസ്ഥർ മടങ്ങിയത്. ബന്ധപ്പെട്ടവർക്കെതിരെ നിയമ നടപടി സ്വികരിക്കും എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. എൻഫോഴ്സ്മെന്റ് എം.വി.ഐ. പി.കെ. മുഹമ്മദ് ഷഫീഖ്, എ.എം.വി.ഐമാരായ കെ.അർ. ഹരിലാൽ, വിജീഷ് വാലേരി എന്നിവരാണ് പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നത്.
അസമയം , കെഎസ്ആർടിസി ബലുകളിൽ പരസ്യം പാടില്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. കെഎസ്ആർടിസി ബസുകളെ പരസ്യം കൊണ്ടു പൊതിയാനാകില്ല എന്നാണ് ഹൈക്കോടതി പറഞ്ഞത്. എല്ലാ വാഹനങ്ങൾക്കും നിയമം ബാധകമാണെന്നും കോടതി വ്യക്തമാക്കി. വടക്കഞ്ചേരി ബസ് അപകടത്തിന്റെ പശ്ചാത്തലത്തിൽ വാഹനങ്ങളിലെ നിയമലംഘനങ്ങൾ സംബന്ധിച്ച ഹർജികൾ പരിഗണിക്കുമ്പോളാണ് ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ, ജസ്റ്റിസ് പി.ജി.അജിത് കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഇക്കാര്യം വാക്കാൽ പറഞ്ഞത്.
പരസ്യങ്ങൾ സ്ഥാപിക്കുന്നത് സംബന്ധിച്ച് കൃത്യമായ വ്യവസ്ഥകളുണ്ട്. ഇക്കാര്യത്തിൽ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി. വ്യവസ്ഥകൾ പ്രകാരം കെഎസ്ആർടിസിയിൽ പരസ്യം സ്ഥാപിക്കാൻ അനുമതിയുണ്ടെന്നാണ് സർക്കാർ അഭിബാഷകർ അറിയിച്ചത്. നിയമം അനുസരിച്ചാണു പരസ്യങ്ങൾ സ്ഥാപിക്കുന്നത്. പ്രത്യേക പരിഗണന ആവശ്യപ്പെടുന്നില്ലെങ്കിലും കെഎസ്ആർടിസിയുടെ ഇപ്പോഴത്തെ അവസ്ഥയിൽ നിന്നു കരകയറ്റാനുള്ള ശ്രമങ്ങളാണു നടത്തുന്നതെന്നും സർക്കാർ അറിയിച്ചു.