മലപ്പുറത്ത് പെണ്‍കുട്ടിയെ കുത്തിക്കൊന്ന പ്രതി കുടുങ്ങിയത് ഇങ്ങനെ; ഓട്ടോ നേരെ പോലീസ് സ്‌റ്റേഷനിലേക്ക്
മലപ്പുറം: പെരിന്തല്‍മണ്ണ ഏലംകുളത്ത് യുവതിയെ വീട്ടില്‍ കയറി കുത്തിക്കൊന്ന സംഭവത്തില്‍ പ്രതി വിനീഷ് വിനോദിനെ കുടുക്കിയത് ഓട്ടോ ഡ്രൈവര്‍ ജൗഹറിന്റെ ഇടപെടല്‍. കൊലപാതകത്തിന് ശേഷം ഓടി രക്ഷപ്പെട്ട പ്രതി ഓട്ടോ വിളിച്ച് ടൗണിലെത്താനാണ് ശ്രമിച്ചത്. എന്നാല്‍ സംശയം തോന്നിയ ഡ്രൈവര്‍ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു.
സംസ്ഥാനത്ത് മദ്യശാലകൾ തുറന്നു, രാവിലെ മുതൽ തിരക്ക്- ചിത്രങ്ങൾ
അതേസമയം, കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവിന്റെ കട കഴിഞ്ഞദിവസം കത്തിയിരുന്നു. ഇതിന് പിന്നിലും വിനീഷ് ആണെന്നാണ് പോലീസിന് ലഭിച്ച വിവരം. കടയ്ക്ക് തീ കൊടുത്ത ശേഷം പ്രതി യുവതിയുടെ വീടിനടുത്ത് രാത്രി ഒളിച്ചിരുന്നുവെന്നും രാവിലെ എട്ടോടെ വീട്ടില്‍ കയറി കൊലപാതകം നടത്തി എന്നുമാണ് പുറത്തുവരുന്ന വിവരം. വിശദവിവരങ്ങള്‍ ഇങ്ങനെ...
സംഭവം ഇന്ന് രാവിലെ
ഏലംകുളം സ്വദേശി സികെ ബാലചന്ദ്രന്റെ മകള്‍ ദൃശ്യയെ ആണ് ഇന്ന് രാവിലെ എട്ട് മണിയോടെ വിനീഷ് വീട്ടില്‍ കയറി കുത്തി കൊന്നത്. തടയാന്‍ ശ്രമിച്ച ദൃശ്യയുടെ സഹോദരി ദേവശ്രീക്ക് ഗുരുതരമായ പരിക്കുണ്ട്. ഈ കുട്ടി പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികില്‍സയിലാണ്.
പ്രതിയുടെ തന്ത്രം
ബുധനാഴ്ച ബാലചന്ദ്രന്റെ സികെ ടോയ്‌സ് എന്ന സ്ഥാപനം കത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മകള്‍ കൊല്ലപ്പെട്ടത്. ഈ രണ്ടു സംഭവങ്ങളും ബന്ധമുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം. ബാലചന്ദ്രനെ വീട്ടില്‍ നിന്നു മാറ്റാന്‍ വേണ്ടിയാണ് പ്രതി കടയ്ക്ക് തീവച്ചതെന്ന് പറയപ്പെടുന്നു.
വീട്ടിനടുത്ത് ഒളിച്ചിരുന്നു
കടയ്ക്ക് തീവച്ച ശേഷം രാത്രി മുഴുവന്‍ പ്രതി ദൃശ്യയുടെ വീടിനടുത്ത് ഒളിച്ചിരിക്കുകയായിരുന്നുവെന്നാണ് പോലീസിന് ലഭിക്കുന്ന വിവരം. രാവിലെ വീട്ടില്‍ കയറി ദൃശ്യയെ കൊലപ്പെടുത്തുമ്പോള്‍ സഹോദരിയും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കട കത്തിച്ചിട്ടുണ്ടെന്ന് പ്രതി ഈ സമയം വിളിച്ചുപറയുന്നുണ്ടായിരുന്നുവെന്നാണ് സംസാരം.
നിരന്തരം ശല്യം
പെരിന്തല്‍മണ്ണ മുട്ടുങ്ങലിലാണ് വിനീഷിന്റെ വീട്. വിനീഷും ദൃശ്യയും ഒരുമിച്ച് പഠിച്ചവരാണ്. പലപ്പോഴും ഇയാള്‍ ദൃശ്യയോട് പ്രണയാഭ്യര്‍ഥന നടത്തിയിരുന്നു. വീട്ടിലും വന്നിരുന്നു. ശല്യം തുടര്‍ന്നതോടെ പോലീസില്‍ പരാതി നല്‍കി. പോലീസ് ഇരു രക്ഷിതാക്കളെയും വിളിച്ചുവരുത്തി താക്കീത് നല്‍കി വിട്ടു.
നടുങ്ങി നാട്ടുകാര്‍
പോലീസില്‍ പരാതിപ്പെട്ടതും വിവാഹം ചെയ്തു തരില്ലെന്ന് പറഞ്ഞതുമാണ് വിനീഷിനെ പ്രകോപിപ്പിച്ചത് എന്നാണ് പോലീസിന് ലഭിച്ച പ്രാഥമിക വിവരം. കഴിഞ്ഞ രാത്രി ഒമ്പത് മണിയോടെയാണ് കടയില്‍ തീപ്പിടുത്തമുണ്ടായത്. ഇതുസംബന്ധിച്ച അന്വേഷണം നടക്കാനിരിക്കെയാണ് ബാലചന്ദ്രന്റെ മകള്‍ കൊല്ലപ്പെട്ടത്. ഈ രണ്ട് സംഭവവും നാട്ടുകാരെ നടക്കിയിട്ടുണ്ട്.
ഓടി ഓട്ടോയില്‍ കയറി
കൊല നടത്തിയ പ്രതി ഓടി രക്ഷപ്പെട്ടു. ശേഷം ഓട്ടോയില്‍ കയറി ടൗണിലെത്തി രക്ഷപ്പെടാനായിരുന്നു നീക്കം. ഓടിക്കയറിയത് ജൗഹറിന്റെ ഓട്ടോയിലാണ്. സംശയം തോന്നിയ ജൗഹര്‍ കാര്യം തിരക്കിയെങ്കിലും അപകടത്തില്‍പ്പെട്ടതാണെന്നും ചിലര്‍ തന്നെ തല്ലുമെന്ന് പറഞ്ഞപ്പോള്‍ ഓടിയതാണെന്നും വേഗം പോകണമെന്നുമാണ് പറഞ്ഞത്.
ഓട്ടോ പോലീസ് സ്‌റ്റേഷനിലേക്ക്
പുറപ്പെടുന്നതിന് മുമ്പ് നാട്ടിലെ ചിലരോട് ജൗഹര്‍ സംഭവം പറഞ്ഞിരുന്നു. യാത്രയ്ക്കിടെ ഇവര്‍ ജൗഹറിനെ വിളിച്ച് പ്രതിയെ വിടരുതെന്ന് ആവശ്യപ്പെട്ടു. ഒന്നും അറിയാത്ത മട്ടില്‍ ജൗഹര്‍ മറ്റു ചില കാര്യങ്ങള്‍ സംസാരിച്ചുകൊണ്ട് ഓട്ടോ പോലീസ് സ്‌റ്റേഷനിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് സുഹൃത്തിന്റെ സഹായത്തോടെ ബലമായി സ്‌റ്റേഷനിലേക്ക് കയറ്റി പോലീസിന് കൈമാറി.
Recommended Video
ഇനിയും ലഭിക്കാനുണ്ട് വിവരങ്ങള്‍
പോലീസ് സ്‌റ്റേഷനിലെത്തിയ പ്രതി പരിഭ്രാന്തി കാണിച്ചു. ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കിയില്ല. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചു പരിശോധന നടത്തി. ശേഷം വിശദമായ ചോദ്യം ചെയ്യുകയാണ്. മറ്റാരുടേയെങ്കിലും സഹായം പ്രതിക്ക് ലഭിച്ചിരുന്നോ എന്നെല്ലാം വിശദമായ ചോദ്യം ചെയ്യലിന് ശേഷമേ പറയാന്‍ സാധിക്കൂ എന്ന് പോലീസ് പറഞ്ഞു.
തമന്നയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ വൈറല്‍, ഫോട്ടോസ് കാണാം